കെപിസിസിയിൽ അടിമുടി അഴിച്ചുപണി
Saturday, May 24, 2025 1:14 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും പുനഃസംഘടന ജൂണ്‍ ആദ്യവാരത്തോടെ നടപ്പാക്കും. രാഷ്ട്രീയകാര്യസമിതി ഒഴികെ കെപിസിസി-ഡിസിസി തലത്തിൽ അടിമുടി അഴിച്ചുപണി നടത്താനാണു തീരുമാനം.
കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും പട്ടിക തയാറാക്കി ഹൈക്കമാൻഡിന് സമർപ്പിക്കാനുള്ള നടപടി വേഗത്തിലാക്കാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്നലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്കു നിർദേശം നൽകി.
വിദേശത്തുള്ള പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഇന്നു മടങ്ങിയെത്തുന്നതോടെ പുനഃസംഘടനാ ചർച്ചകൾ സംസ്ഥാനത്തു വീണ്ടും സജീവമാകും. നിലവിലുള്ള കെപിസിസി ഭാരവാഹികളെ പൂർണമായി മാറ്റണമെന്ന അഭിപ്രായത്തിനു മുൻതൂക്കമുണ്ട്. എന്നാൽ, പ്രവർത്തന മികവുള്ളവരെ സംഘടനാ സംവിധാനത്തിൽ നിലനിർത്തി പുനഃസംഘടന വേണമെന്ന അഭിപ്രായവും ഒരുവിഭാഗം നേതാക്കൾക്കുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിൽ കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ, പ്രവർത്തന മികവുള്ളവരെ നിലനിർത്തണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
ഡിസിസി പ്രസിഡന്റുമാർ തുടങ്ങിവച്ച പ്രവൃത്തികൾ പൂർത്തീകരിക്കാൻ അവസരം നൽകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വച്ചിരുന്നു. പാർട്ടി പുനഃസംഘടന ഉണ്ടെന്നോ ഇല്ലെന്നോ വ്യക്തമാക്കണമെന്നും അവരെ ത്രിശങ്കുവിൽ നിർത്തുന്ന സമീപനം പാടില്ലെന്നുമുള്ള അഭിപ്രായം കെ. മുരളീധരനും വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് പുനഃസംഘടനാ നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്കു ദീപാദാസ് മുൻഷി ഇന്നലെ നിർദേശം നൽകിയത്.
ഡിസിസി പ്രസിഡന്റുമാരായി മികച്ച സംഘടനാ പ്രവൃത്തിപരിചയമുള്ളവരെ കൊണ്ടുവരാനാണ് ആലോചന. വനിതകൾക്കും യുവാക്കൾക്കും ഇടം നൽകുന്നതിനൊപ്പം സാമുദായിക സന്തുലനവും ഇക്കാര്യത്തിൽ പ്രധാനമായി പരിഗണിക്കും. ഇപ്പോൾ, കെപിസിസി ഭാരവാഹികളായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിലരെ ഏതാനും ജില്ലകളുടെ അധ്യക്ഷന്മാരാക്കുന്നതും പരിഗണനയിലുണ്ട്. പ്രവർത്തനമികവു പുലർത്താത്തവരെ പാർട്ടിയുടെ താഴേ ഘടകങ്ങളുടെ ചുമതലകളിലേക്കു വിടുന്നതും ചർച്ചകളിലുണ്ട്.
ഡിസിസി പ്രസിഡന്റുമാരെ മുഴുവനായി മാറ്റാൻ തീരുമാനിച്ചാൽ, പ്രവർത്തനമികവുള്ളവരായി കണ്ടെത്തിയവർ കെപിസിസി ഭാരവാഹികളാകും. ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടനയ്ക്കു പിന്നാലെ ഡിസിസി ഭാരവാഹികളിലും മാറ്റം വരും.
സംസ്ഥാനത്തു നേതാക്കൾ കൂട്ടായി നടത്തുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാകും പട്ടികയിൽ അന്തിമ തീരുമാനമെടുക്കുക. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇവിടെ തയാറാക്കുന്ന പേരുകൾ അടങ്ങിയ പട്ടിക ഹൈക്കമാൻഡിനു സമർപ്പിക്കും. ഇതിൽ ആവശ്യമായ മാറ്റം വരുത്തി ഹൈക്കമാൻഡാകും പ്രഖ്യാപനം നടത്തുക. ഈ മാസം അവസാനത്തോടെയോ ജൂണ്‍ ആദ്യമോ പ്രഖ്യാപനം ഉണ്ടാകുമെന്നാണു കരുതുന്നത്.
കെപിസിസി പുനഃസംഘടന ഇപ്പോഴില്ലെന്ന തരത്തിൽ കഴിഞ്ഞ ദിവസം വന്ന വാർത്തകൾ തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇന്നലെ രംഗത്തെത്തിയിരുന്നു.