കുടിവെള്ള വിതരണ വാല്‍വിലെ ചോര്‍ച്ച : അധിക ബില്ല് റദ്ദാക്കി ഉപഭോക്തൃ കോടതി
1563213
Thursday, May 29, 2025 5:16 AM IST
കൊച്ചി: ഉപഭോക്താവിന്റേതല്ലാത്ത കാരണത്താലുള്ള ചോര്‍ച്ചയ്ക്ക് വാട്ടര്‍ അഥോറിട്ടി നല്കിയ അധിക ബില്ല് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി റദ്ദാക്കി. 2024 ജൂലൈയിലാണ് മുതിര്‍ന്ന പൗരനും വിമുക്തഭടനുമായ മാര്ട്ടിന് പൈവക്ക് 15,691 രൂപയുടെ വെള്ളക്കരം അടക്കണമെന്ന് ബില്ല് ലഭിച്ചത്.
ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന് അഥോറിറ്റിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അഥോറിട്ടി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മീറ്റര്‍ ബോക്സിന് സമീപം വാല്‍വിന്റെ തകരാര്‍ മൂലമുണ്ടായ ചോര്‍ച്ചയിലൂടെ വെള്ളം പാഴാകുന്നതായി കണ്ടെത്തി.
എന്നാല്‍ 10 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ലീക്കേജ് ബെനിഫിറ്റ് ഉപഭോക്താവിന് ലഭിക്കൂവെന്നും, മുന്‍പ് 24000 രൂപയുടെ ഒരു ബില്ല് വന്നപ്പോള്‍ ലീക്കേജ് ബെനഫിറ്റ് പതിനായിരം രൂപയായി കുറച്ചു നല്‍കിയിട്ടുണ്ടെന്നും കാണിച്ച് അഥോറിറ്റി പരാതിക്കാരന്റെ ആവശ്യം നിരാകരിച്ചു.
വാട്ടര്‍ അഥോറിറ്റിയുടെ അനാസ്ഥ മൂലം പാഴായ വെള്ളത്തില്‍ അവര്‍ക്കു തന്നെയാണ് ഉത്തരവാദിത്വമെന്നും, അതില്‍ ഉപഭോക്താവിനെ ശിക്ഷിക്കുന്നത് തെറ്റാണെന്നും കമ്മീഷനിൽ ബോധിപ്പിച്ച പരാതിക്കാരൻ ഇതിനുമുമ്പ് ബെനിഫിറ്റ് ലഭിച്ചത് ലീക്കേജ് മൂലമായിരുന്നില്ലെന്നും വ്യക്തമാക്കി.
കൃത്യമായ പരിശോധന നടത്തേണ്ടതും എന്തെങ്കിലും ലീക്കുകള്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്തേണ്ട ചുമതല വാട്ടര്‍ അഥോറിട്ടിയുടെ ഉദ്യോഗസ്ഥര്‍ക്കാണെന്നും അതിന് ഉപഭോക്താവിനെ പഴിക്കേണ്ടതില്ലെന്നും നിയമവിരുദ്ധമായി നല്കിയ ബില്ല് റദ്ദാക്കിക്കൊണ്ട് ഡി.ബി. ബിനു അധ്യക്ഷനും വി.രാമചന്ദ്രന് ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.
വാട്ടര്‍ അഥോറിറ്റി നല്കിയ ബില്ല് റദ്ദാക്കുകയും, 10,000 രൂപ കോടതി ചെലവായി പരാതിക്കാരന് നല്‍കണമെന്ന് കേരള വാട്ടര്‍ അഥോറിറ്റി പള്ളിമുക്ക് ഡിവിഷന് കോടതി ഉത്തരവു നൽകുകയും ചെയ്തു.