ആശുപത്രി, സ്കൂൾ കെട്ടിടങ്ങൾ: സുരക്ഷാ പരിശോധന നടത്തണം
1579116
Sunday, July 27, 2025 5:36 AM IST
ഇടുക്കി: ജില്ലയിലെ ആശുപത്രികൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ എന്നിവയുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയിൽ കളക്ടർ വി.വിഗ്നേശ്വരി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ വാളറ, കോട്ടയം - കുമളി റോഡിൽ വണ്ടിപ്പെരിയാർ, കുട്ടിക്കാനം, പെരുവന്താനം എന്നിവിടങ്ങളിൽ ഐസിയു ആംബുലൻസ് സേവനം ഒരുക്കാനും അപകടങ്ങളിൽ പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് സാധ്യതകൾ പരിശോധിക്കാനും ആരോഗ്യ വകുപ്പിന് നിർദേശം നൽകി. വിഷയവുമായി ബന്ധപ്പെട്ട് 108 ആംബുലൻസ് ലൊക്കേഷൻ പുന:ക്രമീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഇടമലക്കുടിയിൽ കേബിൾ വഴി മണ്ണിനടിയിലൂടെ വൈദ്യുതി ലൈൻ എത്തിക്കാനുള്ള നടപടി ആരംഭിക്കാൻ കെഎസ്ഇബിക്ക് നിർദേശം നൽകി. ഇതിന് ആവശ്യമായ സൗകര്യം ഒരുക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിനോട് യോഗം ആവശ്യപ്പെട്ടു. കേരള - തമിഴ്നാട് അതിർത്തിയിൽ ഉദുമൽപേട്ടയിൽ തമിഴ്നാട് വനംവകുപ്പ് ചെക്ക് പോസ്റ്റ് നിർമിച്ച് അനധികൃതമായി ടോൾ ഈടാക്കുന്നു എന്ന പരാതിയിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ തമിഴ്നാട് വനം അധികൃതരുമായി ചർച്ച നടത്തും.
കാഞ്ഞാർ - വാഗമണ് റോഡിൽ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. കഞ്ഞിക്കുഴിയിൽ അപകടാവസ്ഥയിൽ നിലകൊള്ളുന്ന ജലസംഭരണി സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എംപി നിർദേശിച്ചു. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ വവ്വാലുകൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങൾ റിപ്പോർട്ട് ചെയ്യാൻ മൃഗസംരക്ഷണ, ആരോഗ്യ വകുപ്പുകളോട് കളക്ടർ ആവശ്യപ്പെട്ടു.
വനം, പൊതുമരാമത്ത് വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ജില്ലാ വികസന സമിതിയിൽ ഉയർന്ന് വന്നു. പരാതികളിൽ അടിയന്തര നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, എഡിഎം ഷൈജു പി.ജേക്കബ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.