നിക്ഷേപ തട്ടിപ്പ് : ആതിര ജ്വല്ലറി ഉടമയ്ക്കെതിരെ വീണ്ടും കേസ്
1550091
Friday, May 16, 2025 4:51 AM IST
കേസെടുത്തത് ചെറായി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ
വൈപ്പിൻ: പതിനാറര ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പിൽ ആതിര ജ്വല്ലറി ഉടമ പള്ളിപ്പുറം രണ്ട് തൈക്കൽ ആന്റണിക്കെതിരെ മുനമ്പം പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ചെറായി ദേവസ്വം നടക്ക് പടിഞ്ഞാറ് താമസിക്കുന്ന 50 കാരിയുടെ പരാതിയിലാണ് പുതിയ കേസ്.
12 മുതൽ 13 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് കുഴുപ്പുള്ളിയിലെ ആതിര ജ്വല്ലറി ശാഖ മുഖേന മാതൃസ്ഥാപനമായ എറണാകുളത്തെ ആതിര ഗോൾഡ് ആൻഡ് സിൽക്സിന്റെ ബിസിനസ് ഇൻവെസ്റ്റ്മെന്റ് സ്കീമിൽ നിക്ഷേപിച്ച 16,52000 രൂപ തിരികെ തരാതെ വന്നപ്പോഴാണ് വീട്ടമ്മ പരാതി നൽകിയതത്രേ. 2017 ജൂണിൽ പണം നിക്ഷേപിക്കുമ്പോൾ പ്രോമിസിറി നോട്ടും രസീതും വീട്ടമ്മക്ക് നൽകിയിരുന്നു.
2024 നവംബറിൽ കാലാവധി എത്തിയപ്പോൾ പണം തിരികെ തന്നില്ല. തുടർന്ന് ഇവർ പരാതി നൽകുകയായിരുന്നു.കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ പ്രതിക്കെതിരെ മുനമ്പം പോലീസ് എടുക്കുന്ന മൂന്നാമത്തെ കേസാണിത്.
കൂടാതെ പറവൂരിലും എറണാകുളം സെൻട്രൽ സ്റ്റേഷനിലും നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഈ കേസുകളിൽ അറസ്റ്റിലായ പ്രതി ഇപ്പോൾ ജാമ്യത്തിൽ കഴിയവെയാണ് വീണ്ടും പുതിയ കേസ് വന്നിരിക്കുന്നത്.