ധൻകറിനോടും സത്യപാൽ മാലിക്കിനോടുമുള്ള പാർട്ടി സമീപനത്തെ വിമർശിച്ച ബിജെപി വക്താവ് പുറത്ത്
Sunday, August 10, 2025 2:16 AM IST
ജയ്പുർ: ജമ്മു കാഷ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവരോടുള്ള പാർട്ടി സമീപനത്തിനെതിരേ പരസ്യപ്രതികരണം നടത്തിയ സംസ്ഥാന നേതാവിനെ ബിജെപി പുറത്താക്കി. രാജസ്ഥാൻ ബിജെപി സംസ്ഥാന വക്താവ് കൃഷ്ണകുമാർ ജാനുവിനെയാണ് ആറു വർഷത്തേക്കു പുറത്താക്കിയത്.
കഴിഞ്ഞ ജൂൺ 20ന് രാജസ്ഥാനിലെ ജുൻജുനു ജില്ലാ പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയുടെ പേരിൽ നൽകിയ കാരണം കാണിക്കൽ നോട്ടീസിനു കൃഷ്ണകുമാർ ജാനു തൃപ്തികരമായ മറുപടി നൽകിയില്ലെന്നും അതിനാലാണു പുറത്താക്കുന്നതെന്നുമായിരുന്നു ബിജെപി സംസ്ഥാന അച്ചടക്കസമിതി ചെയർപേഴ്സൺ ഓങ്കാർ സിംഗ് ലഖാവത് പ്രതികരിച്ചത്. കൃഷ്ണകുമാർ ജാനുവിന്റേതായി പറയപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണു വിവാദമുയർന്നത്.
നിരവധി സംസ്ഥാനങ്ങളുടെ ഗവർണറായും പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ച സത്യപാൽ മാലിക്കിനെയും കഴിഞ്ഞമാസം രാജിവച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെയും പാർട്ടി കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇരുവരും ജാട്ട് സമുദായത്തിൽനിന്നുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സത്യപാൽ മാലിക്കിനോടു പെരുമാറിയത് ന്യായീകരിക്കാനാകില്ല. ബഹുജന നേതാക്കളോട് ബിജെപി ഇങ്ങനെ ചെയ്യുന്നത് വളരെ സങ്കടകരമാണെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞിരുന്നു.
ജാട്ട് സമുദായത്തിൽനിന്നുള്ള നേതാക്കൾക്കെതിരായ നടപടിയെ എന്തുകൊണ്ട് സമുദായത്തിലെ മറ്റംഗങ്ങൾ ചോദ്യം ചെയ്യുന്നില്ലെന്നും കൃഷ്ണകുമാർ ജാനു ചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടിയുമായി നേതൃത്വം രംഗത്തെത്തിയത്.