കലിയൊടുങ്ങാതെ കാറ്റ് : കൂത്താട്ടുകുളത്തും പിറവത്തും വ്യാപക നാശം
1563526
Friday, May 30, 2025 5:05 AM IST
വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി
കൂത്താട്ടുകുളം: വീശിയടിച്ച കാറ്റ് കൂത്താട്ടുകുളം മേഖലയിൽ വ്യാപക നാശം വിതച്ചു. ഇന്നലെ രാവിലെ മുതൽ പെയ്ത കനത്ത മഴയോടൊപ്പം വീശിയ കാറ്റിലാണ് വ്യാപക നാശനഷ്ടമുണ്ടായിരിക്കുന്നത്.
തിരുമാറാടി ഗവ. സ്കൂൾ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. രണ്ടാം നിലയിലെ കോണ്ഗ്രീറ്റ് മേൽക്കൂരക്ക് സംരക്ഷണത്തിന് സ്ഥാപിച്ച ഷീറ്റ് മേഞ്ഞ ഭാഗവും ഓഡിറ്റേറിയത്തിന്റെ ഭാഗവുമാണ് തകർന്നത്. ഇൻഫന്റ് ജീസസ് സ്കൂളിന് സമീപം ഇല്ലത്ത്പറന്പിൽ ടോമി ഏബ്രഹാമിന്റെ തെങ്ങ് വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണു. കൂത്താട്ടുകുളം തൊടുപുഴ റോഡിൽ കോഴിപ്പിള്ളി കാവിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു.
മണ്ണത്തൂർ പള്ളിത്താഴം ചെറ്റയിൽ കുഞ്ഞപ്പന്റെ വീട് കാറ്റിൽ പൂർണമായും തകർന്നു. തിരുമാറാടി നടുക്കര കറ്റികൂട്ടിൽ കെ.സി. സോമന്റെ വീട് ഭാഗികമായി തകർന്നു. മണ്ണത്തൂർ വല്ല്യേത്ത് വി.എസ്. സുധാകരന്റെ പുരയിടത്തിലെ ഈട്ടി, ഏഴ് ജാതിമരങ്ങൾ, രണ്ട് ആഞ്ഞിലിമരം, മരുത്, തേക്ക്, പ്ലാവ് എന്നിവയും. തടിയപ്പിള്ളിൽ അന്നമ്മയുടെ പുരയിടത്തിലെ റബർ മരങ്ങൾ, ആർക്കാട്ട് വിജയന്റെ ജാതി, മാവ്, മണ്ടാനത്ത് ബാബുവിന്റെ ജാതി, തത്തമംഗലത്തില്ലം പരമേശ്വരൻ നന്പൂതിരിയുടെ റബർ മരങ്ങൾ, പത്മനാഭൻ നന്പൂതിരിയുടെ പ്ലാവ് എന്നിവ കടപുഴകി.
കോണത്ത് ദുർഗാ ഭഗതിക്ഷേത്രത്തിലെ 10 റബർ മരങ്ങൾ, ആഞ്ഞിലി എന്നിവയും കടപുഴകി. മില്ലുംപടി കോണത്തകാവ് റോഡിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞിട്ടുണ്ട്. മണ്ണത്തൂരിൽ മാത്രം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. നടക്കാവ് കൂത്താട്ടുകുളം റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വാളിയാപ്പാടത്ത് റോഡിൽ മൂന്നിടങ്ങളിൽ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
രണ്ടു സ്ത്രീകൾക്ക് ഗുരുതര പരിക്ക്
പിറവം: പിറവം ടൗണിൽ ബുധനാഴ്ച വൈകിട്ടുണ്ടായ ചുഴലിക്കാറ്റിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. മരവും, മരത്തിന്റെ ശിഖിരങ്ങളുമൊക്കെ വീണ് നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിനിടെ ഇന്നലെ വൈകുന്നേരവും വീശിയടിച്ച കാറ്റും, മഴയും പരക്കെ നാശം വിതച്ചു.
പിഒ ജംഗ്ഷനിലുണ്ടായ കാറ്റിൽ കെട്ടിടങ്ങൾക്ക് മുകളിലുള്ള അലുമിനിയം ഷീറ്റുകളും, ഫ്രണ്ട് ഗ്ലാസുകളും മറ്റും പൊട്ടി താഴേക്ക് പതിച്ചിരുന്നു. ഇതിനിടെയാണ് പൊട്ടിയ ചില്ലുകളും, കല്ലുകളും പതിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റത്.
പിറവത്തെ റവന്യു ടവറിൽ കാന്റീൻ ജീവനക്കാരി പാഴൂർ പുതുവൽപ്പുരയിടത്തിൽ സാബുവിന്റെ ഭാര്യ ഷൈനി (52), ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ മാമ്മലശേരി മാന്ത്യം കുളങ്ങര എം.എസ്. അനഘ (25) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റിരിക്കുന്നത്.
ചില്ല് പതിച്ച് അനഘയുടെ വലത് കാൽക്കുഴയ്ക്ക് സമീപമുള്ള ഞരമ്പ് മുറിഞ്ഞതിനെത്തുടർന്ന് അമിത രക്തസ്രാവത്താൽ കോലഞ്ചേരി മെഡിക്കൽ മിഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്കും, കഴുത്തെല്ലിനും ഗുരുതരമായ പരിക്കേറ്റ ഷൈനിയെ കോട്ടയം മെഡിക്കൽ കോളേജിൽ അടിയന്തിര സർജറിക്ക് വിധേയമാക്കിയിരിക്കുകയാണ്.
ബുധനാഴ്ച വൈകിട്ടോടെ വീശിയടിച്ച ചുഴലിക്കാറ്റാണ് പിറവം ടൗൺ ഉൾപ്പടെ വിവിധ പ്രദേശങ്ങളിൽ കനത്ത നാശം വിതച്ചത്. മുളക്കുളം വെട്ടിയംകണ്ടത്തിൽ തോമസ്, കുമാരപ്പിള്ളിൽ വിനോദ്, കൂവപ്പാറയിൽ അപ്പച്ചൻ, പാഴൂർ കല്ലുമാരിയിൽ അമ്മിണി, കക്കാട് കൊച്ചുപറമ്പിൽ തോമസ്, പാഴൂർ വരിച്ചോലിൽ ബാബു , പിറവം കല്ലറയ്ക്കൽ ജൂലി പീറ്റർ, ഓണക്കൂർ തച്ചപ്പിള്ളിൽ വിജയലക്ഷ്മി, പാമ്പാക്കുട കലംകുറ്റിയിൽ ബിജു, മേമുറി മഠത്തിൽ രാധാ നാരായണൻ, രാമമംഗലം കോരങ്കടവ് ബേബി എന്നിവരുടെ വീടുകൾക്ക് നാശം സംഭവിച്ചു.
ഇന്നലെ കാറ്റ് വീണ്ടും ശക്തമാവുകയായിരുന്നു. പാഴൂർ പടിപ്പുര റോഡിൽ മൂന്നിടത്ത് മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിരപ്പ്, കളമ്പൂർ ഭാഗത്തും തേക്കുൾപ്പടെയുള്ള നിരവധി മരങ്ങൾ നിലംപൊത്തിയിട്ടുണ്ട്.
വൈദ്യുതി ബന്ധവും ഈ ഭാഗങ്ങളിലൊക്കെ പൂർണമായും നിലച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ കൃഷിയിറക്കിയിരുന്ന മരച്ചീനി കർഷകർക്ക് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. ഭൂരിഭാഗം കർഷകരും പാട്ടത്തിനെടുത്ത് പാടത്താണ് കൃഷിയിറക്കിയിരുന്നത്. പുഴയിലെ ജല നിരപ്പുയർന്നതോടെ പാടങ്ങളിലേക്ക് വെള്ളം ഇരച്ചെത്തിയിരുന്നു.
കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും, മഴയിലും നാശനഷ്ടം സംഭവിച്ച വീടുകൾക്കും, സ്ഥാപനങ്ങൾക്കും, കർഷകർക്കും അടിയന്തിരമായി ധനസഹായം അനുവദിക്കണമെന്ന് അനൂപ് ജേക്കബ് എംഎൽഎ ആവശ്യപ്പെട്ടു. വൈദ്യുതി ബന്ധം എത്രയും വേഗം പുനസ്ഥാപിക്കുന്നതിന് കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും കെഎസ്ഇബി ചീഫ് എഞ്ചിനിയർക്ക് നിർദേശം നൽകി. നാശനഷ്ടം സംഭവിച്ച വീടുകളും, മറ്റു പ്രദേശങ്ങളും എംഎൽഎ സന്ദർശിച്ചു.