ഭൂഗർഭ കേബിൾ യാഥാർഥ്യത്തിലേക്ക്; ടെൻഡർ നടപടികൾ തുടങ്ങി
1585564
Thursday, August 21, 2025 11:36 PM IST
ചാരുംമൂട്: നൂറനാട് പടനിലം ക്ഷേത്രം, ചുനക്കര തിരുവൈരൂർ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ഉത്സവകാലത്ത് ഉയരമുള്ള നന്ദികേശ കെട്ടുകാഴ്ചകൾ കടന്നുപോകുമ്പോൾ വൈദ്യുതി ബന്ധം മണിക്കൂറുകളോളം വിച്ഛേദിക്കുന്ന നടപടിക്കു പരിഹാരമാവുന്നു.
എം. എസ്. അരുൺകുമാർ എംഎൽഎയുടെ നിർദേശപ്രകാരം സംസ്ഥാന ബജറ്റിൽ രണ്ടു കോടി രൂപ അനുവദിച്ച ഭൂഗർഭ കേബിൾ സ്ഥാപിക്കൽ പദ്ധതി ടെൻഡർ നടപടികളിലേക്കു കടന്നു. 27ന് പകൽ 11 മുതൽ ഓൺലൈനായി ടെൻഡറിന് അപേക്ഷിക്കാം. സെപ്റ്റംബർ 12 വൈകിട്ട് അഞ്ചുവരെ ടെൻഡറുകൾ സ്വീകരിക്കും. 19ന് പകൽ 11ന് ടെൻഡർ തുറക്കും. 100 ദിവസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കണം എന്നാണ് നിബന്ധന. മാവേലിക്കര ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിലെ നൂറനാട് ചുനക്കര ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിലാണ് പ്രവൃത്തി നടക്കുന്നത്.
മാവേലിക്കര മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെയും ദീർഘകാല ആവശ്യമായിരുന്നു രണ്ടു ക്ഷേത്രങ്ങളുടെയും ഭാഗമായി ഭൂഗർഭ കേബിൾ പദ്ധതി നടപ്പാക്കുകയെന്നത്.
കേരളത്തിൽ നന്ദികേശ കെട്ടുകാഴ്ചകൾ നടക്കുന്ന പ്രധാന ക്ഷേത്രങ്ങളാണ് നൂറനാട് പടനിലവും ചുനക്കരയും. അതിനാൽ ഭൂഗർഭ കേബിൾ യാഥർഥ്യമാവുന്നതോടെ ഉത്സവ സമയത്തെ മണിക്കൂറുകൾ നീണ്ട വൈദ്യുതി മുടക്കത്തിനു പരിഹാരമാവും.