സിയാലിൽ ഹൈഡ്രജൻ സ്റ്റേഷൻ ഒരുങ്ങുന്നു
1560274
Saturday, May 17, 2025 3:55 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) ഹൈഡ്രജൻ സ്റ്റേഷൻ നിർമിക്കുന്നു. ഇതിനു 100 കോടിയിലധികം ചെലവ് പ്രതീക്ഷിക്കുന്നുണ്ട് . ഇന്ത്യയിലെ പ്രഥമ ഹൈഡ്രജൻ ഉത്പാദന സ്റ്റേഷനായിരിക്കും. ഭാരത് പ്രെട്രോളിയം കോർപറേഷന്റെ മേൽനോട്ടത്തിൽ പൂനെയിലെ സോപാൻ ഒ ആൻഡ് എം കമ്പനിയാണ് നിർമാണം നടത്തുന്നത്.
ആദ്യത്തെ അഞ്ചു വർഷം നടത്തിപ്പിന്റെ അവകാശം പൂനെ കമ്പനിക്കാണ്. ഹൈഡ്രജൻ ഇന്ധനത്തിന്റെ ഉത്പാദനവും വിപണനവും ഇവിടെ നിന്നായിരിക്കും. ഹൈഡ്രജൻ നിർമാണ യന്ത്രങ്ങൾക്കു മാത്രം 40 കോടി രൂപയാണ് മുടക്ക് . ആദ്യഘട്ടത്തിൽ വിമാനത്താവളത്തിനകത്തുള്ള ബസുകളിലാണ് ഈ ഇന്ധനം ഉപയോഗിക്കുന്നത്. 30 സീറ്റുകളുള്ള ബസുകളായിരിക്കും ഇത്.
ഇലക്ട്രോളിസിസ് പ്രക്രിയയിലൂടെ വെള്ളം വിഘടിപ്പിച്ചാണ് ഹൈഡ്രജൻ ഉണ്ടാക്കുന്നത്. വ്യവസായ ആവശ്യങ്ങൾക്കും ഈ ഹൈഡ്രജൻ ഉപയോഗിക്കാം. ഗ്രീൻ ഹൈഡ്രജൻ പ്രത്യേക സംഭരണിയിൽ സൂക്ഷിക്കാം. സാധാരണ വാഹനങ്ങൾ പുറന്തള്ളുന്നത് കാർബൺ ഡൈയോക്സൈഡാണ്.
ഹൈഡ്രജൻ വാഹനങ്ങളിൽ നിന്നും പുറത്തു വരുന്നത് വെള്ളമായിരിക്കും. അതിനാൽ അന്തരീക്ഷ മലനീകരണം ഉണ്ടാകില്ല .