ഉഡുപ്പി: 31-ാമത് സൗത്ത് സോണ്‍ ജൂണിയർ അത്ലറ്റിക്സ് മീറ്റിൽ കേരളത്തിന്റെ സ്വർണത്തിളക്കം. ആദ്യദിനം തന്നെ പോയിന്റ് നിലയിൽ ബഹുദൂരം മുന്നിലെത്തിയ തമിഴ്നാടുമായി ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് കേരളം പോരാട്ടം അവസാനിപ്പിച്ചത്. മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളം 15 സ്വർണം കരസ്ഥമാക്കി. അതോടെ കേരളത്തിന്റെ മെഡൽ സന്പാദ്യം 31 സ്വർണം, 32 വെള്ളി, 26 വെങ്കലം എന്നിങ്ങനെയായി. കേരളത്തിന് 536 പോയിന്റാണ് ലഭിച്ചത്.
ജൂണിയർ പെണ്‍കുട്ടികളുടെ ഹൈജംപിൽ കേരളത്തിന്റെ എം. ജിഷ്ന റിക്കാർഡ് സ്വർണമണിഞ്ഞു. 1.76 മീറ്റർ ഉയരം കണ്ടെത്തിയാണ് ജിഷ്ന സ്വർണത്തിലെത്തിയത്.
ആണ്‍കുട്ടികളുടെ യൂത്ത് വിഭാഗം ഡെക്കാത്തലണിൽ അബ്ദുള്ള അബ്ദുൾ മജീദ്, അണ്ടർ-18 വിഭാഗം 2000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഡാർവിൻ ഷാജി, യൂത്ത് വിഭാഗം 400 മീറ്റർ ഹർഡിൽസിൽ കെ. അർജുൻ, ജൂണിയർ വിഭാഗം 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ എം. മനോജ് കുമാർ, അണ്ടർ-16 വിഭാഗം 5000 മീറ്റർ റേസ് വാക്കിൽ എം. മുത്തുരാജ്, പെന്റാത്തലണിൽ തൗഫീഖ് നൗഷാദ് എന്നിവർ ഇന്നലെ സ്വർണം കരസ്ഥമാക്കി. അണ്ടർ 16 ആണ്‍കുട്ടികളുടെ നടത്തത്തിൽ ഒന്നാമത് ഫിനിഷ് ചെയ്ത താരത്തെ അയോഗ്യനാക്കിയതോടെയാണ് മുത്തുരാജ് സ്വർണത്തിലെത്തിയത്.
പെണ്‍കുട്ടികളുടെ യൂത്ത് വിഭാഗം 5000 മീറ്റർ റേസ് വാക്കിൽ സാന്ദ്ര സുരേന്ദ്രൻ, ജൂണിയർ 5000 മീറ്റർ ഓട്ടത്തിൽ പി.എസ്. സൂര്യ, യൂത്ത് 800 മീറ്ററിൽ പ്രസ്കില്ല ഡാനിയേൽ, ജൂണിയർ 400 മീറ്റർ ഹർഡിൽസിൽ കെ.എം. നിബ, യൂത്ത് ഹാമർത്രോയിൽ കെസിയ മറിയം ബെന്നി, 2000 മീറ്റർ സ്റ്റീപ്പിൾചേസിൽ ആഗ്നസ് മെറിൻ എന്നിവരും ഇന്നലെ കേരള അക്കൗണ്ടിൽ സ്വർണമെത്തിച്ചു. പെണ്‍കുട്ടികളുടെ അണ്ടർ 16 മെഡ്റിലേയിൽ വി. നേഹ, സാനിയ തെരേസ, സാന്ദ്രമോൾ സാബു, പ്രതിഭ വർഗീസ് എന്നിവരുടെ ടീം കേരളത്തിനായി സ്വർണം സ്വന്തമാക്കി. യൂത്ത് 4x400 മീറ്റർ റിലേയിൽ എൽഗ തോമസ്, തെരേസ മാത്യു, ദിയ ആന്റണി, വി.എസ്. ഭവിക എന്നിവരുടെ ടീമും സ്വർണമണിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.