മരം വീണ് പലയിടത്തും ഗതാഗതം മുടങ്ങി
1563525
Friday, May 30, 2025 4:40 AM IST
കൊച്ചി: തുടർച്ചയായി പെയ്യുന്ന മഴയും ചിലയിടങ്ങളിൽ വീശിയടിച്ച കാറ്റും മൂലം പലയിടങ്ങളിലും മരം വീണ് ഗതാഗതം മുടങ്ങി. ഇന്നലെ വൈകിട്ട് വൈകിട്ട് എഴുപുന്നയിൽ റെയിൽവേ ട്രാക്കിൽ മരം വീണതു മൂലം എറണാകുളം-തുറവൂർ പാതയിൽ ഒന്നേമുക്കാൽ മണിക്കൂർ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇതേത്തുടർന്ന് ചില ട്രെയിനുകൾ തുറവൂർ,കുന്പളം, എറണാകുളം ജംഗ്ഷൻ സ്റ്റേഷനുകളിൽ ഒരു മണിക്കൂറിലധികം പിടിച്ചിടേണ്ടി വന്നു.
ദേശീയപാതയിൽ ദേശം കുന്നുംപുറത്ത് വൻ മരം റോഡിന് കുറുകെ വീണു. ആളപായമില്ല. ഇന്നലെ വൈകിട്ട് 4.50നായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വലിയ മാവാണ് വീണത്. ഇതേ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. അഗ്നി രക്ഷാസേനയെത്തിയാണ് മരം മുറിച്ച് മാറ്റിയത്.
പള്ളുരുത്തി പെരുമ്പടപ്പിലെ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിന് മുൻവശം റോഡിൽ നിൽക്കുന്ന ആൽമരം മറിഞ്ഞു വീണു. ശക്തമായ കാറ്റിലും മഴയിലും മൂലം ആൽമരം ക്ഷേത്രത്തിന്റെ ഗോപുരത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ക്ഷേത്രഗോപുരത്തിന്റെ അടിത്തറയ്ക്കും കാലുകൾക്കും നാശം സംഭവിച്ചു. സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റും, ക്ഷേത്ര ശാന്തി മഠവും തകർന്നു. ആളപായമില്ല.
സൗത്ത് പുതുവൈപ്പിൽ വീടിനുമുകളിൽ ആഞ്ഞിലി മരം വീണ് തൊഴിലുറപ്പു തൊഴിലാളിയായ വീട്ടമ്മക്ക് പരിക്കേറ്റു. സൗത്ത് പുതുവൈപ്പ് തൈക്കൂട്ടത്തിൽ ഷെമി ഷാജി(34)ക്കാണ് പരിക്കേറ്റത്. ഇവർക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. തലയ്ക്ക് അഞ്ച് സ്റ്റിച്ചുണ്ട്.
കളത്തിത്തറ ശിവന്റെ വീടിനു പിന്നിൽ നിന്നിരുന്ന മരമാണ് വീണത്. ഇന്നലെ രാവിലെ ഒമ്പതോടെയുണ്ടായ ശക്തമായ കാറ്റിൽ മരം മറിഞ്ഞ് വീടിനു മുകളിൽ വീഴുകയായിരുന്നു. ഈ സമയം ശിവന്റെ വീടിനു മുന്നിലൂടെ നടന്നുപോവുകയായിരുന്ന ഷെമി മഴ വന്നപ്പോൾ ഇവിടെ കേറി നിന്നതായിരുന്നു.
അരൂർ ഗവൺമെന്റ് ഹൈസ്കൂളിന് വടക്കുഭാഗത്തേക്ക് പോകുന്ന ചേഞ്ചേരിൽ റോഡിൽ വലിയ കാഞ്ഞിരമരം മഴയത്തും കാറ്റത്തും മറിഞ്ഞുവീണു. ഈ ഭാഗത്ത് ഗതാഗതം ഏറെ നേരം തടസപ്പെട്ടു.
ഇടക്കൊച്ചിയിൽ താമസിക്കുന്ന അരൂർ ആറാട്ടിൽ ക്യാപ്റ്റൻ രമണന്റെഉടമസ്ഥതയിലുള്ള പുരയിടത്തിൽ നിന്ന വലിയ കാഞ്ഞിരമരം ആണ് ഉച്ചയ്ക്ക് 12 മണിയോടെ റോഡിലേക്ക് വീണത്.
തൊട്ടടുത്ത് ഉണ്ടായിരുന്ന ട്രാൻസ്ഫോമറിലേക്ക് മരം വീഴാഞ്ഞതിനാൽ അത്യാഹിതം ഒഴിവായി. സമയോചിതമായി എത്തിയ അരൂരിലെ അഗ്നിശമനസേനാംഗങ്ങൾ വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.