പിറവത്ത് ചുഴലിക്കാറ്റ് : തേനീച്ച കൂടിളകി നിരവധി പേർക്ക് കുത്തേറ്റു
1563200
Thursday, May 29, 2025 5:02 AM IST
പിറവം: ടൗണിൽ ഇന്നലെ വൈകുന്നേരം വീശിയടിച്ച കാറ്റിലും, കനത്ത മഴയിലും വൻ നാശം. നിരവധി കാറുകൾക്ക് മുകളിലേക്ക് മരക്കൊന്പുകളും ബോർഡു കളുമടക്കം വീണ് നാശമുണ്ടാ യി.
ശക്തമായ കാറ്റിൽ നഗരസഭാ മന്ദിരത്തിന് മുകളിലുണ്ടായിരുന്ന തേനീച്ച കൂടിളകി ഉദ്യോഗസ്ഥനടക്കം നിരവധിപേർക്ക് കുത്തേൽക്കുകയും ചെയ്തു. സിവിൽ സപ്ലൈസിന്റെ സബർബൻ മാളിനും, നഗരസഭ ഓഫീസും സ്ഥിതി ചെയ്യുന്ന ബഹുനില മന്ദിരത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഇതിനിടെയാണ് നഗരസഭയുടെ മുകൾ ഭാഗത്തുണ്ടായിരുന്ന തേനീച്ച കൂടിളകി യത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. റോഡരികിൽ പാർക്കു ചെയ്തിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് സിമന്റ് കട്ട വീണ് ഡ്രൈവർക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് കാറ്റും മഴയും ടൗണിൽ നാശം വിതച്ചത്. പിഒ ജംഗ്ഷനിലും, പള്ളിക്കവലയിലും, പാർക്കിന് സമീപവുമാണ് കൂടുതലും നഷ്ടം സംഭവിച്ചിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളും, കെട്ടിടങ്ങളുടെ മുകൾ നിലയിലെ അലുമിനിയം ഷീറ്റുകളുമെല്ലാം പറന്ന് റോഡിലേക്ക് വീണു.
മുകൾനിലയിൽ നിന്നും സിമന്റ് കട്ടകൾ വരെ താഴേയ്ക്ക് പതിച്ചു. ബോർഡുകളും മറ്റും വീണ് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന അഞ്ചോളം കാറുകളുടെ ചില്ലുകൾ പൊട്ടുകയും, കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
വില്ലേജ് ഓഫീസിനു മുന്നിൽ നിന്ന കൂറ്റൻ മരത്തിന്റെ കൊമ്പുകൾ ശക്തമായ കാറ്റിൽ റോഡിലേക്ക് ഒടിഞ്ഞുവീണു. പൊതുമരാമത്ത് ഓഫീസിന് മുന്നിലെ മരം വില്ലേജ് ഓഫീസിന് മുന്പിലേക്കും കടപുഴകി വീണു. കെഎസ്ഇബി ഓഫീസിന് മുന്നിലെ പാലയുടെ മുകൾ ഭാഗത്തെ കൊമ്പുകളെല്ലാം പിളർന്നു വീണിരുന്നു.
കുട്ടികളുടെ പാർക്ക് പൂർണമായി തകർന്നു. ഇവിടുത്തെ മേൽക്കൂര ഷീറ്റുകൾ കാറ്റത്ത് പറന്ന് പുഴയിൽ പതിച്ചു. കുട്ടികൾക്കു കളിക്കുന്നതിനായി സ്ഥാപിച്ച ഉപകരണങ്ങളും തകർന്നു.
പിഒ ജംഗ്ഷൻ ഭാഗത്ത് ഗതാഗതം സ്തംഭിച്ചതോടെ ടൗൺ ഗതാഗതക്കുരുക്കിലായി. പിന്നീട് ഒന്നര മണിക്കൂറിന് ശേഷം മരങ്ങൾ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ടൗണിൽ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു.