കേസ് ഒതുക്കാൻ കൈക്കൂലി: ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തേക്കും
Wednesday, July 23, 2025 3:02 AM IST
കൊച്ചി: കേസൊതുക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ മുഖ്യപ്രതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി യൂണിറ്റിലെ മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു.
ഇന്നലെ രാവിലെ 10.45ഓടെ എറണാകുളത്തെ വിജിലൻസ് ആസ്ഥാനത്തു ഹാജരായ ശേഖര്‍കുമാറിനെ വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തില്‍ ആറു മണിക്കൂറിലധികം ചോദ്യം ചെയ്തു. തുടര്‍ന്ന് ഇന്നു വീണ്ടും ചോദ്യംചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് വിട്ടയച്ചു. അഭിഭാഷകനൊപ്പമാണു ശേഖര്‍കുമാര്‍ ചോദ്യം ചെയ്യലിനെത്തിയത്.
ഇന്ന് അറസ്റ്റ് നടപടികളിലേക്കു വിജിലന്‍സ് കടന്നേക്കുമെന്നാണ് സൂചന. ചോദ്യംചെയ്യലില്‍ ചില നിര്‍ണായക വിവരങ്ങൾകൂടി അന്വേഷണസംഘത്തിനു ലഭിച്ചതായും വിവരമുണ്ട്.
രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന നിർദേശത്തോടെയാണു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശേഖര്‍കുമാറിന് കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിക്കാനിരിക്കേയാണ് അദ്ദേഹം വിജിലന്‍സിനു മുന്നില്‍ ഹാജരായത്. ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നു വിജിലന്‍സ്.
കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുള്ള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണു കേസ്. തമ്മനം സ്വദേശി വില്‍സണ്‍ വര്‍ഗീസ്, രാജസ്ഥാന് സ്വദേശി മുകേഷ് എന്നിവരാണ് മറ്റു പ്രതികള്‍.