പളിയക്കുടിയിലെത്തിയ കരിങ്കുരങ്ങിനെ കൂട്ടിലാക്കി
1578317
Wednesday, July 23, 2025 11:21 PM IST
കട്ടപ്പന: പുളിയന്മല ശിവലിംഗ പളിയക്കുടിയില്‍ എത്തിയ ഉപദ്രവകാരിയായ കരിങ്കുരങ്ങിനെ വനം വകുപ്പ് കൂട്ടിലാക്കി. ഒന്നരമാസം മുമ്പാണ് മൂന്ന് കരിങ്കുരങ്ങുകള്‍ വനത്തില്‍നിന്ന് ശിവലിംഗ പളിയക്കുടിയിലെത്തിയത്. രണ്ടെണ്ണം തിരികെ വനത്തിലേക്ക് മടങ്ങിയെങ്കിലും ഒന്ന് ഇവിടെത്തന്നെ തുടരുകയായിരുന്നു. കുടിയിലെ മരങ്ങളിലും വീടുകളുടെയും അങ്കണവാടി കെട്ടിടത്തിന്റെ പരിസരങ്ങളിലുമായി താമസമാക്കി. ആദ്യമൊക്കെ കൗതുകത്തോടെ ആളുകൾ പഴങ്ങളും മറ്റ് ഭക്ഷണസാധനങ്ങളും നല്കി. പിന്നീട് ഭക്ഷണം കിട്ടാതെവരുമ്പോള്‍ ആളുകളെ ഉപദ്രവിക്കുന്നത് ശീലമാക്കി.
തോട്ടം തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ എടുത്തുകൊണ്ടുപോകുകയും മരങ്ങളുടെ മുകളിലോ മറ്റ് എവിടെയെങ്കിലുംവച്ച് വലിച്ചെറിയുന്നതുമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. അതോടൊപ്പം വീട്ടുമുറ്റത്ത് ഉണങ്ങാനിടുന്ന വസ്ത്രങ്ങള്‍ എടുത്തുകൊണ്ടു പോകുന്നതും നശിപ്പിക്കുന്നതും പതിവായിരുന്നു.
ഏതാനും ദിവസങ്ങളുടെ ഇടവേളകളിൽ മൂന്നുപേരെ കുരങ്ങ് മാന്തി പരിക്കേല്‍പ്പിച്ചു. മണിമാല(47), വിദ്യാര്‍ഥികളായ കാര്‍ത്തിക(8), ആദിത്യന്(7) എന്നിവര്‍ക്കാണ് കുരങ്ങിന്റെ നഖംകൊണ്ട് മുറിവേറ്റത്. ഇവര്‍ ചികിത്സ തേടുകയും പ്രതിരോധ കുത്തിവയ്പ്പിന് വിധേയരാകുകയും ചെയ്തു. കുടിയിലെ അങ്കണവാടി കുട്ടികള്‍ക്കും കുരങ്ങ് ഭീഷണിയായിരുന്നു.
ഒടുവില്‍ നാട്ടുകാര്‍ പൊറുതിമുട്ടിയതോടെ വനംവകുപ്പ് കുമളി റേഞ്ച് ഓഫീസിൽ വിവരമറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി കൂട് സ്ഥാപിച്ച് ദിവസങ്ങളോളം നിരീക്ഷിച്ചെങ്കിലും കുരങ്ക് കൂടിനുള്ളിൽ പെട്ടില്ല.
മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചിരുന്നെങ്കിലും ഇന്നലെ കുരങ്ങ് വനംവകുപ്പിന്റെ കൂട്ടിനുള്ളിലാകുകയായിരുന്നു.