വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ സ്കൂളുകള്‍ ഒരുങ്ങുന്നു
1549842
Thursday, May 15, 2025 4:55 AM IST
കൊച്ചി: പുതിയ അധ്യയനവർഷം തുടങ്ങാൻ രണ്ടാഴ്ച മാത്രം ശേഷിക്കേ, വിദ്യാര്‍ഥികളെ വരവേല്‍ക്കാൻ ജില്ലയിലെ സ്കൂളുകള്‍ ഒരുങ്ങുന്നു. പുതുവര്‍ഷത്തില്‍ പുത്തന്‍ പ്രതീക്ഷകളുമായി എത്തുന്ന കുട്ടികളെ, കെട്ടിലും മട്ടിലും പുതുമ നിറച്ച് സ്വീകരിക്കാനായി പല സ്കൂളുകളിലും അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്.
27 നകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദ്രുതഗതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷയ്ക്കുതന്നെയാണ് അധികൃതര്‍ പ്രാമുഖ്യം നല്‍കുന്നത്.
ഗവ. സ്കൂളുകള്‍ -375, എയ്ഡഡ് സ്കൂളുകള്‍ -513, അണ് എയ്ഡഡ് സ്കൂളുകള്‍ -95 എന്നിങ്ങനെ ജില്ലയില്‍ ആകെ 983 സ്കൂളുകളിലേക്കാണ് വിദ്യാര്‍ഥികളെത്തുന്നത്. ജൂണ്‍ രണ്ടിനാണ് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത്.
കെട്ടിടം ഫിറ്റ്നസ് പരിശോധനയ്ക്ക് 400 ഓളം ഉദ്യോഗസ്ഥര്‍
കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന ഉടന്‍ ആരംഭിക്കും. ഡിഡിഇ ഓഫീസ്, നാല് ഡിഇഒ ഓഫീസുകള്‍, 14 എഇഒ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 400 ഓളം ഉദ്യോഗസ്ഥരാണ് ജില്ലയിലെ വിവിധ സ്കൂളുകളില്‍ രണ്ടു ദിവസങ്ങളിലായി ഫിറ്റ്നസ് പരിശോധന നടത്തുന്നത്. കെട്ടിടം പുതുതായി നിര്‍മിച്ചതാണെങ്കിലും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരു സ്കൂളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. പുതിയ കെട്ടിടം പണിയുന്നതാണെങ്കില് കെട്ടി മറച്ചാണോ നിര്‍മാണം നടക്കുന്നത്, ഇലക്ട്രിക് ജോലികള്‍ സുരക്ഷിതമാണോ, സ്കൂളിന് ചുറ്റുമതിലുണ്ടോ, മാലിന്യ സംസ്കരണ സംവിധാനം കുറ്റമറ്റതാണോ, കിണറിന് ആള്മറയുണ്ടോ, ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ്, റെയില്‍ സൗകര്യം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഇതില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ തിരുത്താനുള്ള സമയം നല്‍കും. ഈ പിഴവ് പരിഹരിച്ചശേഷം മാത്രമേ ഫിറ്റ്നസ് നല്‍കുകയും സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്കുകയുമുള്ളൂ.
അധ്യാപകര്‍ക്കും പരിശീലനം
സ്കൂള്‍ തുറക്കുന്നതിനു മുമ്പ് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനവും ആരംഭിച്ചു. 13 ന് ആരംഭിച്ച പരിശീലന പരിപാടി 17നാണ് സമാപിക്കുന്നത്. അധ്യാപകര്‍ കുറവുള്ള സ്ഥലങ്ങളില്‍ രണ്ടു ക്ലസ്റ്ററുകള്‍ ഒരുമിച്ചാണ് പരിശീലനം.