കുണ്ടന്നൂരിലെ ഹോട്ടലിൽനിന്നു പഴകിയ ഭക്ഷണം പിടികൂടി
1561573
Thursday, May 22, 2025 4:46 AM IST
മരട്: മരടിൽ ആരോഗ്യ വിഭാഗം ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കുണ്ടന്നൂരിലെ തക്കോലം എന്ന ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് അൽഫാമിനായി ഫ്രിഡ്ജിൽ സൂക്ഷിച്ച ചിക്കൻ, കൂന്തൽ, ഞണ്ട് തുടങ്ങിയ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്.
ചൊവ്വാഴ്ച രാവിലെ 12 ഓടെയായിരുന്നു പരിശോധന. തുടർന്ന് ഹോട്ടൽ അടപ്പിക്കാതിരുന്നതിനെ തുടർന്ന് മരട് നഗരസഭയിലെ ഹോട്ടൽ പ്രവർത്തിക്കുന്ന സ്ഥലത്തെ ഡിവിഷൻ കൗൺസിലർ ജയ്നി പീറ്റർ ഉൾപ്പെടെ നിരവധി പേർ ഇവിടെ നിന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു.
പിന്നീട് വൈകിട്ടാണ് സംഭവം കൗൺസിലർ ഉൾപ്പെടെയുള്ളവർ അറിഞ്ഞത്. ഇതേത്തുടർന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ടും ഹോട്ടൽ അടപ്പിക്കാതിരുന്ന ആരോഗ്യ വിഭാഗത്തിനെതിരെ പ്രതിഷേധവുമായി കൗൺസിലർ രംഗത്തെത്തി.
ഹോട്ടൽ അടപ്പിക്കാൻ തയാറാവാതിരുന്ന മരട് നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് മരട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജിൻസൺ പീറ്ററും ആവശ്യപ്പെട്ടു.
വിവാദത്തെ തുടർന്ന് ബുധനാഴ്ച്ച ഹോട്ടൽ തുറന്ന് പ്രവർത്തിച്ചില്ല. നടപടികൾ പൂർത്തിയാകുന്നതു വരെ ഹോട്ടൽ തുറന്ന് പ്രവർത്തിക്കരുതെന്ന് അറിയിച്ചതായി മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു.