ഗോവിന്ദച്ചാമിക്ക് ഇനി ഏകാന്തതടവ്; കൂടുതൽ ഉദ്യോഗസ്ഥർക്കെതിരായ നടപടി അന്തിമ റിപ്പോർട്ടിനു ശേഷം
Sunday, July 27, 2025 1:34 AM IST
തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ സംഭവത്തിൽ കൂടുതൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരേയുള്ള നടപടി പോലീസിന്റെ വിശദ റിപ്പോർട്ടിനു ശേഷം.
ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ജീവനക്കാരുടെയോ തടവുകാരുടെയോ ഭാഗത്തു നിന്ന് ഇക്കാര്യത്തിൽ ഗൂഢാലോചനയുണ്ടായിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.
ജയിൽ ഉത്തരമേഖലാ ഡിഐജിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട്, ജയിൽ മേധാവിക്കു കൈമാറിയിരുന്നു. അതിസുരക്ഷാ ജയിലിൽ ഗുരുതര വീഴ്ചയുണ്ടായെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടമെന്ന നിലയിൽ ഉദ്യോഗസ്ഥർക്കു വ്യാപകമായ സ്ഥലമാറ്റമുണ്ടാകുമെന്നാണ് വിവരം. സ്ഥലമാറ്റവുമായി ബന്ധപ്പെട്ടു പട്ടിക തയാറാക്കുന്ന നടപടി ജയിൽ മേധാവിയുടെ നേതൃത്വത്തിൽ നടന്നു വരുന്നതായാണു സൂചന.
പോലീസിന്റെ വിശദ അന്വേഷണ റിപ്പോർട്ട് വന്നതിനു ശേഷമാകും വീഴ്ചയുണ്ടായ ഉദ്യോഗസ്ഥർക്കെതിരേ കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കുക. ഇന്നലെ മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇക്കാര്യം ചർച്ചയായി.
ജയിൽ ചട്ടങ്ങൾ ലംഘിച്ചു കണ്ണൂർ സെൻട്രൽ ജയിലിൽ അടക്കം മൊബൈൽ ഫോണ് ഉപയോഗിച്ചിരുന്നതായി ഗോവിന്ദച്ചാമി മൊഴി നൽകിയിട്ടുണ്ട്. ഇതും ഗൗരവമായാണ് ജയിൽ ഉന്നതർ കാണുന്നത്. ജയിൽ ചാട്ടത്തിന് പുറത്തു നിന്നുള്ളവരുടെ പിന്തുണ ലഭിച്ചതായാണ് കണക്കാക്കുന്നത്. ഫോണ് രേഖകൾ അടക്കം പരിശോധിക്കാനാണ് നിർദേശം. അന്തർ സംസ്ഥാന ലഹരി മാഫിയയുടെ പിന്തുണയുണ്ടായിരുന്നെന്ന സംശയവും പരിഗണിക്കുന്നു.
ഇക്കാര്യത്തിലും അന്വേഷണമുണ്ടാകും. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ജയിൽ ചാട്ടത്തിനായി അഴികൾ മുറിയ്ക്കുന്നത് അടക്കമുള്ള പ്രവൃത്തികൾ ഗോവിന്ദച്ചാമി നടത്തിയിട്ടും ജീവനക്കാർ എന്തുകൊണ്ടു കണ്ണടച്ചുവെന്ന കാര്യത്തിലും അന്വേഷണമുണ്ടാകും. ജയിൽചാട്ടത്തിന് ഒത്താശ നൽകുന്ന ഉദ്യോഗസ്ഥർക്കെതിരേ കടുത്ത നിയമ നടപടി സ്വീകരിക്കാൻ ജയിൽ ചട്ടത്തിൽ പറയുന്നുണ്ട്.