യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതികൾ റിമാൻഡിൽ
1560278
Saturday, May 17, 2025 4:10 AM IST
അങ്കമാലി: നെടുമ്പാശേരി നായത്തോടില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. അങ്കമാലി തുറവൂര്‍ ആരിശേരില്‍ ഐവിന് ജിജോ (24)യെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി സിഐഎസ്എഫ് എസ്ഐ വിനയകുമാര്‍ ദാസ് (38), രണ്ടാംപ്രതി കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ (31) എന്നിവരെയാണ് അങ്കമാലി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്ത്.
അതിക്രൂരമായ കൊലപാതകം നടത്തിയവര്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ ഇടയുള്ളതിനാലും തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുള്ളതിനാലും ജാമ്യം അനുവദിക്കരുതെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിന് ഇരുവരെയും കസ്റ്റഡിയില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
പ്രതികളെ കോടതിയില്‍ എത്തിച്ചപ്പോള്‍ നാടകീയ രംഗങ്ങൾ അരങ്ങേറി. യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോടതി പരിസരത്ത് പ്രതിഷേധിക്കാന്‍ ഒത്തുകൂടിയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് പ്രതികളെ മറ്റൊരു വഴിയിലൂടെയാണ് കോടതിയില്‍ എത്തിച്ചത്.
പിന്നീട് പ്രതിയെ റിമാന്‍ഡ് ചെയ്ത ശേഷം കോടതിക്ക് പുറത്തിറക്കിയപ്പോള്‍ പോലീസ് ജീപ്പ് തടഞ്ഞാണ് യുവജന സംഘടനകളിലെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പാവപ്പെട്ട ഒരു യുവാവിനെ ക്രൂരമായി മര്‍ദിച്ച സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്ക് ഉദ്യോഗതലത്തില്‍ ഉള്‍പ്പെടെ തക്ക ശിഷകൊടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
നെടുമ്പാശേരി കാസിനോ എയര്‍ കാറ്ററേഴ്സ് ആന്‍ഡ് ഫ്ളൈറ്റ് സര്‍വീസസ് എന്ന കാറ്ററിംഗ് സ്ഥാപനത്തിലെ ഷെഫായ ഐവിന് ജോലിസ്ഥലത്തേക്ക് കാറില്‍ പോകുന്നതിനിടെ ബുധനാഴ്ച രാത്രി 10നായിരുന്നു സംഭവം. ഇരുകൂട്ടരും സഞ്ചരിച്ച കാറുകള്‍ തമ്മില്‍ ഉരസിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ കാറിടിച്ച് ഐവിനെ കൊലപ്പെടുത്തുകയായിരുന്നു.