കൊക്കെയ്ൻ വിഴുങ്ങിയെത്തിയ ബ്രസീലിയൻ ദമ്പതികളുടെ പ്രതിഫലം മൂന്നുലക്ഷം
1576495
Thursday, July 17, 2025 5:04 AM IST
നെടുമ്പാശേരി: കൊക്കെയ്ൻ കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയെത്തിയ ബ്രസീലിയൻ ദമ്പതികൾക്ക് പ്രതിഫലമായി ലഭിക്കുന്നത് മൂന്ന് ലക്ഷം രൂപയെന്ന് വെളിപ്പെടുത്തൽ. ഡിആർഐ ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്.
ലഹരി കാപ്സ്യൂൾ വയറിനുള്ളിൽവച്ച് പൊട്ടിയാൽ മരണം വരെ സംഭവിക്കും. ബ്രസീലിയൻ സ്വദേശികളായ ബ്രൂണ ഗബ്രിയേൽ റോഡ്രിഗസ്, ഭാര്യ ലുകാസ് ഡസിൽവ ബറ്റിസ്റ്റ എന്നിവരിൽ നിന്നും 16 കോടി രൂപ വില വരുന്ന 1,670 ഗ്രാം കൊക്കെയ്നാണ് പിടിച്ചെടുത്തത്.
ഇത് സുരക്ഷിതമായി കേരളത്തിൽ എത്തിച്ചാൽ ഒന്നരലക്ഷം രൂപ വീതം ഓരോരുത്തർക്കും ലഭിക്കുമെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.
എന്നാൽ കേവലം മൂന്നുലക്ഷം രൂപയ്ക്കു വേണ്ടിയാണ് കോടികൾ വിലവരുന്ന മാരക മയക്കുമരുന്നായ കൊക്കെയ്ൻ ജീവൻപോലും അപകടപ്പെടുത്തി ഇവർ കടത്താൻ ശ്രമിച്ചതെന്ന മൊഴി ഉദ്യോഗസ്ഥർ പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.
നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ശേഷം തിരുവനന്തപുരത്ത് എത്താനാണ് ബ്രസീലിയൻ മയക്കുമരുന്ന് കടത്തു സംഘം ഇവരോട് നിർദേശിച്ചിരുന്നത്. ഇവിടെ ഇവർക്ക് താമസിക്കാൻ ഹോട്ടലിൽ മുറിയും ബുക്ക് ചെയ്തിരുന്നു. തിരുവനന്തപുരത്ത് ലഹരി കൈമാറേണ്ട ആളുകളുടെ വിവരം തങ്ങൾക്ക് നൽകിയിരുന്നില്ലെന്നാണ് ഇവർ പറഞ്ഞത്. ഹോട്ടലിൽ എത്തിയ ശേഷം വാട്ട്സ്ആപ്പിൽ തങ്ങളുമായി ബന്ധപ്പെടാനാണ് നിർദേശം നൽകിയിരുന്നതെന്നും ഇവർ വ്യക്തമാക്കി.
ഡിആർഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ 11ന് നെടുമ്പാശേരിയിൽ പിടിയിലായ ബദമ്പതികളെ അങ്കമാലിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അഞ്ച് ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് ലഹരി കാപ്സ്യൂളുകൾ വയറ്റിൽ നിന്നും പൂർണമായും പുറത്തെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബ്രസീലിലെ സാവോപോളോയിൽ നിന്നാണ് ഇവർ എത്തിയത്.
ഗുളികയുടെ മുകളിലെ ചിഹ്നങ്ങള്‍ രാജ്യാന്തര ലഹരി മാഫിയ സംഘങ്ങളുടെ അടയാളങ്ങളാണ്. എംഡിഎംഎയുടെ വീര്യത്തിനനുസരിച്ചാണ് എക്സ്റ്റസി പില്‍സിന് നിറം നല്‍കുന്നത്. അഞ്ച് നിറത്തിലായിരുന്നു ഗുളികകള്‍. സംഭവത്തില്‍ എന്‍സിബി വിവരശേഖരണം തുടങ്ങി.