കാലാവധി കഴിഞ്ഞ ബന്ധുനിയമനങ്ങൾ നീട്ടിനൽകുന്നതിനെതിരെ സിപിഎം
1550099
Friday, May 16, 2025 5:05 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിൽ കാലാവധി കഴിഞ്ഞ ബന്ധുനിയമനങ്ങൾ വഴിവിട്ടു നീട്ടിനൽകാനുള്ള കരുമാലൂർ പഞ്ചായത്ത് സെക്രട്ടറിയുടെ നീക്കത്തിനെതിരെ പഞ്ചായത്തിലെ സിപിഎം ഭരണകക്ഷികൾ രംഗത്ത്. കരുമാലൂർ പഞ്ചായത്ത് ഭരണപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
കഴിഞ്ഞ ദിവസം എൽഡിഎഫ് ഭരിക്കുന്ന കരുമാലൂർ പഞ്ചായത്തിലെ അനധികൃത നിയമനങ്ങളുടെ രേഖകൾ ആവശ്യപ്പെട്ട് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐ രംഗത്ത് എത്തിയിരുന്നു. 2021-25 കാലഘട്ടങ്ങളിൽ പഞ്ചായത്തിൽ നടന്ന താൽക്കാലിക നിയമങ്ങളിൽ ബന്ധുത്വനിയമനവും അഴിമതിയും ആരോപിച്ചാണ് ഡിവൈഎഫ്ഐ കരുമാലൂർ നേതൃത്വം പഞ്ചായത്തിൽ വിവരാവകാശ അപേക്ഷ നൽകിയിരിക്കുന്നത്.
പഞ്ചായത്തിലെ താൽക്കാലിക ഒഴിവുകളിലേക്ക് ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ അടുത്ത ബന്ധുക്കളെ നിയമിച്ചതായുള്ള വിവാദം ശക്തമായിരിക്കുമ്പോഴാണ് അനധികൃത നിയമനങ്ങളുടെ കാലാവധി നീട്ടിനൽകാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതെന്ന് ആരോപണം ഉയർന്നത്. ഇതോടെ ഭരണപക്ഷത്തെ ഒരു വിഭാഗം ഇതിനെതിരെ രംഗത്തു വരികയായിരുന്നു.
19ന് നടക്കുന്ന കമ്മിറ്റിയിൽ വിഷയം ചർച്ചയ്ക്കായി വച്ചിരിക്കുമ്പോഴാണ് ഉദ്യോഗസ്ഥർ ഈ നീക്കം നടത്തുകയും കാലാവധി കഴിഞ്ഞ രണ്ട് താൽക്കാലിക ജീവനക്കാർക്ക് അനധികൃതമായി ശന്പളം നൽകുകയും ചെയ്തതായി സൂചനയുള്ളത്.
കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ, വൈസ് പ്രസിഡന്റ് പോൾസൻ ഗോപുരത്തിങ്കൽ, പഞ്ചായത്ത് അംഗങ്ങളായ ജോർജ് മേനാച്ചേരി, റംല ലത്തീഫ്, ടി.കെ. അയ്യപ്പൻ, ശ്രീദേവി സുധി, ജിജി അനിൽകുമാർ എന്നിവരാണു പ്രതിഷേധവുമായി രംഗത്തുവന്നത്.