ഏഴരക്കോടി രൂപ ബാങ്കിൽ എത്താത്ത സംഭവം : അന്വേഷണം ഉദ്യോഗസ്ഥരിൽ ഒതുങ്ങില്ല
1549539
Tuesday, May 13, 2025 5:28 PM IST
കാക്കനാട് : തൃക്കാക്കര നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ എത്താത്ത ഏഴരക്കോടിയിലേറെ രൂപയുടെ കണക്ക് സംബന്ധിച്ച് ദുരൂഹതയേറുന്നു. രസീത് നൽകി വാങ്ങിയ പണവും അക്കൗണ്ടിൽ എത്തിയില്ലെന്നാണ് ഓഡിറ്റു വിഭാഗത്തിന്റെ കണ്ടെത്തൽ.
നഗരസഭയുടെ ആഭിമുഖ്യത്തിൽ 2021 മുതൽനടത്തിയഓണാഘോഷപരിപാടികളുടെ വരവു-ചെലവ് കണക്കോ, വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഓണാഘോഷത്തിനായി എന്ന നഗരസഭക്ക് നൽകിയ സംഭാവനകൾ സംബന്ധിച്ചോ ഉള്ള കണക്കുകൾ നാളിതുവരെ നഗരസഭാ കൗൺസിലിൽ ഓണപരിപാടികളുടെ സംഘാടകരായ ജനപ്രതിനിധികൾ അവതരിപ്പിച്ചിട്ടില്ലെന്ന ആരോപണവും ഇപ്പോൾ ഉയരുന്നു.
പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തുനിന്നുമുള്ള രണ്ടു കൗൺസിലർമാർ തങ്ങളുടെ കൈപ്പടയിൽ രസീതുകൾ എഴുതി നൽകിയതായി മുൻപ് ആക്ഷേപമുയർന്നിരുന്നു. നഗരസഭയ്ക്കു ലഭിക്കേണ്ട തുകയ്ക്ക് ചെക്കു നൽകുന്നവരിൽ പലരുടേയും ചെക്കുകൾ അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയിരുന്നു.
ഇത്തരത്തിൽ വണ്ടിച്ചെക്കു നൽകിയവർക്കെതിരെ നഗരസഭ അധികൃതർ നടപടി സ്വീകരിച്ചില്ല. ബാങ്കുകളിൽ യഥാസമയം നൽകേണ്ട ചെക്കുകൾ നൽകാതെ പിടിച്ചു വച്ചതും, മൂന്നു മാസം മാത്രം കാലാവധിയുള്ള ചെക്കുകൾ കാലാവധിക്കു മുമ്പ് ബാങ്കിൽ നൽകാതിരുന്നതും ഉദ്യോഗസ്ഥ തലത്തിലുണ്ടായ ഗുരുതര വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്.
നഗരസഭയ്ക്ക് ലഭിക്കേണ്ട കോടികൾ ബാങ്ക് അക്കൗണ്ടിൽ എത്തിയില്ലെന്ന ഓഡിറ്റു വിഭാഗത്തിന്റെ കണ്ടെത്തൽ പുറത്തായതോടെ ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള കൗൺസിലർമാർ രംഗത്തെത്തിയതും വിവിധ രാഷ്ട്രീയ കക്ഷികൾ നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധം നടത്താൻ തീരുമാനിച്ചതും യുഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കി.
വാർത്താ സമ്മേളനം നടത്തി നിജസ്ഥിതി അറിയിക്കണമെന്ന ആവശ്യം ശക്തമായതോടെ ഇന്ന് ഉച്ചകഴിഞ്ഞ് നഗരസഭാധ്യക്ഷ രാധാമണിപ്പിള്ള ഇതുസംബന്ധിച്ച് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.