കാലവര്‍ഷം : എങ്ങുമെത്താതെ മുന്നൊരുക്കങ്ങള്‍
1561566
Thursday, May 22, 2025 4:46 AM IST
കൊച്ചി: പതിവിലും നേരത്തെ കാലവര്‍ഷം എത്തുന്നതിന്റെ സൂചനകള്‍ നല്കി മഴ ശക്തമായിട്ടും പാതിപോലും പിന്നിടാതെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍. കൊച്ചി കോര്പറേഷന് പരിധിക്ക് പുറമേ ജില്ലയെ മറ്റ് നഗരസഭകളിലും മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. വിഷയത്തില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചത് മാത്രമല്ല രൂക്ഷമായ ഭാഷയിലാണ് തദ്ദേശ സ്ഥാപനങ്ങളെ വിമര്‍ശിച്ചത്. ഇതാണ് സ്ഥിതിയെങ്കില്‍ മഴക്കാലത്ത് എന്നും അപകട വാര്‍ത്തകളേ കേള്‍ക്കാനുണ്ടാകൂ എന്നും ഹൈക്കോടതി പറയുന്ന നിലയുമുണ്ടായി.
മഴ ആരംഭിക്കുന്നതിനു മുന്‍പേ പൂര്‍ത്തീകരിക്കേണ്ടതാണ് മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍. വെള്ളക്കെട്ട് ഒഴിവാക്കാന്‍ കാനകളിലെ ചെളി കോരി നീരൊഴുക്ക് സുഗമമാക്കുന്നതും റോഡുകളും കാല്‍നടപ്പാതകളും സഞ്ചാര യോഗ്യമാക്കുന്നതും ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തേണ്ടത്. ജില്ലാ ഭരണകൂടമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതും നിരീക്ഷിക്കേണ്ടതും. എന്നാല്‍ കോര്പറേഷന് പരിധിയില്‍ അടക്കം പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന് മാത്രമല്ല മറ്റ് ഏജന്‍സികള്‍ ഏറ്റെടുത്തിട്ടുള്ള വര്‍ക്കുകള്‍ ആരംഭിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.
വെള്ളക്കെട്ട് ഉറപ്പ്
നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ബ്രേക്ക്ത്രൂ പദ്ധതി അടക്കം നടന്നുവരുന്നുണ്ടെങ്കിലും ഇത്തവണയും വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടാതില്ലെന്നാണ് സൂചന. ചിലവന്നൂര്‍ കനാലും മാര്‍ക്കറ്റ് തോടും ഉള്‍പ്പടെ നഗരത്തിലെ പ്രധാന കനാലുകള്‍ നവീകരിക്കുന്ന പദ്ധതി ആരംഭിക്കാനായിട്ടില്ല. കെഎംആര്‍എല്ലാണ് പദ്ധതി നടപ്പാക്കുന്നത്.
കാനകളിലെ ചെളി കോരുന്ന കാര്യത്തിലും ആക്ഷേപമുണ്ട്. കരാറുകാരുടെ അലംഭാവമാണ് മറ്റൊരു പ്രശ്നം. ഇറിഗേഷന്‍ വകുപ്പ് നേരിട്ടു നടത്തുന്ന മുല്ലശേരി കനാലിന്റെ പണികള്‍ നാലു വര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല. ഇത് വലിയ ന്യൂനതയാണെന്ന് ഹൈക്കോടതി പോലും വിമര്‍ശിച്ചു.
റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
കൊച്ചിയിലെ വെള്ളക്കെട്ട് നിവാരണവും റോഡുകളുടെ ശോച്യാവസ്ഥയും സംബന്ധിച്ച ഹര്‍ജികളിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചത്. പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാന്‍ പൊതുമരാമത്ത്, കൊച്ചി കോര്പറേഷന്, സിഎസ്എംഎല്‍, റെയില്‍വേ, പോലീസ് എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. ഹോട്ട്സ്പോട്ടുകളായി കണ്ട ഇടങ്ങള്‍ ശുചീകരിക്കണമെന്ന നിര്‍ദേശം കോര്‍പറേഷനും പാലിച്ചില്ലെന്നും ഹൈക്കോടതിക്ക് വിമര്‍ശനം ഉണ്ട്.
ചെളി നീക്കമില്ല: പ്രതിപക്ഷം
കാലവര്‍ഷമെത്താന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ തോടുകളില്‍ ചെളിയും പായലും നീക്കുന്ന പണികള്‍ പാതിപോലും പിന്നിട്ടിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. കോരിയ ചെളിയാകട്ടെ തോടരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ചെളി നീക്കേണ്ട കോര്പറേഷന് അധികൃതര്‍ അത് ചെയ്യുന്നുമില്ല. മഴയത്ത് ചെളി വീണ്ടും തോട്ടിലേക്ക് ഒലിച്ചിറങ്ങും.
നികുതി പണം ഇത്തരത്തില്‍ പാഴാക്കുന്നത് ജനദ്രോഹമാണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടിലും ആരോപിച്ചു.
ചെളി ഉടന്‍ നീക്കുമെന്ന് മേയര്‍
തോടുകളില്‍ നിന്നും കാനകളില്‍ നിന്നും കോരി മാറ്റിയ ചെളി ഉടന്‍ നീക്കം ചെയ്യുമെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു. ചെളി നിക്ഷേപിക്കാന്‍ ബ്രഹ്മപുരത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങള്‍ നല്കുന്നതില് കാലതാമസമില്ല. കോര്പറേഷന് നടത്തേണ്ടതായ മുന്നൊരുക്കങ്ങള്‍ 90 ശതമാനവും പൂര്‍ത്തീകരിച്ചു.
ശേഷിച്ചത് കരാറുകാരുടെ അലംഭാവംകൊണ്ടാണ് സംഭവിച്ചത്. അലംഭാവം കാട്ടിയ കരാറുകാരെ മാറ്റുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും.
മൂവാറ്റുപുഴയിൽ ശുചീകരണം നാമമാത്രം
മൂവാറ്റുപുഴ: മുവാറ്റുപുഴയില്‍ മഴക്കാല മുന്നൊരുങ്ങള്‍ ആരംഭിച്ചെന്ന് നഗരസഭ അവകാശപ്പെടുമ്പോള്‍ വൈകിയെന്ന ആക്ഷേപമാണ് പ്രതിപക്ഷത്തിന്. മഴ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഏറെ വൈകിയാണ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
പ്രധാന റോഡരികിലെ കാടുകള്‍ വെട്ടിത്തെളിച്ചതൊഴിച്ചാല് യാതൊരുവിധ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നും ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് ആര്. രാകേഷ് കുറ്റപ്പെടുത്തി.
കാര്യക്ഷമമായ നിലയിലാണ് മഴക്കാലപൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതെന്നാണ് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. അബ്ദുള്‍ സലാം പറയുന്നത്. ആദ്യഘട്ടം എന്നനിലയില്‍ നഗരത്തിലെ വെള്ളട്ടക്കെട്ട് ഒഴിവാക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഓടകള്‍ ശുചീകരിച്ചു. നഗരത്തിലുടനീളം ഫോഗിംഗ് ആരംഭിച്ചു.
ഹോട്ടലുകളിലും രാത്രികാല തട്ടുകടകളിലും പരിശോധന കര്‍ശനമാക്കി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകംചെയ്യുകയോ വിളമ്പുകയോ ചെയ്താല്‍ സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
നഗരമേഖല വെള്ളക്കെട്ട് ഭീഷണിയില്‍
ആലുവ: ഗ്രാമീണ മേഖലകളില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തീകരിച്ചെങ്കിലും ആലുവയില്‍ നഗര പ്രദേശങ്ങള്‍ ഇത്തവണയും വെള്ളക്കെട്ട് ഭീഷണിയിലാണ്. നഗരത്തിലെ ഹൃദയമേഖലകളിലെ കൊച്ചി മെട്രോ, പൊതുമരാമത്ത് വകുപ്പ് എന്നിവര്‍ ചെയ്യുന്ന കാന നവീകരണം പൂര്‍ത്തിയായിട്ടില്ല.
ടെംപിള്‍ റോഡിലെ കാനയില്‍ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ആലുവ നഗരസഭ സ്ഥിരം സമിതിയധ്യക്ഷന്‍ എം.പി. സൈമണ്‍ പറഞ്ഞു.
കോതമംഗലത്ത് ഓടകൾ ശുചീകരിച്ചില്ല
കോതമംഗലം : കോതമംഗലത്ത് മഴക്കാല മുന്നൊരുക്കങ്ങള്‍ നടക്കാത്തതിനാല്‍ നഗരത്തിലെ ഓടകള്‍ ശുചീകരിച്ചില്ല. മഴ പെയ്താല്‍ തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ വെള്ളെക്കെട്ടാണ്. ഗതാഗതം സ്തംഭിക്കും.
കൊതുക് നശീകരണം നടക്കാത്തതിനാല്‍ കൊതുകുജന്യ രോഗങ്ങളും പെരുകുന്നുണ്ട്. നഗരസഭയില്‍ ഇന്നലെ മഴക്കാല മുന്നൊരുക്കങ്ങള്‍ക്കായുള്ള യോഗം ചേര്‍ന്നുവെന്നും അടുത്തയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുനിസിപ്പല്‍ ചെയര്മാന് കെ.കെ. ടോമി പറഞ്ഞു.