പറവൂർ കേസരി മെമ്മോറിയൽ കോളജിന് അഫിലിയേഷൻ നൽകാൻ തീരുമാനം
1549572
Tuesday, May 13, 2025 5:41 PM IST
പറവൂർ: കേസരി മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിന് അഫിലിയേഷൻ നൽകാൻ എംജി സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കോളജിന് സർക്കാർ അനുമതി ലഭിച്ചതിനെ തുടർന്ന് കോളജ് പ്രവർത്തിക്കുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പരിശോധനാ സമിതിയെ സർവകലാശാല നിയമിച്ചിരുന്നു.
സംഘം ഒരു മാസം മുമ്പ് കോളജിലെത്തി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. കോളജിന്റെ നിലവിലുള്ള സാഹചര്യത്തിൽ സംതൃപ്തി പ്രകടിപ്പിച്ച സംഘം അധ്യയനം തുടങ്ങുന്നതിനാവശ്യമായ അത്യാവശ്യം വേണ്ട ക്രമീകരണങ്ങൾ നടത്തേണ്ടതു സംബന്ധിച്ചും വ്യക്തമാക്കിയിരുന്നു.
റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള വ്യവസ്ഥകൾ ഒരു വർഷത്തിനകം ക്രമീകരിക്കാമെന്ന സത്യവാങ്മൂലം ഡയറക്ടർ ഓഫ് കൊളീജിയറ്റ് എഡ്യുക്കേഷനിൽ നിന്ന് വാങ്ങിയശേഷമാണ് താൽക്കാലിക അഫിലിയേഷന് സിൻഡിക്കേറ്റ് ശിപാർശ ചെയ്തിട്ടുള്ളത്. അഫിലിയേഷൻ നൽകുന്നത് സംബന്ധിച്ച് സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ഏഴിന് ചേർന്നിരുന്നു.
വിദ്യാർഥികളുടെ പ്രവേശനത്തിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഈ വർഷം തന്നെ ക്ലാസ് ആരംഭിക്കുന്നതിനായി കാര്യങ്ങൾ വേഗത്തിലാക്കണമെന്ന് മന്ത്രി ആർ. ബിന്ദു നിർദേശം നൽകിയിരുന്നു. തുടക്കത്തിൽ മൂന്ന് കോഴ്സുകളാണ് ഉണ്ടാകുക.
ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റിന് 40 സീറ്റും ബി എസ്സി സൈബർ ഫോറൻസിക് നെറ്റ്വർക്ക് സെക്യൂരിറ്റി ആൻഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ആർക്കിടെക്ചറിന് 15 സീറ്റും, ബിഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന് 30 സീറ്റുകളുമാണ് അനുവദിച്ചിട്ടുള്ളത്.
അഫിലിയേഷൻ സംബന്ധിച്ച കാര്യങ്ങൾ പൂർത്തിയായതോടെ നാടിന്റെ ചിരകാല അഭിലാഷമായ സർക്കാർ കോളജിൽ ഈ അധ്യയന വർഷം തന്നെ ക്ലാസുകൾ ആരംഭിക്കുമെന്ന് ഉറപ്പായി.