പാലാ രൂപതയ്ക്ക് അഭിമാനം; മൂന്ന് ഇടവകകള്‍ കൂടി ഫൊറോനകളായി
1565595
Sunday, June 8, 2025 10:25 PM IST
പാലാ: രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മൂന്നു ഇടവകകളെ കൂടി ഫൊറോനകളായി പ്രഖ്യാപിച്ചു. കൊഴുവനാല്‍, കടപ്ലാമറ്റം, കൂത്താട്ടുകുളം എന്നീ ഇടവകകളെയാണ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫൊറോനകളായി പ്രഖ്യാപിച്ചത്. ഓരോ കുര്‍ബാനയും ഓരോ പന്തക്കുസ്തയാണെന്നും ഓരോ കുര്‍ബാനയും കഴിയുമ്പോള്‍ റീചാര്ജബിളായ ബാറ്ററികള്‍ പോലെ അരൂപയില് നിറഞ്ഞാണ് വിശ്വാസികള്‍ ഭവനങ്ങളിലേക്ക് മടങ്ങുക എന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
വിവിധ ഫൊറോനകളില്‍ രൂപത ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍ ഔദ്യോഗികമായി പ്രഖ്യാപനം വായിച്ചു.
കൊഴുവനാലില്‍ വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവിലിനെ ഫോറോന വികാരിയായി നിയമിച്ചു. അല്‍ഫോന്‍സാഗിരി, മണലുങ്കല്‍, കാഞ്ഞിരമറ്റം, കരിമ്പാനി, മഞ്ഞാമറ്റം, മറ്റക്കര, ഉരുളികുന്നം, പൈക, മൂഴൂര്‍ എന്നീ ഇടവകകളാണ് പുതിയ ഫെറോനയില്‍ ഉണ്ടാവുക. മുഖ്യ വികാരി ജനറാൾ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍ തുടങ്ങിയവരും പ്രഖ്യാപനവേളയില്‍ സന്നിഹിതരായിരുന്നു. മറ്റ് ഇടവകകളിലെ വികാരിമാരും വിശ്വാസിസമൂഹവും വൈദികരും സന്യസ്തരും പ്രഖ്യാപനത്തിന് എത്തിച്ചേര്‍ന്നിരുന്നു.
കടപ്ലാമറ്റം: പന്തക്കുസ്ത തിരുനാള്‍ ദിനമായ ഇന്നലെ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് കടപ്ലാമറ്റം സെന്റ് മേരീസ് ദേവാലയം ഫൊറോന പള്ളിയായി ഉയര്‍ത്തിയത്. രൂപത ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍ ഡിക്രി വായിച്ചു.
പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാൾമാരായ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഫാ. ജോസഫ് മുളഞ്ഞനാനിയിലാണ് ഫൊറോന വികാരി. മംഗളാരാം, കൂടല്ലൂര്‍, വയലാ, മരങ്ങാട്ടുപിള്ളി, പാലക്കാട്ടുമല, പാളയം എന്നീ ഇടവകകളാണ് കടപ്ലാമറ്റം ഫൊറോനയിലുള്ളത്.