ഓണക്കൂറിൽ പാടത്തുനിന്ന് മണ്ണ് മാറ്റാൻ ഉത്തരവ്
1560299
Saturday, May 17, 2025 4:29 AM IST
പിറവം: പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂറിൽ പാടം നികത്തലുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിന്റെ നിർദേശത്തെത്തുടർന്ന് നികത്തിയ മണ്ണ് മാറ്റാൻ ഉത്തരവായി. നാട്ടുകാരുടെ എതിർപ്പും റവന്യൂ അധികൃതരുടെ നിരോധന ഉത്തരവുകളും കാറ്റിൽപറത്തി നടത്തിയ നിലം നികത്തലിനെതിരെയാണ് തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരമുള്ള നടപടി.
ഓണക്കൂർ പാലത്തിന് സമീപം കൃഷി ഭൂമി നികത്തിയത് മണ്ണ് മാറ്റി പൂർവ സ്ഥിതിയിലാക്കൻ ജില്ലാ കളക്ടർ ഉത്തരവായി. ഓണക്കൂർ പാലത്തിന് സമീപം സ്വകാര്യ വ്യക്തി റബർ നഴ്സറിയുടെ പേരിൽ നിലം നികത്തി തുടങ്ങിയിട്ട് കാലങ്ങളേറെയായി. റവന്യു അധികൃതർ അതാത് കാലത്ത് നൽകിയ നിരോധന ഉത്തരവുകൾ വക വയ്ക്കാതെയായിരുന്നു നികത്തൽ.
നഴ്സറിക്കെന്ന പേരിൽ മണ്ണടിച്ച് കൃഷി ഭൂമി നികത്തുകയായിരുന്നു. ഏറ്റുവുമെടുവിൽ ഇക്കഴിഞ്ഞ മാർച്ചിൽ നോട്ടീസ് നൽകാനെത്തിയ റവന്യൂ ഉദ്യോഗസ്ഥന്റെ നേരെ ലോറി ഓടിച്ചെന്ന സംഭവം വരെയുണ്ടായി. ഓണക്കൂർ വില്ലേജിലെ സ്പെഷൽ വില്ലേജ് ഓഫീസർ പി.എ. രതീഷിന് നേരെയാണ് അതിക്രമമുണ്ടായത്. റവന്യൂ അധികൃതരുടെ പരാതിയെ തുടർന്ന് പോലീസ് കേടുത്തിരുന്നു.
ഓണക്കൂറിൽ രണ്ട് സർവേ നമ്പരുകളിലായി 30 സെന്റോളം സ്ഥലത്തുനിന്ന് മണ്ണ് മാറ്റി അത് പൂർവ സ്ഥതിയിലാക്കണമെന്നാണ് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉത്തരവിറക്കിയത്. കളക്ടറുടെ ഉത്തരവിനെതുടർന്ന് ഓണക്കൂർ വില്ലേജ് ഓഫീസിൽനിന്ന് വ്യാഴാഴ്ച്ച വൈകീട്ട് സ്ഥലമുടമകൾക്ക് നോട്ടീസ് നൽകി.
15 ദിവസത്തിനകം സ്ഥലമുടമകൾ തന്നെ മണ്ണ് മാറ്റി സ്ഥലം പൂർവ സ്ഥിതിയാക്കിയില്ലെങ്കിൽ റവന്യൂ അധികൃതരോട് മണ്ണ് മാറ്റി അതിന്റെ ചെലവ് സ്ഥലമുടമകളിൽനിന്ന് റവന്യൂ റിക്കവറി നടപടിയിലൂടെ ഈടാക്കാനും ജില്ലാ കളക്ടർ ഉത്തരവായി.