നോവായി കല്യാണി : മൂന്നു വയസുകാരിയുടെ നടുക്കുന്ന വേർപാടിൽ കണ്ണീരണിഞ്ഞു ഗ്രാമം
1561213
Wednesday, May 21, 2025 4:42 AM IST
കൊച്ചി: വെള്ള നിറത്തിലുള്ള കുഞ്ഞുടപ്പിട്ട്, കാലില്‍ വെളുത്ത സോക്സുകള്‍ അണിഞ്ഞ് അവളൊരു കുഞ്ഞ് മാലാഖയെപ്പോലെ ഉറങ്ങുകയായിരുന്നു. ചേട്ടൻ കുഞ്ഞനുജത്തിയെ പല തവണ വിളിച്ചിട്ടും അവള് കേട്ടില്ല. കൂട്ടുകാരും ടീച്ചര്‍മാരും വീട്ടിലെത്തിയതും കല്യാണി അറിഞ്ഞതേയില്ല. കളിചിരികളുമായി കല്യാണി ഓടിക്കളിച്ച തിരുവാണിയൂർ മറ്റക്കുഴി കീഴ്പിള്ളിൽ വീട്ടിലേക്ക് ചേതനയറ്റ ആ കുരുന്നു ശരീരം അവസാനമായി എത്തിച്ചപ്പോള്‍ ഒരുനാടു മുഴുവന്‍ അവളുടെ ഓര്‍മയില്‍ വിതുന്പി.
എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്നു കല്യാണി. അതുകൊണ്ടുതന്നെ വികാരനിര്‍ഭരമായ രംഗങ്ങൾക്കാണ് കുഞ്ഞിന്റെ മൃതദേഹം എത്തിച്ചപ്പോള്‍ സുഭാഷിന്റെ വീട് സാക്ഷ്യം വഹിച്ചത്. നാട്ടുകാരും ഉറ്റവരും ഉടയവരും കല്യാണിയുടെ കൊച്ചുകൂട്ടുകാരുമടക്കം നൂറു കണക്കിനാളുകളാണ് അവസാനമായി ഒരു നോക്ക് കാണാന്‍ തടിച്ചുകൂടിയത്. നിര്‍വികാരനായി പിതാവ് സുഭാഷും ആറാം ക്ലാസ് വിദ്യാര്‍ഥിയായ ജ്യേഷ്ഠന് കാശിനാഥും മൃതദേഹത്തിന് സമീപം നില്ക്കുന്നുണ്ടായിരുന്നു.
തങ്ങളോടൊപ്പം മണിക്കൂറുകള്‍ക്ക് മുമ്പ് വരെ ഉണ്ടായിരുന്ന കുഞ്ഞിന്റെ ചേതനയറ്റ ശരീരം കണ്ട് വിശ്വസിക്കാനാകാത ടീച്ചറുള്പ്പെടുന്ന അങ്കണവാടി കുടുംബവും ഹൃദയവേദനയോടെ പ്രിയപ്പെട്ട കല്യാണിക്കുട്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അരികത്തുണ്ടായിരുന്നു.
മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടം നടപടികളെല്ലാം പൂര്‍ത്തിയാക്കി ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് മറ്റക്കുഴിയിലെത്തിച്ചത്. ബെന്നി ബഹനാന് എംപി, മുന്‍ എംഎല്‍എ വി.പി. സജീന്ദ്രന് എന്നിവരും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
മധുരം കഴിച്ച് മടക്കം
‘തിങ്കളാഴ്ച വൈകിട്ട് അമ്മ സന്ധ്യ കൂട്ടിക്കൊണ്ടു പോകാന്‍ അങ്കണവാടിയിൽ എത്തുമ്പോള്‍ അവള് ഭക്ഷണം കഴിക്കുകയായിരുന്നു. ഒരു കുട്ടിയുടെ പിതാവിന്റെ പിറന്നാളിനോടനുബന്ധിച്ച് ലഡു കൊണ്ടുവന്നിരുന്നു. അതും പാലും കഴിക്കുന്നതിനിടെയാണ് സന്ധ്യ കുഞ്ഞിനെ കൊണ്ടു പോകാനായി വന്നത്. വളരെ സന്തോഷത്തോടെയാണ് കല്യാണി അമ്മയ്ക്കൊപ്പം പോയത്. എനിക്ക് ടാറ്റാ തന്നു പോയ കുഞ്ഞിനെ പിറ്റേന്ന് ഈ അവസ്ഥയില്‍ കാണേണ്ടിവന്നത് താങ്ങാനാകുന്നില്ല'- തിരുവാണിയൂര്‍ പഞ്ചായത്തിലെ പണിക്കരുപടിയിലുള്ള 69-ാം നമ്പര്‍ അങ്കണവാടിയിലെ കല്യാണിയുടെ അധ്യാപികയായ സൗമ്യയുടെ വാക്കുകള്‍ ഇടറി.
ആയ സിന്ധു ഇല്ലാതിരുന്നതിനാല്‍ തിങ്കളാഴ്ച സൗമ്യ ടീച്ചര്‍ തന്നെയായിരുന്നു കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ' ഉച്ചയ്ക്ക് ചോറു കൊടുത്തപ്പോള്‍ കുഞ്ഞ് വളരെ പതുക്കെയാണ് കഴിച്ചത്. കൈ നിറച്ച് വാരിക്കഴിക്കണമെന്നു പറഞ്ഞു ഞാന്‍ തന്നെ അടുത്തിരുത്തി മുഴുവന്‍ കഴിപ്പിച്ചു. അമ്മ അവളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നപ്പോള്‍ ഭക്ഷണം കഴിച്ച് തീര്‍ത്തിട്ടാണ് അവളെ വിട്ടത്. ഒരുപക്ഷേ അവൾ കഴിച്ച അവസാന ഭക്ഷണം അതായിരിക്കാം'- സൗമ്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
നേരത്തെയും സന്ധ്യ കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ്
കൊച്ചി: കുഞ്ഞിനെ സന്ധ്യ മുന്‍പും മർദിച്ചെന്നാണ് ഭര്‍ത്താവ് സുഭാഷ് പറയുന്നത്. തിങ്കളാഴ്ച കുഞ്ഞ് അങ്കണവാടിയില്‍ പോകില്ലെന്ന് പറഞ്ഞതാണ്. താന്‍ നിര്‍ബന്ധിച്ച് വിടുകയായിരുന്നു. സന്ധ്യയാണ് കുഞ്ഞിനെ അങ്കണവാടിയിലാക്കിയത്. താന്‍ ജോലിക്കും പോയി. സന്ധ്യയുടെ അമ്മയ്ക്കും സഹോദരിക്കും ഈ സംഭവത്തില്‍ പങ്കുണ്ടോയെന്ന് സംശയമുണ്ട്.
സന്ധ്യ നേരത്തെയും കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ട്. ടോര്‍ച്ച് വച്ച് കുഞ്ഞിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇതോടെ സന്ധ്യയെ സ്വന്തം വീട്ടില്‍ കൊണ്ടുവിട്ടു. രണ്ടു മാസം മുന്‍പാണ് അമ്മയും സഹോദരിയും ചേര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിച്ച് സന്ധ്യയെ തിരികെ വിട്ടത്.
അമ്മയും സഹോദരിയും പറയുന്നത് മാത്രമേ സന്ധ്യ അനുസരിക്കാറുള്ളൂ. തിങ്കളാഴ്ച വൈകിട്ട് താന്‍ സന്ധ്യയെ വിളിച്ചിരുന്നു. മൂന്നരയ്ക്ക് വിളിച്ചപ്പോള്‍ കുക്കറിന്റെ വാഷര്‍ വാങ്ങണമെന്ന് പറഞ്ഞു.
വീട്ടിലെത്തിയപ്പോള്‍ സന്ധ്യയെ കണ്ടില്ല. വിളിച്ചപ്പോള്‍ മൂഴിക്കുളത്താണെന്ന് പറഞ്ഞു. അവളുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അവിടെ എത്തിയില്ലെന്ന് പറഞ്ഞു. രാത്രിയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് വിളി വന്നത്. സന്ധ്യയ്ക്ക് മറ്റ് മാനസിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സുഭാഷ് പറഞ്ഞു.
മകളും ഭര്‍ത്താവുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു: സന്ധ്യയുടെ അമ്മ
കൊച്ചി:സന്ധ്യയും ഭര്‍ത്താവുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സന്ധ്യയുടെ അമ്മ അല്ലി പറഞ്ഞു. സന്ധ്യയും ഭര്‍ത്താവ് സുഭാഷും തമ്മില്‍ വഴക്ക് പതിവാണെന്നും മകളെ മർദിക്കാറുണ്ടെന്നുമാണ് സന്ധ്യയുടെ അമ്മയുടെ ആരോപണം. 'തിങ്കളാഴ്ച രാത്രി ഏഴിന് സന്ധ്യ വീട്ടിലേക്ക് വന്നിരുന്നു. കുഞ്ഞ് എന്റെ കൈയില്‍ നിന്ന് പോയി എന്ന് ഒരു കൂസലും ഇല്ലാതെ പറഞ്ഞു. കുഞ്ഞ് എവിടെയെന്ന് വീണ്ടും ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. സന്ധ്യ ഇവിടെ വന്നുനില്ക്കാറില്ല. അതിന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ അനുവദിക്കില്ല. സന്ധ്യയും ഭര്‍ത്താവുമായി തര്‍ക്കം പതിവാണ്.
സുഭാഷ് മര്‍ദിക്കാറുണ്ടെന്ന് സന്ധ്യ പറഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ പെട്ടെന്ന് മനസിലാകുന്നയാളല്ല സന്ധ്യ. എന്റെ മൂത്ത മകളുടെയത്ര കാര്യശേഷി അവള്‍ക്കില്ല. വീട്ടുജോലി ചെയ്യുന്നതിലൊക്കെ മടിയാണ്. അത് പറഞ്ഞ് ഭര്‍ത്താവുമായി വഴക്ക് പതിവാണ്. കുട്ടികളെ ഇവിടെ നിര്‍ത്താന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് താത്പര്യമില്ല. മകള്‍ക്ക് മാനസിക പ്രശ്നമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടു.
അതു പ്രകാരം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് സൈക്യാട്രിസ്റ്റിനെ കാണിച്ച് പ്രയാസങ്ങളില്ലെന്ന് ഉറപ്പാക്കി. 35 വയസ് ഉണ്ടെങ്കിലും 18- 19 വയസിന്റെ ബുദ്ധിയേ അവള്‍ക്കുള്ളൂ'- അല്ലി പറഞ്ഞു.
കല്യാണിയെ കാണാതായത് തിങ്കളാഴ്ച വൈകുന്നേരം
കൊച്ചി: തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് തിരുവാണിയൂര്‍ പഞ്ചായത്തിലെ 69ാം നമ്പര്‍ അങ്കണവാടിയില്‍ നിന്ന് അമ്മ സന്ധ്യ കല്യാണിയെ കുറുമശേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. രാത്രി ഏഴോടെ സന്ധ്യ കുറുമശേരിയിലെ വീട്ടിലെത്തി. ഈ സമയത്ത് സന്ധ്യക്കൊപ്പം കുഞ്ഞില്ലായിരുന്നു.
സന്ധ്യയുടെ അമ്മ ചോദിച്ച പ്പോള്‍ ആദ്യം ഒന്നും പറഞ്ഞില്ല. ആവർത്തിച്ചു ചോദിച്ചപ്പോൾ ആലുവയില്‍ വച്ച് കുഞ്ഞിനെ നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യ മറുപടി. പിന്നീട് ബസില്‍ വച്ച് നഷ്ടപ്പെട്ടെന്നും തന്റെ കൈയില്‍ നിന്നു പോയെന്നും പരസ്പര വിരുദ്ധ മറുപടി നല്‍കിയതോടെ സന്ധ്യയുടെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ വിവരമറിഞ്ഞതോടെ പുത്തന്‍കുരിശ് പോലീസില്‍ ഇവരും പരാതി നല്കി. തുടര്‍ന്ന് സന്ധ്യയെ ചെങ്ങമനാട് പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുഞ്ഞിനെ കാണാതായത് സംബന്ധിച്ച് പോലീസിനോടും പരസ്പരവിരുദ്ധമായാണ് സന്ധ്യ തുടക്കത്തില്‍ സംസാരിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സന്ധ്യ യാത്ര ചെയ്ത വഴികള്‍ പരിശോധിച്ചായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യല്‍. ഇതോടെ സന്ധ്യക്ക് പിടിച്ചുനില്‍ക്കാനായില്ല.
മൂഴിക്കുളം പാലത്തിന് മധ്യഭാഗത്ത് വച്ച് കുട്ടിയെ ഉപേക്ഷിച്ചുവെന്ന് മൊഴി നല്കി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയെ അവഗ ണിച്ചാണ് പോലീസും സ്കൂബാ സംഘവും പുഴയില്‍ തെരച്ചില്‍ നടത്തിയത്. നാലാം റൗണ്ട് തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. ഇതിനു ശേഷമാണ് മകളെ പുഴയിലെറിഞ്ഞ് കൊന്നതാണെന്ന കാര്യം സന്ധ്യ സമ്മതിച്ചത്.
എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്ന മട്ടായിരുന്നു സന്ധ്യ. സംഭവത്തിനു ശേഷവും യാതൊരു കൂസലുമില്ലാതെയായിരുന്നു സന്ധ്യയുടെ പെരുമാറ്റം. താനാണിത് ചെയ്തതെന്നും ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു അവർ പോലീസിനോട് പറഞ്ഞത്.
കൊലപാതകത്തിന്റെ കാരണം വ്യക്തമാകാനുണ്ടെന്ന് എസ്പി
ആലുവ: സന്ധ്യ മകളെ കൊല്ലാനുള്ള കാരണം വ്യക്തമാകാനുണ്ടെന്ന് എറണാകുളം റൂറല്‍ പോലീസ് മേധാവി എം.ഹേമലത പറഞ്ഞു. ചോദ്യം ചെയ്യലിനോട് സന്ധ്യ സഹകരിക്കുന്നുണ്ടെങ്കിലും മൊഴികള്‍ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ സാധിക്കുന്നതല്ലെന്നും ഹേമലത വ്യക്തമാക്കി.
മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അടുത്ത ബന്ധുക്കളേയും ചോദ്യം ചെയ്യും.
കുട്ടിയുമായി സന്ധ്യ പാലത്തിലേക്ക് വന്നതും കുട്ടിയില്ലാതെ പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റകൃത്യത്തില്‍ സന്ധ്യയെ ആരും സഹായിച്ചിട്ടില്ല. സന്ധ്യയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ അന്വേഷണ ഘട്ടങ്ങളില്‍ മാനസിക വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.
എം. ഹേമലതയുടെ നേതൃത്വത്തില്‍ ആലുവ ഡിവൈഎസ്പി ടി.ആര്. രാജേഷ്, ഇന്‍സ്പെക്ടര്‍ സോണി മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അവസാനയാത്ര കൊച്ചച്ഛൻ വാങ്ങിയ പുത്തനുടുപ്പണിഞ്ഞ്
കോലഞ്ചേരി: തനിക്ക് പുത്തൻ ഉടുപ്പ് വേണമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കല്യാണി കൊച്ചച്ഛന് സുമേഷിനോട് (പിതാവ് സുഭാഷിന്റെ സഹോദരൻ) ആവശ്യപ്പെട്ടിരുന്നു.
ഇതു പ്രകാരം സുമേഷ് നല്കിയ പൈസ ഉപയോഗിച്ച് സുഭാഷ് പുത്തനുടുപ്പ് വാങ്ങി നല്കി. ഈ പുത്തനുടുപ്പ് കല്യാണിയുടെ മൃതദേഹത്തില്‍ അണിയിച്ച് കൊച്ചപ്പൻ ക ണ്ണീരോടെ അവളെ അന്ത്യ യാത്രയാക്ക യപ്പോൾ കണ്ടു നിന്നവർക്കും ദുഖം അടക്കാനായില്ല.