ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയം നിയമക്കുരുക്കിലേക്ക്
1561565
Thursday, May 22, 2025 4:46 AM IST
കൊച്ചി: ജില്ലയിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ അന്തിമ അതിര്‍ത്തി പട്ടിക സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉരുന്നതിനിടെ പരാതിയുമായി കോടതിയെ സമീപിക്കാനൊരുങ്ങി രാഷ്ട്രീയപാര്‍ട്ടികള്‍. ജനാധിപത്യ രീതിയിലല്ല വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നാണ് പ്രധാന ആരോപണം.
ത്രിതല പഞ്ചായത്തുകള്‍ക്കു പുറമെ 13 മുനിസിപ്പാലിറ്റി, കൊച്ചി കോര്പറേഷന് എന്നിവിടങ്ങളിലെയും വാര്‍ഡ് പുനര്‍നിര്‍ണയം പൂര്‍ത്തിയാകേണ്ടതുണ്ട്. നവംബര്‍ അവസാനമോ, ഡിസംബര്‍ ആദ്യമോ ആണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. നിലവില്‍ അതിര്‍ത്തി പുനര്‍നിര്‍ണയം സംബന്ധിച്ച് പരാതികള്‍ ഉയരുകയും വിഷയം കോടതിക്ക് മുന്നിലെത്തുകയും ചെയ്യുന്നതോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചും ആശങ്ക ഉയരുന്നു.
ജില്ലയില്‍ 82 ഗ്രാമപഞ്ചായത്തുകളിലായി 1,467 വാര്‍ഡുകളാണ് പുതിയ പട്ടികയിലുള്ളത്. നേരത്തെ 1,338 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. വാര്‍ഡ് വിഭജനം പൂര്‍ത്തിയായതോടെ പുതിയതായി 129 ജനപ്രതിനിധികളെക്കൂടി തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഗ്രാമപഞ്ചായത്തുകളിൽ ഒരുങ്ങിയിട്ടുള്ളത്.
മുനിസിപ്പാലിറ്റികളിലെയും കോർപറേഷനിലെയും അന്തിമ അതിര്‍ത്തി പട്ടിക തയാറാക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണ്. 13 മുന്‍സിപ്പാലിറ്റികളിലായി 447 വാര്‍ഡുകളാണ് പുതിയ പട്ടികയിലുള്ളത്. ഇത് നേരത്തെ 421 ആയിരുന്നു. കോര്‍പറേഷനില്‍ 76. നേരത്തെ ഇത് 74 ആയിരുന്നു. ത്രിതല തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍നിര്‍ണയം ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
നടപ്പാക്കിയത് സര്‍ക്കാരിന്റെ താല്പര്യം: കോണ്‍ഗ്രസ്
സര്‍ക്കാരിന്റെ താല്പര്യ പ്രകാരമുള്ള വാര്‍ഡ് പുനര്‍നിര്‍ണയമാണ് നടന്നിട്ടുള്ളതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജനാധിപത്യ രീതിയിലല്ല ഇത് പൂര്‍ത്തിയാക്കിയത്.
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പാകത്തിലുള്ള വിഭജനമാണ് സിപിഎം നടപ്പിലാക്കിയത്. സ്ഥലംമാറി പോയവരെയും, മരണപ്പെട്ടവരുടെയും കൃത്യമായ എണ്ണമടക്കം നിരവധിഘടകങ്ങള്‍ പാലിക്കപ്പെട്ടില്ല.
മാനദണ്ഡങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കി തയാറാക്കിയ പട്ടിക: സിപിഎം
എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്.
ബന്ധപ്പെട്ട പരിശോധനകളും, ഇതു സംബബന്ധിച്ച് ഉന്നയിച്ച പരാതികളും ഡീലിമിറ്റേഷന്‍ കമ്മീഷന് കേട്ടതിനുശേഷമാണ് അന്തിമ പട്ടിക പുറത്തിറക്കിയിട്ടുള്ളത്.
ഉന്നയിക്കപ്പെടുന്ന എല്ലാ ആരോപണങ്ങളും ശരിയാവണമെന്നില്ല. മറിച്ചുള്ള എല്ലാ വാദങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു.
കോടതിയെ സമീപിക്കും: ബിജെപി
യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ പുനര്‍നിര്‍ണയം നടന്നിട്ടുള്ളതെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിയുടെ വേണ്ടപ്പെട്ടവര്‍ നല്കിയ നിര്‍ദേശ പ്രകാരമാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.
ഉദ്യോഗസ്ഥരില്‍ പലരും പാര്‍ട്ടിക്കാരുമാണ്. അതുകൊണ്ടു തന്നെ വിഷയത്തില്‍ നിയമനടപടികളുമായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.