സ്ത്രീപക്ഷ നവകേരളം പരിപാടി : ജീവിതം പറഞ്ഞ് ദയാബായി; കൈയടിച്ച് സദസ്
1593214
Saturday, September 20, 2025 7:22 AM IST
കോട്ടയം: മൂന്നു വയസുള്ളപ്പോള്‍ പിതാവില്‍നിന്നു കേട്ട കഥയില്‍ മഹാത്മാഗാന്ധിയെ അറിഞ്ഞതുമുതലുള്ള സ്വജീവിതം വിശദീകരിച്ച് അവസാനിക്കുമ്പോള്‍ ദയാഭായി സദസിനോടു പറഞ്ഞു നമ്മള് ഉള്ളില്‍ ശുദ്ധിയുള്ളവരായിരിക്കണം, ആദര്‍ശങ്ങളില്‍നിന്ന് വ്യതിചലിക്കരുത്. എങ്കിലേ ജീവിതത്തിനു മഹത്വമുണ്ടാകൂ. നിറഞ്ഞ കൈയടിയായിരുന്നു സദസിന്റെ പ്രതികരണം. ജില്ലാ പഞ്ചായത്തും വനിതാ ശിശുവികസന വകുപ്പും ചേര്‍ന്ന് കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടത്തുന്ന സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ രണ്ടാം ദിവസം മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു ദയാബായി.
തന്റേത് ഒരു പ്രയാണ ജീവിതമാണെന്ന മുഖവുരയോടെയാണ് ദയാബായി തുടങ്ങിയത്. കൊച്ചിയില്‍നിന്ന് പാലാ പൂവരണിയിലെ വീട്ടിലേക്കുള്ള യാത്രയിലാണ് പിതാവു പറഞ്ഞ കഥയില്‍നിന്ന് ഗാന്ധിജി എന്ന വലിയ മനുഷ്യനെ അറിഞ്ഞത്. സ്കൂളില്‍ അധ്യാപകരുടെ വിവരണങ്ങളില്‍നിന്ന് ഒരുപാട് മഹാരഥന്മാരും രാഷ്ട്രശില്പികളും മനസില്‍ ഇടംപിടിച്ചു.
ചെറുപ്പത്തില്‍ കുതിരയെ വാങ്ങണമെന്നു മോഹിച്ച പെണ്‍കുട്ടി പിന്നീട് 35 വര്‍ഷം മധ്യപ്രദേശിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ കുതിരപ്പുറത്തു സഞ്ചരിച്ച് സാമൂഹികസേവനം നടത്തിയതും ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ഥികളെ ശുശ്രൂഷിക്കാന്‍ വോളന്റിയര്‍മാരെ ആവശ്യമുണ്ടെന്നുള്ള പരസ്യം കണ്ടു കോല്‍ക്കത്തയ്ക്കു വണ്ടി കയറിയതുമൊക്കെ അവര്‍ വിശദീകരിച്ചു.
മധ്യപ്രദേശിലെത്തിയശേഷമാണ് താൻ യഥാര്‍ഥ ജീവിതവഴി തിരിച്ചറിഞ്ഞത്. അഞ്ചു രൂപയ്ക്ക് കൂലിപ്പണിയെടുത്താണ് അന്നു സാമൂഹിക സേവനത്തിനിറങ്ങിയത്. ആദിവാസികള്‍ക്ക് ജോലിക്കു കൂലിയും കുടിവെള്ളവും ഉറപ്പാക്കുന്നതിന് നിരന്തര പോരാട്ടങ്ങള്‍ വേണ്ടിവന്നു. കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളിലെ യാത്രകള്‍ ഹൃദയം തകര്‍ക്കുന്ന വേദനയാണ് നല്‍കിയത്. മനുഷ്യാവകാശ ലംഘനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദ്യപരിഗണന നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.
സ്വയം എഴുതിത്തയാറാക്കിയ, “ഞാന്‍ കാസര്‍കോഡിന്റെ അമ്മ’’ എന്ന ലഘുനാടകവും അവതരിപ്പിച്ചാണ് ദയാബായി വേദിവിട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ അധ്യക്ഷത വഹിച്ചു.
മണിമല പരാശക്തി നാട്യസംഘം ട്രൈബല്‍ ഡാന്‍സ് അവതരിപ്പിച്ചു. ഗാര്‍ഹിക പീഡന അതിജീവിതരുടെ അനുഭവം പങ്കുവയ്ക്കലും പരിപാടിയോടനുബന്ധിച്ചു നടന്നു. സെമിനാറില്‍ ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ വി.എസ്. ലൈജു മോഡറേറ്ററായിരുന്നു.