കൂണ്പോലെ ഭക്ഷണശാലകൾ : പരിശോധനകൾ നാമമാത്രം
1550088
Friday, May 16, 2025 4:51 AM IST
കൊച്ചി: ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന കടവന്ത്രയിലെ കാറ്ററിംഗ് സ്ഥാപനത്തിന്റെ പാചകപ്പുരയില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയ സാഹചര്യത്തിൽ നഗരത്തിലെ ഹോട്ടലുകളിലും ഫാസ്റ്റ് ഫുഡ് കടകളിലും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് ആവശ്യം ശക്തം.
കൊച്ചിയില്‍ കൂണ് പോലെ മുളയ്ക്കുന്ന ഫാസ്റ്റ് ഫുഡ് കടകളിലടക്കം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കൃത്യമായ പരിശോധനകളില്ലെന്നതാണ് വാസ്തവം.
ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന കാലങ്ങളായുള്ള ആക്ഷേപം ഇന്നും തുടരുകയാണ്. കൊച്ചി നഗരത്തില്‍ മാത്രം കഴിഞ്ഞ കുറേ നാളുകളായി ചൈനീസ്, അറബിക് ഭക്ഷണ ശാലകളും ചെറുകിട ഫാസ്റ്റ് ഫുഡ് കടകളും കൂണ് പോലെയാണ് പൊന്തിവരുന്നത്.
ഒട്ടു മിക്കവയും ഇതരസംസ്ഥാനക്കാര്‍ നടത്തുന്നവയും. ഇവയുടെ ലൈസന്‍സ് അടക്കം കൃത്യമായ പരിശോധനകള്‍ കടകളില്‍ നേരിട്ട് നടത്തേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെ ഒരിക്കല്‍പോലും കണ്ടിട്ടില്ലെന്ന് കച്ചവടക്കാര്‍ തന്നെ സമ്മതിക്കുന്നു.
ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് കഴിഞ്ഞമാസം തൃപ്പൂണിത്തുറയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാഹചര്യമുണ്ടായിട്ടും ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇനിയും ഉറക്കം വിട്ടുണര്‍ന്നിട്ടില്ല.
നഗരത്തില്‍ ഇടപ്പള്ളി, പാലാരിവട്ടം കലൂര്‍, തമ്മനം, എംജി റോഡ്, വൈറ്റില, പനമ്പിള്ളി നഗര്‍ എന്നിവിടങ്ങളിലാണ് ഭക്ഷണശാലകളേറെയും. പാതയോരങ്ങളോട് ചേർന്നാണ് പലതിന്റെയും പ്രവര്‍ത്തനം. അല്‍ഫാം, ഷവർമ പോലുള്ള വിഭവങ്ങള്‍ പലതും പാകം ചെയ്യുന്നത് യാതൊരു മറയുമില്ലാത്ത സാഹചര്യത്തിലും.
കടകളില്‍ ആരോഗ്യവകുപ്പിന്റെയോ, കോര്പറേഷന് ആരോഗ്യവിഭാഗത്തിന്റെയോ ഒരു പരിശോധനകളും നടക്കാറില്ലെന്ന് ഇവര്‍തന്നെ പറയുന്നു.
മത്സ്യ മാംസങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങള്പോലും ഇല്ലാത്ത കടകളും ഇത്തരം വിഭവങ്ങള്‍ വിളമ്പുന്നുണ്ട്. പരിശോധനകള്‍ ഇല്ലാതായതോടെ ഭൂരിഭാഗം ഇടങ്ങളിലും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളടക്കം പഴക്കം ചെന്നവയാണ്.
ഉദ്യോഗസ്ഥർ വിരളം
ഒരു നിയോജക മണ്ഡലത്തിന് ഒരു ഫുഡ്സേഫ്റ്റി ഓഫീസര്‍ എന്നതാണ് കണക്ക്. എന്നാല്‍ ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഫുഡ്സേഫ്റ്റി ഓഫീസര്മാരില്ലെന്നത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തന്നെ രേഖകളില്‍ വ്യക്തമാക്കുന്നു.
അനിഷ്ട സംഭവങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് പരിശോധനകളും നടപടികളും സ്വീകരിക്കാറ്. പലതും പരമാവധി നാലു ദിവസം നീണ്ടുനില്‍ക്കുന്ന പരിശോധനകളും. ഗുരുതരമായ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍പോലും പിഴ ചുമത്തുക മാത്രമാണ് നടപടി.