നാഗന്പടം മേല്‍പ്പാലത്തിലെ അപകട കട്ടിംഗും കുഴികളും അടച്ചു : റോഡിൽ വൻ ഗർത്തങ്ങൾ
1565870
Monday, June 9, 2025 7:26 AM IST
കോട്ടയം: നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിലെ അപകട കട്ടിംഗും കുഴികളും അടച്ചു, ഏതാനും മീറ്റര്‍ മാത്രം അകലെ, മീനച്ചിലാറിനു കുറുകെയുള്ള പാലത്തിലെ കുഴികള്‍ അടച്ചില്ല. കുഴികള്‍ വീണ്ടും യാത്രക്കാര്‍ക്കു മുന്നില്‍ വില്ലനാകുന്നു.
ഏതാനും ദിവസങ്ങളായി നാഗമ്പടം റെയില്‍വേ പാലത്തിലെ കുഴികളും അപ്രോച്ച് റോഡുമായി ചേരുന്ന ഭാഗത്തെ വലിയ കട്ടിങ്ങും എംസി റോഡില്‍ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമായിരുന്നു. പരാതികള്‍ വര്‍ധിച്ചതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി കുഴികള്‍ അടച്ചത്.
എന്നാല്‍, മാനമായ രീതിയില്‍ കുരുക്കിനു കാരണമാകുന്ന, മീനച്ചിലാറിനു കുറുകെയുള്ള കുഴി അധികൃതര്‍ അടച്ചില്ല. രണ്ടു സ്പാനുകള്‍ ചേരുന്ന ഭാഗത്താണ് വന്‍ കുഴി രൂപപ്പെട്ടിരിക്കുന്ന്. തെക്കുഭാഗത്തുനിന്നു പാഞ്ഞെത്തുന്ന വാഹനങ്ങള്‍ കുഴി കണ്ട് പെട്ടെന്നു വെട്ടിക്കുന്നതും കുഴിയില്‍ ചാടുന്നതും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഒരു കുഴി മാത്രമേയുള്ളൂവെങ്കിലും കുഴി ഒഴിവാക്കാന്‍ ബ്രേക്ക് ചവിട്ടേണ്ടിവരുന്നതു ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
കെഎസ്ആര്‍ടി സ്റ്റാൻഡിനു സമീപം രൂപപ്പെട്ട കുഴി ഇപ്പോള്‍ ഗര്‍ത്തമായി മാറി. വാഹനങ്ങള്‍ കുഴികള്‍ കയറിയിറങ്ങി പോകുന്നതോടെ ഇവിടെയും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. ചെറിയ വാഹനങ്ങള്‍ക്കു കുഴിയില്‍ ചാടി തകരാറുമുണ്ടാകുന്നുണ്ട്.
രാത്രിയില്‍ ഉള്‍പ്പെടെ കാല്‍നടയാത്രക്കാര്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നു. കെ.എസ്.ആര്.ടി.സി ബസില്‍ കയറാന്‍ ബോര്‍ഡ് നോക്കി ഓടിയെത്തുന്നവര്ക്കും അപകടക്കുഴിയില്‍ വീണു പരുക്കേല്‍ക്കാറുണ്ട്.
നഗര, എംസി റോഡ് തിരക്കൊഴിവാക്കി പോകാന്‍ നിര്‍മിച്ച മണിപ്പുഴ ബൈപാസില്‍ നിറയെ അപകടക്കുഴികള്‍ ഒളിച്ചിരിക്കുകയാണ്. ചെറുകുഴികള്‍ മാത്രമായിരുന്നു രണ്ടാഴ്ച മുമ്പെങ്കില്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വന്‍ കുഴികളായി മാറി. സ്ഥിരമായി ഇതുവഴി വരുന്നവരെങ്കില്‍ ഈ കുഴികളില്‍ വീണ് അപകടങ്ങളുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്.