കോയിപ്രത്തെ യുവതിയുടെ കൊലപാതകം: കത്തി കണ്ടെത്തി
1584201
Sunday, August 17, 2025 4:05 AM IST
പത്തനംതിട്ട: ഭാര്യയെ കുത്തിക്കൊല്ലുകയും ഭാര്യാപിതാവിനെയും സഹോദരിയെയും കുത്തിപരിക്കേൽപ്പിക്കുകയും ചെയ്ത ഭര്‍ത്താവ് അജികുമാര്‍ ആക്രമണത്തിന് ഉപയോഗിച്ച കത്തി കോയിപ്രം പോലീസ് കണ്ടെടുത്തു. കവിയൂര്‍ കോട്ടൂര്‍ സ്വദേശി ജയകുമാര്‍ (അജി, 42)യാണ് ഭാര്യ ശാരിമോളെ (34) കുത്തിക്കൊലപ്പെടുത്തിയത്.
ശാരിയുടെ പിതാവ് കെ. ശശി, സഹോദരി രാധാമണി എന്നിവരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതിനായി ഇയാള്‍ ഉപയാഗിച്ച കത്തിയാണ് തന്ത്രപരമായ അന്വേഷണത്തിലൂടെ കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കത്തി കണ്ടെത്താനുള്ള തെരച്ചിലിന്റെ ഭാഗമായി സംഭവശേഷം അജികുമാര്‍ ട്രെയിനില്‍ കായംകുളം മുതല്‍ ചെങ്ങന്നൂര്‍ വരെ സഞ്ചരിച്ചത് പലതവണ പോലീസ് പുനരാവിഷ്കരിച്ചു.
ട്രെയിന്‍ യാത്രയ്ക്കിടെ കത്തി വലിച്ചെറിഞ്ഞതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവന്നഅജികുമാറിനെ 12ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പില്‍ ഈ വഴിയിലൂടെ പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥര്‍ പലതവണ യാത്ര ചെയ്തു. സ്വതന്ത്രസാക്ഷി എന്ന നിലയ്ക്ക് കോയിപ്രം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റിനെയും പോലീസ് ഫോട്ടോഗ്രാഫറെയും കൂട്ടിയാണ് യാത്ര നടത്തിയത്.
ഇതിലൂടെ കത്തി ഉപേക്ഷിച്ച സ്ഥലം പോലീസ് സംഘം കൃത്യമായി മനസിലാക്കി. കൂടാതെ പല ഘട്ടങ്ങളിലായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ 20 കിലോമീറ്ററോളം നടന്നു നിരീക്ഷിച്ച് പരിശോധന നടത്തുകയും ചെയ്തു.
തഴക്കരയിലെ പൊന്തക്കാടിനുള്ളില്‍നിന്ന് കത്തി കണ്ടെടുത്തു. ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തിലും കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ പി.എം. ലിപിയുടെ നേതൃത്വത്തിലും നടത്തിയ ശ്രമകരമായ ദൗത്യത്തില്‍ എസ്ഐ സുരേന്ദ്രന്, എഎസ്ഐ ഷിബുരാജ്, എസ്സിപിഒ സുരേഷ്, സിപിഒമാരായ ഇര്‍ഷാദ്, കേശു, അരവിന്ദ് റഷാദ് എന്നിവര്‍ പങ്കെടുത്തു.