തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടിക: മൂന്നു ദിവസത്തിനകം ലഭിച്ചത് ഒന്നേകാൽ ലക്ഷം അപേക്ഷകൾ
Sunday, July 27, 2025 12:44 AM IST
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക സംബന്ധിച്ച് മൂന്നു ദിവസത്തിനകം ഒന്നേകാൽ ലക്ഷം അപേക്ഷകൾ ലഭിച്ചു.
അപേക്ഷകളിൽ 105948 എണ്ണം പേര് ചേർക്കുന്നതിനും, മറ്റുള്ളവ ഭേദഗതി, സ്ഥാനമാറ്റം, ഒഴിവാക്കൽ എന്നിവയ്ക്കുമാണ്. പേര് ചേർക്കുന്നതിനും പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും ഒരു വാർഡിൽനിന്ന് മറ്റൊരു വാർഡിലേക്കോ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകൾ ഓഗസ്റ്റ് ഏഴുവരെ നൽകാം.
കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലാണ് ഓൺലൈൻ അപേക്ഷകൾ നൽകേണ്ടത്. പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് ഒപ്പിട്ട് EROയ്ക്ക് ലഭ്യമാക്കണം. ഫാറം 5 ലെ ആക്ഷേപം നേരിട്ടോ തപാലിലൂടെയോ നൽകുന്നതും സ്വീകരിക്കും.
ജൂലൈ 23 പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ആകെ 2,66,78,256 വോട്ടർമാർ ഉണ്ടായിരുന്നു.2020ലെ പൊതുതെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർപട്ടിക ഉപതെരഞ്ഞെടുപ്പുകൾക്കായും 2023ലും 2024ലും സമ്മറി റിവിഷൻ നടത്തിയും പുതുക്കിയാണ് കരട് പട്ടിക തയാറാക്കിയിരുന്നത്. അത്തരത്തിൽ പുതുക്കിയ വോട്ടർ പട്ടികയിലെ ഒരു വോട്ടറെപ്പോലും ഒഴിവാക്കാതെയാണ് പുതിയ വാർഡുകളിലേക്കുളള കരട് പട്ടിക തയാറാക്കിയത്.
2020ലെയോ അതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലെയോ പട്ടികയിൽ നിന്നും മരണപ്പെട്ടതോ താമസം മാറിയതോ, ഇരട്ടിപ്പോ ആയ 8,76,879 അനർഹരെ ഒഴിവാക്കിയും പേര് ചേർക്കുന്നതിന് അപേക്ഷിച്ച 57460 പേരെ ഉൾപ്പെടുത്തിയുമാണ് 2023ൽ സമ്മറി റിവിഷൻ നടത്തിയത്.
2024ൽ അത്തരത്തിൽ അനർഹരായ 4,52,951 പേരെ ഒഴിവാക്കിയും അർഹതപ്പെട്ട 2,68,907 പേരെ ചേർക്കുകയും ചെയ്തിരുന്നു. വാർഡ് പുനർവിഭജനത്തെ തുടർന്ന് തദ്ദേശസ്ഥാപനങ്ങളിൽ നിലവിൽ ഉണ്ടായിരുന്ന വോട്ടർപട്ടിക പുതിയ വാർഡുകളിൽ ഡീലിമിറ്റേഷൻ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുനഃക്രമീകരിച്ചത്.
നിലവിലെ വോട്ടർപട്ടിക പുതിയ വാർഡുകളിൽ പുനഃക്രമീകരിച്ചതിൽ പിശക് മൂലം വാർഡോ, പോളിംഗ് സ്റ്റേഷനോ മാറിയിട്ടുണ്ടെങ്കിൽ അവ തിരുത്തുന്നതിന് സ്വമേധയാ നടപടി സ്വീകരിക്കുന്നതിന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.