മെഡിക്കൽ കോളജ് ആശുപത്രി : സൗജന്യ ഉച്ചഭക്ഷണം വാങ്ങാനെത്തുന്നവരും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ തർക്കം
1565872
Monday, June 9, 2025 7:26 AM IST
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗജന്യ ഉച്ചഭക്ഷണം വാങ്ങാനെത്തുന്നവരും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ തര്‍ക്കം പതിവാകുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്നത് സന്നദ്ധ സംഘടനകളാണ്.
എന്നാല്‍, ഉച്ചഭക്ഷണം വാങ്ങാനെത്തുന്നവര്‍ രോഗിയെ അഡ്മിറ്റ് ചെയ്യുമ്പോള്‍ ആശുപത്രിയില്‍നിന്നു ലഭിക്കുന്ന പാസ് കാണിക്കണം. ഭക്ഷണം വിതരണം ചെയ്യുന്നിടത്ത് സെക്യൂരിറ്റി ജീവനക്കാരുമുണ്ട്.
ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗികളുടെ ബന്ധുക്കളെ കഴിഞ്ഞദിവസം പാസിന്റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഭക്ഷണം വാങ്ങുന്നതിൽനിന്നു തടയാന്‍ ശ്രമിച്ചത് വലിയ പരാതിക്കിടയാക്കിരിക്കുകയാണ്. രോഗികളല്ലാത്ത ആളുകളും ആശുപത്രിയില്‍ വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങിക്കഴിച്ച് അവിടെത്തന്നെ അന്തിയുറങ്ങുന്നുണ്ട്. ഇവരില്‍ ചിലര്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതായി പരാതിയുണ്ട്. ഇത്തരക്കാരെ കണ്ടുപിടിക്കുന്നതിനാണ് മുമ്പു പാസില്ലാതെ നല്‍കിയിരുന്ന ഉച്ചഭക്ഷണം ലഭിക്കുന്നതിന് ഇപ്പോള്‍ പാസ് നിര്‍ബന്ധമാക്കിയത്.
ചില രോഗികള്‍ ഡിസ്ചാര്‍ജ് ആകുമ്പോള്‍ പാസ് ആശുപത്രി പരിസരത്ത് ഉപേക്ഷിച്ചു പോകാറുണ്ട്. ഇതെടുത്ത് ആശുപത്രി പരിസരത്ത് വിലസുന്നവരും ഭക്ഷണം വാങ്ങുന്നവരുമുണ്ട്. ഇതു തിരിച്ചറിഞ്ഞ അധികൃതര്‍ മൂന്നുമാസം കൂടുമ്പോള്‍ അഡ്മിഷന് സമയത്ത് രോഗിക്കു നല്കുന്ന പാസിന്റെ നിറം മാറ്റാറുണ്ട്.
നിലവില്‍ ഇളംനീല നിറത്തിലുള്ള പാസാണ് ആശുപത്രിയുടെ പ്രധാന അഡ്മിഷന് കൗണ്ടറില്‍നിന്നു അഡ്മിഷന് ബുക്കിനൊപ്പം നല്ക്കുന്നത്. എന്നാല്‍, ഗൈനക്കോളജി ഉള്‍പ്പെടെയുള്ള ചില വിഭാഗങ്ങളില്‍ കിടത്തി ചികിത്സയ്ക്കു നിര്‍ദേശിക്കപ്പെടുന്ന രോഗികള്‍ക്ക് അതത് ഡിപ്പാര്‍ട്ട്മെന്റില്‍നിന്നാണ് അഡ്മിഷന് ബുക്കും പാസും നല്‍കുന്നത്.
കഴിഞ്ഞയാഴ്ച ഗൈനക്കോളജില്‍ അഡ്മിറ്റായ രോഗികൾക്ക് അഡ്മിഷന് ബുക്കിനൊപ്പം നല്‍കിയത് റോസ് നിറത്തിലുള്ള പാസാണ്. ഈ നിറത്തിലുള്ള പാസുമായി ഉച്ചഭക്ഷണം വാങ്ങാന്‍ വന്ന രോഗികളുടെ കൂട്ടിരിപ്പുകാരെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചത്. ഈ പാസ് കാട്ടി ഉച്ചഭക്ഷണം വാങ്ങിയവരുടെ കൈയ്യില്‍നിന്നു പാസ് വാങ്ങിവച്ചു.
ഇവരോട് രോഗിയുടെ അഡ്മിഷന് ബുക്ക് സെക്യൂരിറ്റി ഓഫീസില്‍ കൊണ്ടുവന്നു കാണിക്കാനും തുടര്‍ന്ന് നിലവില്‍ അഡ്മിറ്റാകുന്നവര്‍ക്ക് നല്കുന്ന ഇളംനീല നിറത്തിലുള്ള പാസ് എടുക്കാനും നിര്‍ദേശിച്ചിരിക്കുകയാണ്.
ആശുപത്രിയിലെ പ്രധാന അഡ്മിഷന് കൗണ്ടറില്‍നിന്നു നല്കുന്ന പാസിന്റെ നിറവും ഗൈനക്കോളജി വിഭാഗത്തില്‍നിന്നു രോഗികള്‍ക്ക് നല്കിയ പാസിന്റെ നിറവും രണ്ടായതാണ് തര്‍ക്കത്തിനിടയാക്കിയത്.