മഴക്കെടുതി തുടരുന്നു
1563209
Thursday, May 29, 2025 5:16 AM IST
കൊച്ചി: മഴയുടെ രൗദ്രഭാവത്തിന് അല്പമൊരു ശമനമുണ്ടായെങ്കിലും മഴക്കെടുതികള്‍ക്ക് കുറവില്ല. മരങ്ങള്‍ ഒടിഞ്ഞുവീണും കാറ്റിലും വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ദേശീയ, സംസ്ഥാന പാതകളില്‍ പോലും വെള്ളക്കെട്ടുമൂലം ഗതാഗതം തടസപ്പെട്ടു. തീരമേഖലയിലും കടല്‍ക്ഷോഭം ഇന്നലെയും രൂക്ഷമായിരുന്നു.
പറവൂര്‍ അണ്ടിപ്പിള്ളിക്കാവ് പോലീസ് സ്റ്റേഷനു സമീപം വേലിക്കകത്ത് ദേവസിക്കുട്ടിയുടെ വീടിനു മുകളില്‍ മാവ് വീണ് വീട് തകര്‍ന്നു. കുറുപ്പംപടി മുടക്കുഴ അകനാട് ഹയര്‍ സെക്കൻഡറി സ്ക്കൂളിലെ പഴയ ഓടിട്ട കെട്ടിടം ശക്തമായ മഴയില്‍ നിലം പതിച്ചു. കോലഞ്ചേരി നെല്ലാട് കാവുംപടിയില്‍ ശകതമായ കാറ്റില്‍ ചൂള, വാക മരങ്ങള്‍ വൈദ്യുതി കമ്പിയിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു.
പിറവത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി നാശനഷ്ടങ്ങളുണ്ടായി. നഗരസഭ മന്ദിരത്തിന് മുകളിലുണ്ടായിരുന്ന തേനീച്ച കൂടിളകി ഉദ്യോഗസ്ഥനടക്കം നിരവധിപേർക്ക് കുത്തേൽക്കുകയും ചെയ്തു.
കടല്‍ക്ഷോഭത്തില്‍ നായരമ്പലം കടപ്പുറത്തെ ശ്രീ ഷണ്മുഖ വിലാസം അരയ സഭ ബാലമുരുക സ്വാമി ക്ഷേത്രത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. ക്ഷേത്രത്തിന് നാശനഷ്ടം സംഭവിച്ചു. വിഗ്രഹങ്ങള്‍ ഒഴുകി പോയി. ശക്തമായ വേലിയേറ്റത്തില്‍ വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്.
ഇടവിട്ടുണ്ടായ ശക്തമായ മഴയില്‍ ജില്ലയിലെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഭൂതത്താന്‍കെട്ടിന്റെയും മലങ്കര ഡാമിന്റെയും മുഴുവന്‍ ഷട്ടറുകളും തുറന്നു. പൂയംകുട്ടി പുഴയ്ക്ക് കുറുകെയുള്ള മണികണ്ഠന്‍ചാല്‍ ചപ്പാത്തില്‍ വീണ്ടും വെള്ളം കയറി. ഗതാഗതവും നിലച്ചു.
ആലുവ-മൂന്നാര്‍ റോഡില്‍ ജിടിഎന്‍ കവലയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ആലുവ ഗവ. ജില്ലാ ആശുപത്രിയില്‍ കാറ്റില്‍ തേക്ക് മരത്തിന്റെ ചില്ല ഒടിഞ്ഞു വീണു. കാഷ്വാലിറ്റിക്ക് മുന്നിലുള്ള മരമാണ് ഒടിഞ്ഞത്. ആര്‍ക്കും പരിക്കില്ല. ട്രസ് വര്‍ക്കിന് കേടുപാടുകളുണ്ട്.
പനങ്ങാട് ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിലും കാറ്റിലും പനങ്ങാട് ചങ്ങനാട്ട് ക്ഷേത്രത്തിന് സമീപം മുക്കാഞ്ഞിരത്ത് ഷിബുവിന്റെ വീടിന് മുകളിലേയ്ക്ക് തെങ്ങ് മറിഞ്ഞ് വീണു. വീടിന്റെ സണ്‍ഷേഡ് തകര്‍ന്നു.
കിഴക്കമ്പലം ഗ്രാമ പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ ശക്തമായ കാറ്റിലും മഴയിലും നിരവധി നാശനഷ്ടമുണ്ടായി. പറമ്പുകളിലെയും റോഡരികിലെയും മരങ്ങള്‍ കടപുഴകി. നിരവധി വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. ഇവിടെ ചില പ്രദേശങ്ങളില്‍ ഇനിയും വൈദുതി പുനസ്ഥാപിച്ചിട്ടില്ല.
അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ജില്ലയില്‍ 360 ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ ജില്ലയില്‍ 123 വീടുകള്‍ക്ക് നാശം സംഭവിച്ചതായാണ് കണക്ക്. മൂന്ന് വീടുകള്‍ പൂര്‍ണമായും 120 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇടയ്ക്കിടെ ശക്തമായ കാറ്റ് വീശുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്കി.