അപകടകരമായിനിന്ന മരങ്ങൾ മുറിച്ചുമാറ്റി
1563193
Thursday, May 29, 2025 4:40 AM IST
അരൂർ: ആറാം വാർഡിൽ കോതകുറിശി റോഡിൽ അപകട ഭീതിയുയർത്തി നിന്നിരുന്ന മരങ്ങൾ മുറിച്ചുമാറ്റി. ശക്തമായ കാറ്റിലും മഴയിലും ഏതുസമയത്തും മറിഞ്ഞു വീഴാവുന്ന നിലയിലുണ്ടായിരുന്ന മരങ്ങൾ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവർത്തകർ മുറിച്ചു മാറ്റിയത്.
ചാഞ്ഞു നിൽക്കുന്ന മരങ്ങൾ വെട്ടുവാൻ അഗ്നിരക്ഷാസേനയ്ക്ക് നിർവാഹമില്ലാത്തതിനാൽ സിപിഎം അരൂർ വട്ടക്കേരിൽ വെസ്റ്റ്ബ്രാഞ്ച് സെക്രട്ടറി സുനിൽ പി. തെക്കേ മഠത്തിന്റെ നേതൃത്വത്തിൽ സ്ഥലം ഉടമയുടെ സമ്മതം വാങ്ങി വൃക്ഷ ശിഖരങ്ങൾ വെട്ടിമാറ്റുകയായിരുന്നു.
ഇതിനിടെ ആറാം വാർഡ് പഞ്ചായത്തംഗം വൃക്ഷശിഖരങ്ങൾ വെട്ടിമാറ്റുന്നതിൽ സഹകരിച്ചില്ലെന്ന പരാതി ഉയർന്നിരുന്നു. പ്രദേശവാസിയായ സലാം കോതകുറിശി ഉന്നയിച്ച ആരോപണത്തിനു മറുപടിയായി അഗ്നിരക്ഷാസേനയെ സമീപിച്ചിരുന്നുവെന്നും വീണു കിടക്കുന്ന വൃക്ഷങ്ങളും മറ്റും നീക്കം ചെയ്യാൻ മാത്രമേ അവരുടെ സേവനം അനുവദിക്കാനാവുകയുള്ളുവെന്ന് അറിയിപ്പ് കിട്ടിയതായും വാർഡംഗം വിശദീകരിച്ചു.
ഈ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണ് വിവാദം ഉണ്ടാക്കിയതെന്നാണ് വാർഡംഗം ഇബ്രാഹിംകുട്ടിയുടെ വിശദീകരണം. ആറാം വാർഡിൽ അപകടഭീതിയുള്ള വൃക്ഷങ്ങൾ വെട്ടി മാറ്റുന്നതിൽ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.