മറക്കരുത്! ഓഡിറ്റ് റിപ്പോർട്ട് 30നു മുന്പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
Wednesday, September 13, 2023 1:44 AM IST
ടാക്സ് ഓഡിറ്റിംഗിന് വിധേയരായിട്ടുള്ള നികുതിദായകർ 2022-23 സാന്പത്തികവർഷത്തിലെ ഓഡിറ്റ് റിപ്പോർട്ട് 2023 സെപ്റ്റംബർ 30നു മുന്പ് ആദായനികുതി വകുപ്പിൽ ഫയൽ ചെയ്യേണ്ടതുണ്ട്.
റിട്ടേണുകൾ 31ന് മുന്പ്
ടാക്സ് ഓഡിറ്റിംഗിനു വിധേയരായിട്ടുള്ള നികുതിദായകരും, പങ്ക് വ്യാപാരസ്ഥാപനങ്ങളാണെങ്കിൽ അവയും, അവയുടെ പങ്കുകാരും കന്പനികളും, ഓഡിറ്റ് ആവശ്യമുള്ള മറ്റു നികുതിദായകരും ആദായനികുതി റിട്ടേണുകൾ 2023 ഒക്ടോബർ 31നു മുന്പ് ഫയൽ ചെയ്യണം.
ഒഴിവ് ലഭിക്കാൻ
95 ശതമാനത്തിലധികം വരവുകളും ചെലവുകളും ബാങ്കിലൂടെയാണെങ്കിൽ 10 കോടി രൂപ വരെ വിറ്റുവരവുള്ളവർ കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ല. ഇവർക്ക് മൊത്തവരവിന്റെ അഞ്ചു ശതമാനത്തിൽ കൂടുതൽ രൂപ പണമായി ചെലവാക്കാനും പാടില്ല.
അന്തർദേശീയ ഇടപാടുകൾ
ഇന്റർനാഷണൽ ഇടപാടുകളും ആദായനികുതി വകുപ്പിലെ 92 ഇ വകുപ്പനുസരിച്ച് നിർദിഷ്ട ഇടപാടുകൾ നടത്തുന്നവരും ഇടപാടുകളുടെ റിപ്പോർട്ട് ഒക്ടോബർ 31നു മുന്പു നൽകണം. ഇവർക്ക് റിട്ടേണുകൾ സമർപ്പിക്കാൻ നവംബർ 30 വരെ സമയമുണ്ട്.
താമസം നേരിട്ടാൽ
സെപ്റ്റംബർ മുപ്പതിനകം ഓഡിറ്റ് റിപ്പോർട്ട് ഫയൽ ചെയ്തില്ലെങ്കിൽ വിറ്റുവരവിന്റെ അരശതമാനം അല്ലെങ്കിൽ 1,50,000 രൂപ ഇവയിൽ ഏതാണോ കൂറവ്, ആ സംഖ്യ പിഴയായി ഈടാക്കാവുന്നതാണ്. എന്നാൽ ഓഡിറ്റ് റിപ്പോർട്ട് ഫയൽ ചെയ്യുന്നതിനു താമസം നേരിട്ടതു തക്കതായ കാരണം മൂലമാണെന്നു നികുതി ഉദ്യോസ്ഥനെ ബോധ്യപ്പെടുത്തിയാൽ ആദായനികുതിനിയമത്തിലെ 273 സി വകുപ്പനുസരിച്ച് പിഴയിൽനിന്ന് ഒഴിവു ലഭിക്കും.
ബിലേറ്റഡ് റിട്ടേണുകൾ
നിർദിഷ്ടസമയത്തിനുള്ളിൽ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കാത്തവർക്കു പിഴയടച്ച് ഡിസംബർ 31 വരെ ഫയൽ ചെയ്യാൻ സാധിക്കും. 2022-23 ലെ ആദായനികുതി റിട്ടേണുകൾ 2023 ഡിംസബർ 31നുശേഷം സാധാരണ നിലയ്ക്കു ഫയൽ ചെയ്യാൻ സാധിക്കില്ല.
രണ്ടു കോടി ടേണോവർ
ആദായനികുതി നിയമം 44 എഡി വകുപ്പനുസരിച്ച് ചുരുക്കം ചില ബിസിനസുകളും നികുതിദായകരും ഒഴികെയുള്ള എല്ലാ വ്യാപാരികൾക്കും, അവരുടെ മൊത്തം വാർഷിക വിറ്റുവരവ് 2022- 23 സാന്പത്തികവർഷത്തിൽ രണ്ടു കോടി രൂപയിൽ താഴെയാണെങ്കിൽ വിറ്റുവരവിന്റെ എട്ടു ശതമാനം/ആറു ശതമാനം തുക വരുമാനമായി കണക്കാക്കി, അതിന്റെ നികുതി അനുമാന നികുതിയെന്ന പേരിൽ ആദായനികുതിയായി അടയ്ക്കാം. 2015-16 സാന്പത്തികവർഷം വരെ ഇതിനുള്ള പരമാവധി വിറ്റുവരവ് തുക ഒരു കോടി രൂപയായിരുന്നു.
ആദായനികുതി നിയമം 44 എബി അനുസരിച്ച് ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾ നിയമാനുസൃതം ഓഡിറ്റിനു വിധേയമാകണം. എന്നാൽ 44 എഡി അനുസരിച്ച് അനുമാന നികുതി അടയ്ക്കുന്ന നികുതിദായകർക്ക് രണ്ടു കോടി രൂപ വരെയുള്ള വിറ്റുവരവിനെ ഓഡിറ്റിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
അനുമതിയില്ലാത്തവർ
ഏജൻസി ബിസിനസുകാർക്കും, വരുമാനം ബ്രോക്കറേജ് അഥവാ കമ്മീഷനായിട്ടുള്ളവർക്കും ഈ രീതിയിൽ അനുമാനനികുതി അടയ്ക്കാൻ സാധിക്കില്ല. ഈ പദ്ധതിയിൽപ്പെടുത്തി അനുമാനനികുതി അടയ്ക്കണമെങ്കിൽ നികുതിദായകൻ വ്യക്തിയോ ഹിന്ദു അവിഭക്ത കുടുംബമോ പാർട്ണർഷിപ്പ് ഫേമുകളോ ആയിരിക്കണം. ലിമിറ്റഡ് ലയബലിറ്റി പാർട്ണർഷിപ്പുകൾ അനുവദനീയമല്ല. കൂടാതെ ഈ മൂന്നുതരം നികുതിദായകരും റെസിഡന്റായിരിക്കുകയും വേണം.
50 ലക്ഷം രൂപവരെ ആകെ വരവുള്ള പ്രൊഫഷണൽ സ്ഥാപനങ്ങൾ ആകെ വരവിന്റെ 50 ശതമാനം വരുമാനമായി കണക്കാക്കി നികുതി അടയ്ക്കുകയാണെങ്കിൽ കണക്കുബുക്കുകൾ സൂക്ഷിക്കുന്നതിൽനിന്നും ഓഡിറ്റിംഗിനു വിധേയമാകുന്നതിൽനിന്നും ഒഴിവ് നേടാം. ആദായനികുതി നിയമം 44 എഡിഎ വകുപ്പനുസരിച്ചാണിത് (ഓഡിറ്റിംഗിന്റെ പരിധിയും 50 ലക്ഷമായി ഉയർത്തി). ഇതു വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും പാർട്ണർഷിപ്പ് സ്ഥാപനങ്ങൾക്കും മാത്രമാണു ബാധകം. എല്ലാവരും റെസിഡന്റായിരിക്കുകയും വേണം.
44 എഡി. അനുസരിച്ച് അനുമാനനികുതി അടയ്ക്കുന്നവർ വിറ്റുവരവിന്റെ എട്ടു ശതമാനം/ആറു ശതമാനം വരുമാനമായി കാണിക്കണം. ബിസിനസിനുണ്ടാകുന്ന ഒരുവിധ ചെലവുകളും ഇതിൽനിന്നു കിഴിവായി അനുവദിക്കില്ല.
സ്ഥാവരവസ്തുക്കളുടെ തേയ്മാനച്ചെലവും കിഴിവായി അംഗീകരിക്കില്ല. തേയ്മാനച്ചെലവ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും അംഗീകരിച്ചതായി കണക്കാക്കി, ബാക്കിവരുന്ന വരുമാനമാണ് വിറ്റുവരവിന്റെ എട്ടു ശതമാനം/ആറു ശതമാനമായി അംഗീകരിക്കേണ്ടത്. വരുമാനം ഇതിൽ കൂടുതലുണ്ടെങ്കിൽ കൂടിയ തുക വെളിപ്പെടുത്തുന്നതിൽ തടസമില്ല. ചുരുങ്ങിയ തുകയാണ് എട്ടു ശതമാനം/ആറു ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നത്.
രണ്ടാം ഗഡു 15നു മുന്പ്
ആദായനികുതിനിയമത്തിലെ 208-ാം വകുപ്പനുസരിച്ച് 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യത വരുന്ന എല്ലാ നികുതിദായകരും മുൻകൂറായി തന്നാണ്ടിലെ ആദായനികുതി അടയ്ക്കണം. എന്നാൽ റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർക്കു ബിസിനസിൽനിന്നോ പ്രഫഷനിൽനിന്നോ വരുമാനമില്ലെങ്കിൽ അവർ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. നോണ് റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർ, ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനമില്ലെങ്കിലും, മറ്റു വരുമാനങ്ങളുണ്ടെങ്കിൽ മുൻകൂർ നികുതിയടയ്ക്കണം.
വരുമാനമുണ്ടാകുന്ന മുറയ്ക്ക് അതിനുള്ള നികുതി അടയ്ക്കുകയെന്നതാണ് മുൻകൂർ നികുതിയുടെ അടിസ്ഥാന തത്വം. 2023-24 സാന്പത്തികവർഷത്തിലെ മുൻകൂർ ആദായനികുതി നാലു ഗഡുക്കളായിട്ടാണ് അടയ്ക്കേണ്ടത്. 2023-24 സാന്പത്തികവർഷത്തിൽ അടയ്ക്കേണ്ട തീയതിയും വിവരങ്ങളും ചുവടെ ചേർക്കുന്നു.
അനുമാന നികുതി
ആദായനികുതി നിയമമനുസരിച്ച് ബിസിനസിൽ ഏർപ്പെടുന്നവർ കണക്കുബുക്കുകൾ സൂക്ഷിക്കുകയും ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുണ്ടെങ്കിൽ കണക്കുകൾ യഥാസമയം ഓഡിറ്റിനു വിധേയമാക്കുകയും ചെയ്യണം.
എന്നാൽ ചെറുകിട ബിസിനസുകാരെ സംബന്ധിച്ച് ഇതൊക്കെ ഭാരിച്ച പണികളായി തോന്നിയേക്കാം. അങ്ങനെയുള്ള ചെറുകിട ബിസിനസുകാർക്കു വിറ്റുവരവിന്റെ ഒരു നിശ്ചിത ശതമാനം വരുമാനമായി കണക്കാക്കി ആദായനികുതി അടയ്ക്കുകയാണെങ്കിൽ, ബുക്കുകൾ സൂക്ഷിക്കുന്നതിൽനിന്നും കണക്കുകൾ ഓഡിറ്റ് ചെയ്യിക്കുന്നതിൽ നിന്നും ഒഴിവുനൽകുന്ന വകുപ്പാണ് 44 എഡി.
2015-16 സാന്പത്തിക വർഷംവരെ ഈ നിശ്ചിത തുക ഒരു കോടിയായിരുന്നത് 2016-17 മുതൽ രണ്ടു കോടിയായി ഉയർത്തിയിട്ടുണ്ട്. വരുമാനത്തിന്റെ നിരക്ക് ചുരുങ്ങിയത്- വിറ്റുവരവ് പണമായിട്ടാണെങ്കിൽ എട്ടു ശതമാനവും ബാങ്കിലൂടെയാണെങ്കിൽ ആറു ശതമാനവുമാണ്.