അശ്വതിക്കും കുഞ്ഞുങ്ങൾക്കും ഇനി സ്വസ്ഥമായുറങ്ങാം...
1560810
Monday, May 19, 2025 4:47 AM IST
പറവൂർ: ഓർക്കാപ്പുറത്ത് അനാഥരായ അശ്വതിക്കും കുഞ്ഞുങ്ങൾക്കുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുൻകൈയെടുത്ത് നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. കഴിഞ്ഞ സെപ്തംബർ 11നാണ് അശ്വതിയുടെ ഭർത്താവ് വയനാട് വൈത്തിരി സ്വദേശി മോഹൻ കുമാർ പറവൂർ ഗവണ്മെന്റ് ആശുപത്രി വളപ്പിലെ മരത്തിന്റെ മുകളിൽ ശിഖരങ്ങൾ മുറിച്ചു കൊണ്ടിരിക്കേ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങി ദാരുണമായി മരിച്ചത്.
ഇതോടെ അശ്വതിയുംഅഞ്ച് വയസിൽ താഴെയുള്ള മൂന്ന് പെൺകുഞ്ഞുങ്ങളും ആലംബമില്ലാതെ ഒറ്റപ്പെടുകയായിരുന്നു. വാടക വീട്ടിൽ താമസിച്ചിരുന്ന ഇവർക്ക് സ്വന്തമായി സ്ഥലം പോലുമില്ലായിരുന്നു.
കുടുംബത്തിന്റെ ദയനീയസ്ഥിതി ബോധ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്റെ പുനർജനി പദ്ധതിയിൽപ്പെടുത്തി സ്ഥലം വാങ്ങി വീട് വച്ച് നൽകുകയായിരുന്നു.
സതീശന്റെ അഭ്യർത്ഥനപ്രകാരം യുഎഇ അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂൾ ചെയർമാൻ ശംസുദ്ദീൻ കോഴിക്കോടാണ് സ്ഥലം വാങ്ങി നൽകിയത്. മന്നം പാറപ്പുറം സ്വദേശിയും ഖത്തറിലെ കോസ്റ്റൽ ഗ്രൂപ്പ് ഉടമയുമായ അസിമുദ്ദീനാണ് ഏഴ് ലക്ഷം രൂപ ചിലവിൽ രണ്ട് കിടപ്പുമുറികളോടു കൂടിയ 540 സ്ക്വയർ ഫീറ്റ് വീട് നിർമിച്ചു നൽകിയത്. അശ്വതിയും മൂന്ന് കുഞ്ഞുങ്ങളും ചേർന്ന് പ്രതിപക്ഷ നേതാവിൽ നിന്ന് താക്കോൽ ഏറ്റുവാങ്ങി.
അശ്വതിക്ക് ജോലി നൽകിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ വിദ്യഭ്യാസത്തിന്റെ കാര്യത്തിലും സഹായങ്ങളുണ്ടാകുമെന്ന് താക്കോൽ കൈമാറിയ ശേഷം വി.ഡി. സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചടങ്ങിൽ വീടിന്റെ സ്പോൺസർ അസിമുദ്ദീൻ, കാർഷിക ഗ്രാമവികസന ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ടി.എ. നവാസ്, പറവൂർ നഗരസഭാധ്യക്ഷ ബീന ശശിധരൻ തുടങ്ങിയവർ സംബന്ധിച്ചു.