സാഹസം!, ഇഡി റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച എംഎല്‍എയെ ഓടിച്ചിട്ടു പിടിച്ചു
Tuesday, August 26, 2025 1:51 AM IST
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇഡി റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച തൃണമൂല്‍ എംഎല്‍എയെ ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടി. ജിബന്‍ കൃഷ്ണസാഹയാണ് റെയ്ഡിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ബംഗാളിലെ സ്കൂള്‍ റിക്രൂട്ട്മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡിയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. ബുര്‍വാന്‍ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണു ജിബൻ കൃഷ്ണസാഹ.
ഇഡി ഉദ്യോഗസ്ഥർ റെയ്ഡിന് എത്തിയതറിഞ്ഞ ജിബന്‍ കൃഷ്ണ സാഹ വീട്ടുവളപ്പിലെ മതില് ചാടിക്കടന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. റെയ്ഡിനെത്തിയ സംഘത്തിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ ഓടിച്ചിട്ടു പിടികൂടി. വീട്ടുവളപ്പിനു സമീപമുള്ള വയലില്നിന്നാണു ജിബന്‍ കൃഷ്ണസാഹയെ പിടികൂടിയത്.
വയലിലെ ചെളിയില്‍ പുതഞ്ഞ് ഓടാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇയാളെ പിടികൂടിയത്. ഇയാളെ പിടികൂടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഓടി രക്ഷപ്പെടുന്നതിനിടെ തന്റെ കൈവശമുള്ള ഫോണുകള്‍ വീട്ടുവളപ്പിലെ കുളത്തിലേക്ക് ഇയാള്‍ എറിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ കുളത്തില്‍നിന്നു വീണ്ടെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
ജിബന്‍ കൃഷ്ണ സാഹയുടെ ഭാര്യയെയും ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തു. 2023 ഏപ്രിലില്‍ ഇതേ വിഷയത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജിബന്‍ കൃഷ്ണ സാഹയെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ വിഷയങ്ങളാണ് ഇഡിയുടെ അന്വേഷണ പരിധിയിലുള്ളത്.