സീപോർട്ട് - എയർപോർട്ട് റോഡ് : എൻഎഡി ഭൂമിക്ക് 32.26 കോടി
1550094
Friday, May 16, 2025 4:51 AM IST
കളമശേരി: സീപോർട്ട്-എയർപോർട്ട് റോഡ് വികസനത്തിനായി എൻഎഡിയിൽനിന്ന് വിട്ടുകിട്ടേണ്ട 2.4967 ഹെക്ടർ ഭൂമിയുടെ വിലയുൾപ്പെടെ 32.26 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
സ്ഥല വിലയായി കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപക്ക് പുറമേ എൻഎഡി തൊരപ്പ് റോഡ് വീതികൂട്ടി നിർമിക്കുന്നതിന് 8.16 കോടി രൂപയും ചുറ്റുമതിൽ നിർമാണത്തിന് 99.43 ലക്ഷം രൂപയും സംസ്ഥാന സർക്കാർ അനുവദിച്ചു.
റോഡ് നിർമാണത്തിന് ഭൂമി വിട്ടുനൽകുന്ന ധാരണാപത്രം കഴിഞ്ഞ ജനുവരിയിൽ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് തുക അനുവദിച്ചത്. സീപോർട്ട്- എയർപോർട്ട് റോഡ് നിർമാണച്ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന് തുക കൈമാറും.
കഴിഞ്ഞ 20 വർഷത്തിലേറെയായി റോഡ് വികസനത്തിലെ പ്രധാന കടമ്പയായിരുന്നു എൻഎഡി ഭൂമിപ്രശ്നം. ഭൂമി വില കൈമാറി ടെണ്ടർ നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
എച്ച്എംടിയുടെ ഭൂമി വില ബാങ്കിൽ കെട്ടിവയ്ക്കുന്നതിനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്. ഭൂമി ലഭ്യമാക്കിയതിന് പകരമായി എൻഎഡിയുമായുള്ള ധാരണപ്രകാരം എച്ച്എംടി - എൻഎഡി റോഡ് 5.5 മീറ്റർ വീതിയിൽ പുനർനിർമിക്കും.