കെസിബിസി പുനരധിവാസദൗത്യം പുരോഗമിക്കുന്നു
Monday, September 8, 2025 5:33 AM IST
കോഴിക്കോട്: വയനാട്, വിലങ്ങാട് ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) പ്രഖ്യാപിച്ച പുനരധിവാസ ദൗത്യം വിജയകരമായി മുന്നേറുന്നു. നീതിക്കും സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള കെസിബിസി കമ്മീഷൻ വിലങ്ങാട്ട് 15 വീടുകളും വയനാട്ടിൽ നാലു വീടുകളും ഇതിനകം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി.
തുടർച്ചയായ മഴ കാരണം വയനാട്ടിലെ നിർമാണ പ്രക്രിയ മന്ദഗതിയിലായിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ വേഗത്തിലായിട്ടുണ്ട്. ആകെ 128 വീടുകളുടെ നിർമാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും.
വിലങ്ങാട്ട് ഒരു വീടു നിർമാണത്തിന് 15-16 ലക്ഷം രൂപയായി എന്ന് കെസിബിസി ജെപിഡി കമ്മീഷൻ സെക്രട്ടറി റവ. ഫാ. ജേക്കബ് മാവുങ്കൽ അറിയിച്ചു.
വയനാട്ടിൽ ബത്തേരി രൂപതയുടെയും (13 വീടുകൾ) മാനന്തവാടി രൂപതയുടെയും (50 വീടുകൾ) വിലങ്ങാട്ട് താമരശേരി രൂപതയുടെയും (65 വീടുകൾ) നേതൃത്വത്തിലാണ് വീടുകൾ നിർമിക്കുന്നത്.
ഒരു വീടിനായി 10 ലക്ഷം രൂപയാണ് കെസിബിസി ഒരു രൂപതയെ ഏല്പിക്കുന്നത്. 100 വീടുകൾക്കാണ് കെസിബിസി നേരിട്ടു ഫണ്ടു ചെയ്യുന്നത്. ബാക്കി തുക മേൽപറഞ്ഞ രൂപതകളുടെ സാമൂഹിക സേവന വിഭാഗമാണ് കണ്ടെത്തുന്നത്. 28 വീടുകൾക്കുള്ള ഫണ്ടിംഗ് മറ്റു ക്രൈസ്തവ പ്രസ്ഥാനങ്ങളുടേതാണ്.
വിലങ്ങാട്ട് വ്യക്തികളും പ്രസ്ഥാനങ്ങളും നല്കിയതാണ് ഭൂമി. അവിടെ 56 വീടുകളുടെ പണി താമരശേരി രൂപതയുടെ നേതൃത്വത്തിൽ പല ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. വയനാട്ടിലെ വാഴവറ്റയിൽ മാനന്തവാടി രൂപത ടൗൺഷിപ്പ് ആണ് ചെയ്യുന്നത്. 36 വീടുകൾ ഒരിടത്തും 11 വീടുകൾ മറ്റൊരിടത്തും മൂന്ന് വീടുകൾ വ്യത്യസ്ത സ്ഥലങ്ങളിലും. രൂപത തന്നെയാണ് അവിടെ സ്ഥലം വാങ്ങി നല്കിയിട്ടുള്ളത്. ബത്തേരി രൂപതയാണ് 13 വീടുകൾക്കായി സ്ഥലം വാങ്ങുകയും നിർമാണത്തിന് നേതൃത്വം നല്കുകയും ചെയ്യുന്നത്. വിലങ്ങാട്ടെ വീടുകളിൽ രണ്ടെണ്ണവും വയനാട്ടിലെ വീടുകളിൽ പത്തോളവും അക്രൈസ്തവ കുടുംബങ്ങൾക്കു വേണ്ടിയാണ്.