കുന്നംകുളം മർദനം: പോലീസുകാരെ സര്‍വീസില്‍നിന്നു പുറത്താക്കണമെന്ന് സണ്ണി ജോസഫ്
Monday, September 8, 2025 5:33 AM IST
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷന് അകത്തും പുറത്തുംവച്ച് ഗുരുതരമായി മര്‍ദിച്ചു പരിക്കേല്പിച്ച സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള പോലീസുകാരെ സസ്പെന്‍ഡ് ചെയ്തത് മതിയായ ശിക്ഷാ നടപടിയല്ലെന്നും ക്രിമിനൽ കേസ് രജിസ്റ്റര്‍ ചെയ്ത് സര്‍വീസില്‍നിന്ന് പിരിച്ചുവിടണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.
സുജിത്തിനെ അന്യായമായി കസ്റ്റഡിയില്‍ എടുക്കുകയും ക്രൂരമായി മര്‍ദിക്കുകയും വസ്ത്രാക്ഷേപം നടത്തുകയും ചെയ്തതിനു ശേഷം മദ്യപിച്ചെന്ന കള്ളക്കേസ് എടുക്കുകയാണ് പോലീസ് ചെയ്തത്. വൈദ്യപരിശോധനയുടെ അടിസ്ഥാനത്തില്‍ അതു തെറ്റാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കുകയായിരുന്നു. സുജിത്തിന്റെ പരാതിയില്‍ തൃശൂരിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശമുണ്ട്.
പോലീസുകാരുടെ കുറ്റകൃത്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരുടെ ഇന്‍ക്രിമെന്റ് റദ്ദാക്കിയെന്നാണ് തൃശൂര്‍ ഡിഐജി വ്യക്തമാക്കിയത്. പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത കുറ്റവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് മതിയായ ശിക്ഷയല്ലെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
സുജിത്ത് നടത്തിയ നിയമ പോരാട്ടത്തിലൂടെ രണ്ടുവര്‍ഷത്തിന് ശേഷം മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കുറ്റകൃത്യത്തിന് അനുസരിച്ചുള്ള ശിക്ഷ നല്‍കിയില്ലെന്ന അപാകത തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സസ്പെന്ഷന് ഒരു ശിക്ഷയല്ല. സാധാരണഗതിയില്‍ കുറ്റാരോപിതന് അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാനുള്ള നടപടിക്രമം മാത്രമാണ്.
പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത കുറ്റകൃത്യത്തിന് ആനുപാതികമായ ശിക്ഷയാണ് വേണ്ടത്. സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കാണുകയും പ്രതികള്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതുമാണ്. ഒരു കുറ്റകൃത്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനേ പൊലീസ് കേസെടുക്കണമെന്ന് ക്രിമിനല്‍ നടപടി നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ കേസില്‍ പോലീസ് അത് ചെയ്തില്ല. അതിനാല്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് സുജിത്ത് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിട്ടുണ്ട്. അതില്‍ കോടതി നടപടികള്‍ നടക്കുകയാണ്. അതോടൊപ്പം പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ ക്രിമിനല്‍ നടപടി നിയമം അനുസരിച്ച് ഈ രണ്ടു കേസും പോലീസ് ചാര്‍ജ് കേസായിമാറും. അതിനാല്‍ ക്രൈം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം.
അതിനുപകരം അവരെ സസ്പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തി രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ കുതന്ത്രം വിലപ്പോകില്ല. ഈ മാസം പത്തിന് കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളുടെ മുന്‍പിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ വിഷയത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിക്കും. നിയമസഭയിലും ഈ വിഷയം ഗൗരവമായി കോണ്‍ഗ്രസ് അവതരിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.