ചെട്ടിക്കാട് ഊട്ടുതിരുനാളിന് തീർഥാടക പ്രവാഹം
1549540
Tuesday, May 13, 2025 5:28 PM IST
പറവൂർ: പ്രസിദ്ധ തീർഥാടന കേന്ദ്രമായ ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രത്തിൽ ഊട്ടു തിരുനാളിന് ഭക്തജനപ്രവാഹം. പുലർച്ചെ മുതൽ തന്നെ മുത്തകുന്നം ചെട്ടിക്കാട് തീർഥാടകപാതയിൽ ഭക്തജനങ്ങളുടെയും തീർഥാടക വാഹനങ്ങളുടെയും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പുകൾ വണങ്ങുന്നതിനും ഊട്ടു നേർച്ചയിൽ പങ്കുകൊള്ളുന്നതിനുമായി അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം നാനാജാതി മതസ്ഥരായ വിശ്വസികൾ ചെട്ടിക്കാട് ദേവാലയത്തിലേക്ക് പ്രവഹിക്കുകയായിരുന്നു.
തീർഥാടകരെ നിയന്ത്രിക്കുന്നതിനും വാഹനങ്ങൾ കടത്തിവിടുന്നതിനും പോലീസും വോളണ്ടിയർമാരും നന്നേ ബുദ്ധിമുട്ടി. രാവിലെ 10ന് കോട്ടപ്പുറം ബിഷപ് ഡോ.അംബ്രോസ് പുത്തൻവീട്ടിലിന് സ്വീകരണം നൽകി. തുടർന്ന് 10.15ന് അദ്ദേഹം ഊട്ടു നേർച്ച ആശീർവദിച്ചു. ഇടുക്കി കന്പംമേടു നിന്നു വന്ന ജോയമ്മ രാജേന്ദ്രനും കുടുംബത്തിനും ആദ്യ നേർച്ച ബിഷപ് വിളമ്പി.
തുടർന്ന് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന തിരുനാൾ ദിവ്യബലിയിൽ ഫാ. ജോസ് തോമസ് വചന സന്ദേശം നൽകി. വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ച് പള്ളിക്ക് ചുറ്റുംനടത്തിയ പ്രദക്ഷിണത്തിൽ വിശ്വാസികൾ പ്രാർഥനാപൂർവം പൂക്കൾ വർഷിച്ച് വിശുദ്ധനെ വരവേറ്റത് ഭക്തി സാന്ദ്രമായ അനുഭവമായി. രാവിലെ 6.15മുതൽ രാത്രി 10.30 വരെ തുടർച്ചയായി ദിവ്യബലി,നൊവേന ,ആരാധന എന്നിവ നടന്നു.
പതിനായിരങ്ങൾ ഊട്ടു നേർച്ചയിൽ പങ്കുകൊണ്ടു. തിരക്ക്കുറയ്ക്കുന്നതിനായി 10 കൗണ്ടറുകളിലൂടെഊട്ടു നേർച്ച വിതരണം ചെയ്തു. രാവിലെ ആരംഭിച്ച നേർച്ചസദ്യ രാത്രി വൈകിയും തുടർന്നു. തിരുശേഷിപ്പുകൾ വണങ്ങുന്നതിനും പെൻനാവ് എടുത്തു വയ്ക്കൽ നേർച്ചയ്ക്കും അടിമ സമർപ്പണത്തിനും പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
20നാണ് എട്ടാമിടം അന്നേ ദിനം ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ കൂട്ടായ്മ നടക്കും. തിരുനാൾ ആഘോഷങ്ങൾക്ക് റെക്ടർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ സഹവികാരി ഫാ. അജയ് ആന്റണി പുത്തൻപറമ്പിൽ, സിസ്റ്റർ ജൂബി, ഫ്രാൻസീസ് കുറുപ്പശേരി, ആൽബി പടമാട്ടുമ്മൽ, ബീനൻ താണിപ്പിള്ളി, അലക്സ് പള്ളിയിൽഎന്നിവർ നേതൃത്വം നൽകി.