നേരേകടവ്-മാക്കേക്കടവ് കായൽ പാലം: നേരേകടവിൽ ലാൻഡിംഗ് സ്പാൻ നിർമാണം തുടങ്ങി
1565880
Monday, June 9, 2025 7:37 AM IST
വൈക്കം: കോട്ടയം - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചു വേമ്പനാട്ട് കായലിലെ നേരേകടവ് - മാക്കേക്കടവ് ഫെറിയിൽ നിർമിക്കുന്ന കായൽ പാലത്തിന്റെ നേരേകടവ് ഭാഗത്ത് കരയിൽ നിർമിക്കുന്ന ലാൻഡിംഗ് സ്പാനിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങി. കരയിൽ തീർത്ത പൈലുകളുടെ പൈൽ ക്യാപ് തീർത്ത് ബീം നിർമിക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ ദ്രുതഗതിയിൽ പുരോഗമിക്കുന്നത്.
76 കോടി രൂപയ്ക്ക് നിർമാണ കരാർ ഏറ്റെടുത്ത കമ്പനി പാലത്തിന്റെ നിർമാണം പാതിയോളം പൂർത്തിയാക്കിയപ്പോഴാണ് സമീപറോഡിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് അഞ്ചു വർഷത്തിലധികം നിർമാണപ്രവർത്തനങ്ങൾ നിലച്ചു. പിന്നീട് പാലം പൂര്‍ത്തിയാക്കുന്നതിനായി 42 കോടി രൂപയുടെ പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
സമീപ റോഡിന് ഭൂമി ഏറ്റെടുക്കുന്നതിനും ശേഷിക്കുന്ന നിര്‍മാണ പ്രവര്ത്തനങ്ങള്ക്കുമടക്കമാണ് ഈ തുക അനുവദിച്ചത്. 750 മീറ്റർ നീളമുള്ള പാലത്തിന്റെ 350 മീറ്ററോളം നിർമാണം ഇതിനകം പൂർത്തിയായി. തുടർന്നുള്ള നിർമാണപ്രവർത്തനങ്ങളും വേഗത്തിൽ പുരോഗമിക്കുകയാണ്. 2026 ആദ്യം പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.
തുറവൂർ -പമ്പ ഹൈവേയുടെ ഭാഗമായ പാതയിലൂടെ ഭാരവാഹനങ്ങളാകും അധികവും കടന്നുപോകുന്നത്. നേരേകടവ് മുതൽ ഉദയനാപുരം വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം വീതികൂട്ടി ആധുനിക നിലവാരത്തിൽ നിർമിക്കണം. 2016ൽ തുടങ്ങിയ പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ 10 വർഷത്തോളമാണെടുക്കുന്നത്. റോഡിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികൾ ഇനിയും ആരംഭിച്ചില്ലെങ്കിൽ പാലം തീർന്നു കഴിഞ്ഞ് റോഡിനായി ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും.
കോട്ടയം, ആലപ്പുഴ, എറണാകുളം യാത്ര കിലോമീറ്ററുകൾ ലാഭിക്കാൻ സഹായകരമായ കായൽ പാലവും റോഡും സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അനുഭാവപൂർവം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.