പാറമടയിൽനിന്ന് മലിന ജലം തോട്ടിലേക്ക് ഒഴുക്കുന്നു
1561580
Thursday, May 22, 2025 5:03 AM IST
പോത്താനിക്കാട്: പാറമടയിൽനിന്ന് മലിന ജലം തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി. പല്ലാരിമംഗലം പഞ്ചായത്തിലെ പിടവൂരിൽ പ്രവർത്തിക്കുന്ന പാറമടയിൽ നിന്നാണ് മലിനജലം തോട്ടിലേക്ക് വലിയ മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് വിടുന്നത്. പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുകൾ ഉൾപ്പെടെ അടങ്ങിയ വെള്ളമാണ് സമീപത്തെ കൈത്തോട് വഴി ചെമ്പഴ തോട്ടിലേക്ക് പമ്പ് ചെയ്ത് വിടുന്നത്.
മഴ പെയ്ത് പാറമടയിൽ നിറയുന്ന വെള്ളം ദിവസവും അതിരാവിലെ തോട്ടിലേക്ക് ഒഴുക്കുകയാണ് പാറമട നടത്തിപ്പുകാർ ചെയ്യുന്നത്. ഈ മലിനജലം ചെമ്പഴ തോട്ടിലൂടെ ഒഴുകി പുളിന്താനം തോട്ടിലേക്കാണ് എത്തിച്ചേരുന്നത്. പ്രദേശത്തെ നൂറുകണക്കിന് ആളുകൾ അലക്കുന്നതിനും കുളിക്കുന്നതിനും ആശ്രയിക്കുന്ന പുളിന്താനം തോട്ടിലെ വെള്ളം നിറം മാറിയാണ് ഒഴുകുന്നത്. ഇവിടെ കുളിക്കാൻ ഇറങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് ദേഹാസ്വാസ്ഥ്യവും ചൊറിഞ്ഞ് തടിക്കലും ഉണ്ടായതായും പറയുന്നു.
പുളിന്താനം തോടിലൂടെ ഒഴുകുന്ന മലിനജലം എത്തിച്ചേരുന്നത് കാളിയാർ പുഴയിലെ പറമ്പഞ്ചേരി ചെക്ക് ഡാമിന് സമീപത്താണ്. ഇവിടെയാണ് പോത്താനിക്കാട്, പല്ലാരിമംഗലം, ആയവന പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പമ്പ് ഹൗസുകളുള്ളത്. പോത്താനിക്കാട് പഞ്ചായത്ത് വാർഡ് ഗ്രാമസഭകളിലും പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിലും നാട്ടുകാർ പലവട്ടം പരാതി നൽകിയിരുന്നു.
ഇതേതുടർന്ന് പാറമട ഉടമസ്ഥർക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ മലിന ജലം ഒഴുക്കൽ നിർത്തിവയ്ക്കാൻ പാറമട ഉടമസ്ഥരോ തുടർ നടപടി സ്വീകരിക്കുവാൻ പഞ്ചായത്ത് അധികൃതരോ തയാറായിട്ടില്ല. മലിന ജലം ഒഴുക്കിവിടുന്നത് പല്ലാരിമംഗലം പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശത്തുനിന്നാണെന്നും അവരാണ് നടപടി സ്വീകരിക്കേണ്ടതെന്നുമാണ് പോത്താനിക്കാട് പഞ്ചായത്ത് അധികൃതരുടെ ഭാഷ്യം.
ഇതു സംബന്ധിച്ച് ആർഡിഒ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.