ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം പ്രത്യേക സമിതി അന്വേഷിക്കും
Sunday, July 27, 2025 1:34 AM IST
തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് സി. എൻ. രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങിയ പ്രത്യേക സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.
നിലവിൽ പോലീസ് അന്വേഷണവും വകുപ്പുതല പരിശോധനകളും നടക്കുന്നുണ്ട്. ഇതിനു പുറമേയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചത്. നിലവിലെ അന്വേഷണങ്ങൾ അതിവേഗം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചു.
കണ്ണൂർ ജയിൽചാട്ടത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണു പ്രത്യേക അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായത് അത്യന്തം ഗൗരവമുള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെൻസിംഗ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കണമെന്നു നിർദേശിച്ചു. സൂക്ഷ്മതലത്തിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന സിസിടിവി നാല് പ്രധാന സെൻട്രൽ ജയിലുകളിൽ സ്ഥാപിക്കും.
ജയിൽ ജീവനക്കാർ തുടർച്ചയായി ഒരേ സ്ഥലത്ത് തുടരുന്നത് കണക്കിലെടുത്ത്, അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഓരോ സ്ഥലത്തും അഞ്ചുവർഷം പൂർത്തിയാക്കിയവരെ മറ്റിടങ്ങളിലേക്കു മാറ്റും. ജയിലിനകത്ത് ഇന്റലിജൻസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ജയിലുകളിലെ വീഡിയോ കോണ്ഫറൻസിംഗ് സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കും.