മിനിമം ബാലൻസ് നിശ്ചയിക്കുന്നത് ബാങ്കുകൾ: ആർബിഐ ഗവർണർ
Tuesday, August 12, 2025 3:01 AM IST
ഗാന്ധിനഗർ: സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ശരാശരി ബാലൻസ് (എംഎബി) എത്രയായിരിക്കണമെന്ന് ബാങ്കുകൾക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. വിഷയം കേന്ദ്ര ബാങ്കിന്റെ നിയന്ത്രണപരിധിയിൽ വരുന്നതല്ലെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
ഐസിഐസിഐ ബാങ്ക് ഓഗസ്റ്റ് 1 മുതൽ നഗര, മെട്രോ പ്രദേശങ്ങളിലെ പുതിയ അക്കൗണ്ട് ഉടമകളുടെ മിനിമം ബാലൻസ് 50,000 രൂപയായി ഉയർത്തിയ സാഹചര്യത്തിലാണ് ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആബിഐ ഗവർണർ മറുപടി നല്കിയത്. മിനിമം ബാലൻസ് സൂക്ഷിക്കാത്തവർക്കെതിരേ പിഴയും ബാങ്ക് നിശ്ചയിച്ചിട്ടുണ്ട്.
മിനിമം ശരാശരി ബാലൻസ് എത്രയാണെന്ന് തീരുമാനിക്കാനുള്ള അവകാശം ബാങ്കുകൾക്ക് വിട്ടുനൽകിയിരിക്കുകയാണ്. ചില ബാങ്കുകൾ മിനിമം ബാലൻസ് 10,000 രൂപയായും മറ്റു ചിലത് 2,000 രൂപയായും പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റ് ചിലവ ഇത് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
ഈ പ്രശ്നം ആർബിഐയുടെ നിയന്ത്രണ മേഖലയ്ക്ക് കീഴിൽ വരുന്നതല്ലെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു. കൂടുതൽ ആളുകൾ അക്കൗണ്ടുകൾ തുറക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടേറെ പൊതുമേഖലാ ബാങ്കുകൾ മിനിമം ബാലൻസ് നിലനിർത്താത്തതിനുള്ള പിഴകൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ഐസിഐസിഐ ബാങ്കിന്റെ നടപടി എന്നത് ശ്രദ്ധേയമാണ്.
മിനിമം ബാലൻസ് നിലനിർത്താത്തതിനുള്ള പിഴകൾ ആദ്യമായി ഒഴിവാക്കിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് തുടങ്ങിയവയും മിനിമം ബാലൻസ് ഇല്ലാത്തതിനുള്ള പിഴ ഒഴിവാക്കിയിരുന്നു.
അതേസമയം, മിക്ക സ്വകാര്യ ബാങ്കുകളും മിനിമം ബാലൻസ് പാലിക്കാതിരുന്നാൽ ആവശ്യമായ മിനിമം ബാലൻസിലുള്ള കുറവിന്റെ 6 ശതമാനം അല്ലെങ്കിൽ ഒരു പാദത്തിൽ 500 രൂപ, ഏതാണോ കുറവ് എന്ന രീതിയിൽ പിഴ ഈടാക്കുന്നുണ്ട്.