‘പ്രാദേശിക സാന്പത്തിക വികസനം: പ്രാഥമിക മേഖലയ്ക്ക് പ്രാമുഖ്യം നൽകണം’
1599475
Tuesday, October 14, 2025 1:09 AM IST
പാലക്കാട്: സംരംഭകത്വം നിലനിർത്തുന്നതിനും പ്രാദേശിക സാന്പത്തിക വികസനം ഉറപ്പാക്കുന്നതിനും കൃഷി പോലുള്ള പ്രാഥമിക മേഖലകൾക്ക് പ്രാമുഖ്യം നൽകണമെന്ന് വിഷൻ 2031 സെമിനാറിന്റെ ഭാഗമായി ‘ഉപജീവനം, പ്രാദേശിക സാന്പത്തിക വികസനം’ എന്ന വിഷയത്തിൽ നടന്ന ചർച്ച അഭിപ്രായപ്പെട്ടു.
കുടുംബശ്രീ അടക്കമുള്ള വിവിധ ഏജൻസികളെ സംയോജിപ്പിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പ്രാദേശിക സാന്പത്തിക വികസനം സാധ്യമാകൂ എന്നും ചർച്ചയിൽ വിലയിരുത്തി. വിവിധ മേഖലകളിൽ നാം ഇതുവരെ നേടിയ നേട്ടങ്ങളെ സുസ്ഥിരമായി നിലനിർത്താൻ സാന്പത്തികമായ സുസ്ഥിരത ആവശ്യമാണ്.
കേരളത്തിന്റെ സാന്പത്തിക നിലനിൽപ്പിലെ പ്രധാന വെല്ലുവിളിയാണ് വരുമാനത്തിലെ അസന്തുലിതാവസ്ഥ. സംസ്ഥാനത്തിന്റെ വരുമാനത്തിൽ 65% വും സേവന മേഖലയിൽ നിന്നാണ്. ഉത്പാദന മേഖലയുടെ സംഭാവന 10% ൽ താഴെ മാത്രമാണ്. ഈ സ്ഥിതി സാന്പത്തികമായ നിലനിൽപ്പിന് വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ തനത് വരുമാനം വർധിപ്പിക്കേണ്ടതുണ്ട്. കേന്ദ്രത്തിൽ നിന്നുള്ള ധനസഹായത്തിൽ 26 % ന്റെ കുറവാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങൾക്ക് സാന്പത്തിക വികസനത്തിൽ വലിയ പങ്കുണ്ട്.
നാടിന്റെ വികസനത്തിലേക്കുള്ള ചവിട്ടുപടിയായാണ് സംരംഭകത്വത്തെ കാണേണ്ടത്. സംരംഭകത്വ മനോഭാവം കുട്ടികളിലേ വളർത്തിയെടുക്കണം. കാർഷിക മേഖല ‘അഗ്രി ബിസിനസ്’ എന്ന രീതിയിലേക്ക് മാറിയാൽ മാത്രമേ കൃഷിയിലൂടെയുള്ള പ്രാദേശിക സാന്പത്തിക വികസനം സാധ്യമാവൂ.
വിളവെടുപ്പ് വരെയുള്ള കാലം, വിളവെടുപ്പിന് ശേഷമുള്ള കാലം എന്നിങ്ങനെ കൃഷിയെ വേർതിരിച്ച് ശാസ്ത്രീയമായ രീതിയിൽ പ്രവർത്തനങ്ങൾ നടത്തണം. കാർഷിക ഉത്പന്നങ്ങൾ കുടുംബശ്രീ, ഫാർമേഴ്സ് പ്രൊഡ്യൂസർ യൂണിറ്റുകൾ തുടങ്ങി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പ്രാദേശികമായി സംസ്കരിക്കണം. ഉത്പന്നങ്ങളുടെ വിപണനത്തിന് നല്ല പാക്കേജിംഗ് സിസ്റ്റം ആവശ്യമാണ്.
പ്രാദേശിക സാന്പത്തിക വികസന മേഖലയിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സാധ്യതകൾ പരിശോധിക്കണം. കേവലം 100 ദിവസം തൊഴിൽ നൽകുക എന്നതിലുപരി തൊഴിലുറപ്പ് പദ്ധതിയുടെ മറ്റു മേഖലകൾക്കും പ്രാധാന്യം നൽകണം. സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ നൽകുക, സാന്പത്തിക സാക്ഷരത നൽകൽ, മൈക്രോ ഫിനാൻസ് എന്നീ മേഖലകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകണമെന്നും ചർച്ച അഭിപ്രായപ്പെട്ടു. കുടുംബശ്രീയുടെ ആധുനികവത്കരണം, സാങ്കേതികമായി പുരോഗമിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നു വന്നു.
കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ വിഷയാവതരണം നടത്തിയ ചർച്ചയിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രഫ. ജിജു. പി. അലക്സ് അധ്യക്ഷത വഹിച്ചു. കെ. ഡിസ്ക് മെംബർ സെക്രട്ടറി ഡോ.പി.വി. ഉണ്ണികൃഷ്ണൻ, ആര്യനാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിസിഎസ് ചെയർപേഴ്സണ് കെ.ആർ. സുനിതാകുമാരി, ഉദ്യം ലേണിംഗ് ഫൗണ്ടേഷൻ സീനിയർ മാനേജർ ടോണി കെ. ജോസ്, ഐസിഎആർസി ടിസിആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എം.എസ്. സജീവ്, കുടുംബശ്രീ മുൻ പ്രോഗ്രാം ഓഫീസർ പി. ബാലചന്ദ്രൻ, നബാർഡ് മുൻ അസി. ജനറൽ മാനേജർ രമേഷ് വേണുഗോപാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.