ഇടിച്ച് ബോണറ്റില്‍ കയറ്റി ചീറിപ്പാഞ്ഞു; നടന്നത് അതിക്രൂര കൊലപാതകം
1550086
Friday, May 16, 2025 4:51 AM IST
യുവാവിനെ കാറിടിപ്പിച്ചു കൊന്ന സംഭവം സിസിടിവി
ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി: നെടുമ്പാശേരിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാഹനം യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയും കാറിന്റെ ബോണറ്റില്‍ ഒരു കിലോമീറ്ററോളം വലിച്ചു കൊണ്ടുപോവുകയും ചെയ്തു.
നെടുമ്പാശേരി നായത്തോട് ഭാഗത്ത് സിഐഎസ്എഫുകാര്‍ അടക്കം ഒട്ടേറെ പേര് വാടകയ്ക്ക് താമസിക്കുന്നു സ്ഥലത്തുവച്ചായിരുന്നു പ്രതികളും ഐവിനും തമ്മില്‍ തര്‍ക്കമുണ്ടായത്.
കാറുകള്‍ തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. കാര്‍ ഇങ്ങനെയാണോ ഓവര്‍ടേക്ക് ചെയ്യുന്നത് എന്ന് ഐവിന് ചോദിക്കുന്നതും ഇങ്ങനെയാണ് എന്ന് സിഐഎസ്എഫുകാര്‍ മറുപടി പറയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്.
താന്‍ പോലീസിനെ വിളിക്കാമെന്നു ഐവിന് പറയുന്നതും കേള്‍ക്കാം. ഇംഗ്ലീഷിലാണ് സംസാരം. ഇതിനിടെ ഒട്ടേറെ വാഹനങ്ങള്‍ ഇരു കൂട്ടര്ക്കുമിടയിലൂടെ കടന്നു പോകുന്നുണ്ട്.കുറച്ചു സമയത്തെ തര്‍ക്കത്തിനു ശേഷം സിഐഎസ്എഫുകാര്‍ കാര്‍ സമീപത്തെ ഒരു വീടിന്റെ മുന്നിലേക്ക് കയറ്റി തിരിച്ചു പോകാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാക്കാതെ പോകാന്‍ പറ്റില്ലെന്ന് വ്യക്തമാക്കി ഐവിന് ഇവരുടെ കാറിന്റെ മുന്നില്‍ കയറി നിന്ന് ഫോണില്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതോടെ സിഐഎസ്ഫുകാര്‍ ഐവിനെ ഇടിച്ച് തെറിപ്പിച്ച് ബോണറ്റിലേക്കിട്ട് അതിവേഗത്തില്‍ ഓടിച്ചു പോവുകയാണ് ചെയ്തത്.
അപകടത്തിന് മുമ്പ് പ്രതികള്‍ ഐവിന്റെ മുഖത്ത് മര്‍ദിച്ചു. മര്‍ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്നു. ശരീരത്തില്‍ പലയിടത്തും മര്‍ദനമേറ്റ പാടുകളുമുണ്ട്. ഐവിന്റെ കൈയിലും ജനനേന്ദ്രിയത്തിലും ഗുരുതര പരിക്കുകള്‍ ഉണ്ട്.
പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം: യൂത്ത് കോണ്‍.
നെടുമ്പാശേരി: സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൊലപാതകികളായ ഉദ്യോഗസ്ഥരെ ഉടന്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം.
എയര്‍പോര്‍ട്ടിന് അകത്തും പുറത്തും നാളുകളായി ചില സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ഗുണ്ടാവിളയാട്ടമാണ് നടക്കുന്നത്. യാത്രക്കാരോട് പോലും മോശമായ പെരുമാറ്റമാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടാകുന്നത്.
ചെറിയ വാക്കുതര്‍ക്കം സംഭവിച്ചാല്‍ പോലും യാത്രക്കാര്‍ക്ക് ഫ്ളൈറ്റ് യാത്ര നിഷേധിക്കുകയും യാത്രക്കാരെ കള്ളക്കേസ് എടുത്ത് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുന്നതും നിത്യ സംഭവമാണെന്ന് യൂത്ത് കോണ്‍ഗസ് ആരോപിച്ചു.
ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ലഹരിമാഫിയാ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുണ്ടോയെന്ന് എയര്‍പോര്‍ട്ട് അധികാരികളും പോലീസും പരിശോധിക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ലിന്റോ പി. ആന്റു, അബ്ദുള്‍ റഷീദ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്. അസ്ലം എന്നിവര്‍ ആവശ്യപ്പെട്ടു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പു നല്കി.
മരണ കാരണം തലയ്ക്കേറ്റ പരിക്ക്
കൊച്ചി: ഐവിന് മരണ കാരണം തലയ്ക്കേറ്റ പരിക്കെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കേറ്റ പരിക്കും ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നു പോയതുമാണ് മരണകാരണമെന്നാണ് പ്രഥമിക കണ്ടെത്തല്‍. തല മതിലിലോ മറ്റോ ഇടിച്ചതായും സംശയമുണ്ട്. ശരീരത്തില്‍ മറ്റു പരിക്കുകള്‍ ഉണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
സംഭവത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നെടുമ്പാശേരി പോലീസ് അന്വേഷണം ആരംഭിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചിരുന്നോയെന്നും സംശയമുണ്ട്. യുവാവും ഉദ്യോഗസ്ഥരും തമ്മില്‍ മുന്‍ പരിചയം ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ഐവിന്റെ ഫോണില്‍ തര്‍ക്കം സംബന്ധിച്ച തെളിവുകളുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച നിര്‍ണായക രേഖകള്‍ പോലീസ് ശേഖരിച്ചുവരികയാണ്.
പഴുതുകൾ അടച്ച് അന്വേഷിക്കണം: റോജി എം. ജോൺ
അങ്കമാലി: സിഐഎസ്എഫ് സർവീസിലുള്ള രണ്ടുപേർ ചേർന്ന് ഒരു ചെറുപ്പക്കാരനെ കൊലപ്പെടുത്തിയത് അതിക്രൂരമാണെന്നും പഴുതുകൾ അടച്ച് അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് അങ്കമാലി എംഎൽഎ റോജി എം. ജോൺ പറഞ്ഞു.