ഇതര സംസ്ഥാനക്കാരുടെ പണവും ഫോണുകളും കവർന്ന കേസ് : എക്സൈസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
1549847
Thursday, May 15, 2025 4:55 AM IST
കിഴക്കമ്പലം: എക്സൈസുകാർ ഉൾപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി തടിയിട്ടപറമ്പ് പോലീസ്. വാഴക്കുളം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽനിന്ന് 56,000 രൂപയും നാല് മൊബൈൽ ഫോണുകളുമാണ് കവർന്നത്.
കേസിൽ പിടിയിലായ പെരുമ്പാവൂർ എക്സൈസ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ പുഴക്കര സലീം യൂസഫ് (52), ആലുവ യൂണിറ്റ് ഉദ്യോഗസ്ഥനായ തായിക്കാട്ടുകര മേക്കില വീട്ടിൽ സിദ്ധാർഥ് (35) എന്നിവരെ എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
കസ്റ്റഡിയിലുള്ള നാല് പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നലെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളായ പുഴക്കര സലിം യൂസഫ് (52), ആലുവ തായിക്കാട്ടുകര മേക്കില വീട്ടിൽ സിദ്ധാർഥ് (35), ചൂണ്ടി തെങ്ങളാകുഴി ബിലാൽ (30), ബിബിൻ (32) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
ഇതിൽ അറസ്റ്റിലായ ബിലാൽ എടത്തല പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ്. ഇതര സംസ്ഥാനക്കാരുമായി ബന്ധപ്പെട്ട കേസുകളിൽ അവരെക്കുറിച്ച് വിവരങ്ങൾ പോലീസിന് കൈമാറുന്നയാളാണ് ഇയാളെന്ന് പറയപ്പെടുന്നു.
ഇതോടെ ഇതര സംസ്ഥാനക്കാരുമായുള്ള എക്സൈസ് ബന്ധവും കൂടുതൽ വിവരവും പുറത്തുവരുമെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വരും ദിവസങ്ങളിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് തടിയിട്ടപറമ്പ് സിഐ മാധ്യമങ്ങളോട് പറഞ്ഞു. സമാനമായ കേസ് ഉണ്ടോയെന്നും പോലീസ് പരിശോധിച്ചുവരുന്നു.