വിക്രാന്തിന്റെ ലൊക്കേഷന്‍ ചോദിച്ച സംഭവം : പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാൻ പോലീസ്
1549574
Tuesday, May 13, 2025 5:41 PM IST
കൊച്ചി: ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടി കൊച്ചി നാവികസേന ആസ്ഥാനത്തേക്ക് ഫോണ്‍ വിളിച്ച സംഭവത്തില്‍ അറസ്റ്റിലായ കോഴിക്കോട് വെള്ളയില്‍ സ്വദേശി മുജീബ് റഹ്മാനെ(32) കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്.
ഇതിനായി ഹാര്‍ബര്‍ പോലീസ് വൈകാതെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് പിന്നില്‍ മാറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലവും പോലീസ് വിശദമായി പരിശോധിക്കും.
മാനസികാസ്വാസ്ഥ്യമുളള ആളുകളെപ്പോലെയാണ് പ്രതിയുടെ നിലവിലെ പെരുമാറ്റം. ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ മനോവിഭ്രാന്തിയാകാമെന്നാണ് കരുതുന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച് സംശയങ്ങളുള്ളതായായി പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈല്‍ ഫോണും സമൂഹമാധ്യമ അക്കൗണ്ടുകളിലും പോലീസ് വിശദമായ പരിശോധന നടത്തും. നാവിക ആസ്ഥാനത്തേക്ക് ഫോണ്‍ വിളിച്ചത് തന്റെ മൊബൈലില്‍ നിന്ന് തന്നെയാണെന്നും ഫോണ്‍ മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഒമ്പതിന് രാത്രി 9.11 നാണ് കൊച്ചി നാവികസേന ആസ്ഥാനത്തെ ലാന്‍ഡ് ഫോണിലേക്ക് ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ചോദിച്ച് ഫോണ്‍ വിളിയെത്തിയത്. രാഘവന് എന്നു പരിചയപ്പെടുത്തിയ ആള് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും പറഞ്ഞിരുന്നു.
ഇന്ത്യ-പാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍വിളിയില്‍ സംശയം തോന്നിയ നേവി അധികൃതര്‍ ഹാര്‍ബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 11ന് കോഴിക്കോട് നിന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാജ്യത്തെ തന്ത്രപ്രധാന വിഷയത്തിലുള്ള സംഭവം ആയതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ അടക്കം കേസ് വിവരങ്ങള്‍ തേടിയിരുന്നു. രഹസ്യാന്വേഷണ വിഭാഗവും വിവരം ശേഖരിക്കുന്നുണ്ട്.