കൊച്ചിയെ മാലിന്യ മുക്തമാക്കാനുള്ള തീവ്രയജ്ഞത്തിന് തുടക്കം
1563518
Friday, May 30, 2025 4:40 AM IST
മുന്നൊരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ കോര്പറേഷന് സെക്രട്ടറിക്ക് മേയറുടെ നിര്‍ദേശം
കൊച്ചി: രണ്ടു മാസത്തിനകം കൊച്ചിയെ മാലിന്യമുക്ത നഗരമായി പ്രഖ്യാപിക്കുന്നതിനുള്ള തീവ്രയജ്ഞത്തിന് തുടക്കം. കൗണ്‍സിലര്‍മാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളടക്കം മാലിന്യമുക്ത പ്രഖ്യാപനത്തിനാവശ്യമായ മുന്നൊരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥത്തില്‍ പൂര്‍ത്തീകരിക്കാന്‍ കോര്പറേഷന് സെക്രട്ടറിക്ക് മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ നിര്‍ദേശം നല്കി. രണ്ടു മാസത്തിനുശേഷവും പ്രഖ്യാപനത്തിന് തടസമുണ്ടായാല്‍ സെക്രട്ടറി അടക്കം ഉദ്യോഗസ്ഥരുടെ വീഴ്ചയായി സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും മേയര്‍ പറഞ്ഞു.
മഴയിലും കാറ്റിലും ഒടിഞ്ഞുവീണ മരച്ചിലകള്‍ അടക്കമുള്ള മാലിന്യങ്ങള്‍ നീക്കാന്‍ ഓരോ ഡിവിഷനും ഒരു ലക്ഷം വീതം അനുവദിച്ചു. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആര്‍ കോഡ് പതിപ്പിച്ചിട്ടുണ്ടോയെന്ന് കൗണ്‍സിലര്‍മാര്‍ ഉറപ്പാക്കണം. വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മാലിന്യം വലിച്ചെറിയുന്നതിനെതിരെ കാമ്പയിന് നടത്തണം.
ആര്ആര്എഫുകളിലെ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും മേയര്‍ പറഞ്ഞു. ഫ്ളാറ്റുകള്‍, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഇത്തരം ആര്‍ആര്‍എഫുകളില്‍ നിക്ഷേപിക്കുന്ന രീതി കോര്‍പറേഷന്റെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്ന സമീപനമാണ്. കലണ്ടര്‍ പ്രകാരം മാലിന്യ ശേഖരണം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഫോര്‍ട്ട്കൊച്ചി ബീച്ചിലെ മാലിന്യം നീക്കം ചെയ്യാന്‍ അഞ്ച് കോടിയുടെ പദ്ധതി ആലോചിക്കുന്നുണ്ടെന്നും മാലിന്യ സംസ്കരണത്തില്‍ കൊച്ചിയുടെ നേട്ടം ഈ കൗണ്‍സിലിന്റെ നേട്ടമായി അവകാശപ്പെടുന്നില്ലെന്നും മേയര്‍ പറഞ്ഞു.
എങ്ങനെങ്കിലും നടത്തേണ്ടതല്ല മാലിന്യമുക്ത പ്രഖ്യാപനം: പ്രതിപക്ഷം
കൊച്ചി: മാലിന്യ മുക്ത പ്രഖ്യാപനം എങ്ങനെയെങ്കിലും നടത്തേണ്ടതല്ലെന്നും കോര്‍പറേഷനെ പൂര്‍ണമായും മാലിന്യമുക്തമാക്കിയതിനു ശേഷം നടപ്പാക്കേണ്ടതാണെന്നും പ്രതിപക്ഷം. മാലിന്യ ശേഖരണത്തിലെ ഫലപ്രദമായ ഇടപെടല്‍ പോലെതന്നെയാണ് പൊതുഇടങ്ങളില്‍ ആളുകള്‍ മാലിന്യം വലിച്ചെറിയാതെ നോക്കലെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു. ഇതിനായി പ്രത്യേക ബോധവത്കരണ ക്യാമ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയെ മാലിന്യമുക്തമാക്കാന്‍ ഇനിയുമേറെ ചെയ്യേണ്ടതുണ്ടെന്നും പല നല്ല പദ്ധതികളിലും ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്നും വി.കെ. മിനിമോള്‍ കുറ്റപ്പെടുത്തി. പരിപൂര്‍ണമായി മാലിന്യമുക്തമാവാന്‍ ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും കൊച്ചിയിലെ ജലാശയങ്ങളുള്പ്പെടെ മാലിന്യ മുക്തമാക്കണമെന്നും ഹെന്‍ട്രി ഓസ്റ്റിന്‍ പറഞ്ഞു. കാമ്പയിന് വിജയിപ്പിക്കാന്‍ കര്‍മപദ്ധതി വേണമെന്ന് എം.ജി. അരിസ്റ്റോട്ടില്‍ ചൂണ്ടിക്കാട്ടി.
ഹരിതകര്‍മ സേനയ്ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ്
കൊച്ചി: നഗരമേഖലയില്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന ഹരിതകര്‍മസേനയെ കോര്‍പറേഷന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ തീരുമാനം. ഡിവിഷന് തോറുമുള്ള മാലിന്യ നീക്കം കുറേക്കൂടി കാര്യക്ഷമമാക്കുന്നതിനും ഹരിതകര്‍മ സേനയ്ക്കുമേല്‍ കൗണ്‍സിലര്‍മാര്‍ക്ക് അധികാരം നല്കുന്നതിനുമാണിത്. ആദ്യഘട്ടമായി സിഎസ്ആര്‍ ഫണ്ടിന്റെ സഹായത്തോടെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുമെന്ന് മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ പറഞ്ഞു.
മാലിന്യ ശേഖരണത്തിന്റെ ഭാഗമായി വീടുകളില്‍ നിന്ന് ഹരിതകര്‍മ സേന വാങ്ങുന്ന യൂസര്ഫീയ്ക്ക് ടാക്സ് ഈടാക്കിയാല്‍ കോര്പറേഷന് അതൊരു വരുമാനമാര്ഗമാകുമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ ഹെന്‍ട്രി ഓസ്റ്റിന്‍ ചൂണ്ടിക്കാട്ടി. യൂസര്‍ഫീയില്‍ വര്‍ധന വരുത്തി ആ തുക കോര്‍പറേഷനിലേക്ക് അടയ്ക്കുന്ന നിലയില്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റോഡുകള്‍ ഏറ്റെടുക്കാം, സൗന്ദര്യവത്കരിക്കാം
കൊച്ചി: സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ റോഡുകള്‍ സൗന്ദര്യ വത്കരിക്കുന്ന പദ്ധതിക്കും തുടക്കമിട്ടു. മാലിന്യം നീക്കം ചെയ്ത് മീഡിയനുകളില്‍ അലങ്കാര ചെടികള്‍ വച്ചുപിടിപ്പിച്ച് റോഡുകള്‍ സൗന്ദര്യവത്കരിക്കുന്നതാണ് പദ്ധതി. ഇതിനായി രാഷ്ട്രീയ സംഘടനകളുടേയും റോഡിനിരുവശവുമുള്ള സ്ഥാപനങ്ങളുടേയും ആരാധനാലയങ്ങളുടെയും സഹായം തേടാം.
ആദ്യഘട്ടമായി ഏബ്രഹാം മാടമാക്കല്‍ റോഡും ഫോര്‍ഷോര്‍ റോഡും ഇത്തരത്തില്‍ സൗന്ദര്യവത്കരിക്കുമെന്ന് മേയര്‍ പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയുടെയും വരാപ്പുഴ അതിരൂപതയുടെയും പരിപൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മേയര്‍ കൗണ്‍സിലില്‍ അറിയിച്ചു.
ബ്രഹ്മപുരത്തെ ഭൂമി കൈമാറുന്നതില്‍ ഭിന്നാഭിപ്രായം
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അധികമായി കിടക്കുന്ന 50 ഏക്കര്‍ ഭൂമി സര്‍ക്കാരിന് വിട്ടു നല്കുന്നതില് ഭിന്നാഭിപ്രായം. മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട് ബ്രഹ്മപുരത്ത് ഒട്ടേറെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും സ്ഥലം വിട്ടു നല്കി ഈ പദ്ധതികള്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ചാല്‍ കോര്പറേഷന് സാമ്പത്തിക ബാധ്യത ഒഴിവാക്കാനാകുമെന്നും മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ കൗണ്‍സിലില്‍ അറിയിച്ചു.
എന്നാല്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരു തുണ്ട് ഭൂമി വിട്ടു നല്‍കരുതെന്നാണ് പ്രതിപക്ഷം നിലപാടെടുത്തത്.